'നടി പരാതി നല്‍കിയതില്‍ കാലതാമസം'; ബലാത്സംഗക്കേസിൽ സിദ്ധീഖിന് മുന്‍കൂര്‍ ജാമ്യം
നടന്‍ സിദ്ധീഖിന് മുന്‍കൂര്‍ ജാമ്യം. ബലാത്സംഗ കേസിലാണ് താരത്തിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. തനിക്കെതിരെ പരാതി നല്‍കിയതില്‍ കാലതാമസം ഉണ്ടായെന്നാണ് സിദ്ധീഖ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചത്. അതേസമയം അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും സിദ്ധീഖിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
പരാതിക്കാരി നല്‍കിയ പരാതിയിലെ സംഭവം നടന്നിട്ട് എട്ട് വര്‍ഷം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ സിദ്ധീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് താരം ഒളിവില്‍ പോവുകയായിരുന്നു. പിന്നീടാണ് സിദ്ധീഖ് സുപ്രീം കോടതിയെ സമീപിക്കുന്നത്. മുകുള്‍ റോത്തഗിയാണ് സിദ്ധീഖിന് വേണ്ടി ഹാജരായ അഭിഭാഷകന്‍.

നേരത്തെ സിദ്ധീഖിന് സുപ്രീം കോടതി കേസില്‍ താല്‍ക്കാലിക ജാമ്യം നല്‍കിയ അനുവദിച്ചിരുന്നു. സിദ്ധീഖ് തെളിവ് നശിപ്പിക്കുമെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അതിജീവിതവയുമായി ആശയ വിനിമയം നടത്തിയ ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നിവ സിദ്ധീഖ് ഡിലീറ്റ് ചെയ്തുവെന്നും അക്കാലത്തെ ഫോണുകളും കമ്പ്യുട്ടറുകളും ഉപേക്ഷിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
മലയാള സിനിമയിലെ പിടിച്ചുലച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സിദ്ധീഖിനെതിരെ യുവതി രംഗത്തെത്തുന്നത്. മാധ്യമങ്ങളിലൂടെയായിരുന്നു യുവതിയുടെ വെൡപ്പെടുത്തല്‍. പിന്നാലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയും പരാതിയുമായി മുന്നോട്ട് പോവുകയുമായിരുന്നു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധീഖ് അമ്മയുടെ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.


Click it and Unblock the Notifications











