വർഷങ്ങൾക്കു ശേഷം ആ വ്യക്തിയുടെ പേര് പറയാൻ താത്പര്യമില്ല; സിനിമ ഉപേക്ഷിച്ചതിനു പിന്നിൽ ദുരനുഭവങ്ങൾ
മലയാളികളുടെ മനം കവർന്ന നായികയാണ് വൈശാലിയായി എത്തിയ സുപർണ ആനന്ദ്. വെറും നാല് സിനിമകളിൽ മാത്രം അഭിനയിച്ചെങ്കിലും ഇന്നും സുപർണക്ക് ആരാധകരുണ്ട്. ചരിത്ര സിനിമയായ വൈശാലിയിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ആരാധിക്കുന്നു. ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പലരും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നുണ്ട്. ആ കൂട്ടത്തിൽ സുപർണയും താരത്തിന്റെ അനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കി. ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ പുതിയ വിഷയങ്ങളല്ലെന്നാണ് സുപർണ പറയുന്നത്.
മലയാള സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മൂലമാണ് തനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി സുപർണ ആനന്ദ് വെളിപ്പെടുത്തി. മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. തനിക്ക് പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് നടി തുറന്നു പറയുന്നുണ്ട്. പക്ഷേ തനിക്ക് അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നു കൊടുക്കാൻ താത്പര്യമില്ലാത്തിനാൽ സുപർണക്ക് സിനിമാ അഭിനയം ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സുപർണ ആനന്ദ് തുറന്നു പറയുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇത് ആദ്യമായല്ല സിനിമയിൽ ഉണ്ടാവുന്നത്. ഇതിനു മുന്നേയും ഈ പ്രശ്നങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. പേര് വെളിപ്പെടുത്തി മുന്നോട്ട് വന്ന നടിമാരുടെ ധൈര്യത്തെ സുപർണ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ മുകേഷിനെതിരെ കേസെടുത്തിട്ട് പോലും താരത്തിന്റെ എം.എൽ.എ പദവി ഇപ്പോഴും തുടരുന്നത് പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ തെളിയിച്ചിട്ട് തിരിച്ചു വരട്ടെയെന്നും സുപർണ വ്യക്തമാക്കി.
ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടും മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു. എന്തുകൊണ്ടാണ് ആരും ഇതിനെതിരെ ശബ്ദമുയർത്താതിരിക്കുന്നതെന്നും സുപർണ ചോദിക്കുന്നുണ്ട്. അമ്മ ഭരണ സമിതി പിരിച്ചു വിട്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാന്‍. സ്ത്രീകൾക്കും സുപ്രധാന പദവികൾ നൽകണം. കേരളത്തിലെ സംഭവങ്ങള്‍ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപര്‍ണ പറഞ്ഞു.
"ഒരുപക്ഷേ ചിലർ തെറ്റു ചെയ്തിട്ടുണ്ടാവില്ല, അല്ലെങ്കിൽ ചിലർ തെറ്റു ചെയ്തിട്ടുണ്ടാവും. എന്നാൽ എന്തിനാണ് എല്ലാവരും ഇവരെ പേടിക്കുന്നത്? ഇത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാവുന്ന സ്ത്രീകൾ ഉണ്ടായേക്കാം. എന്നാൽ എല്ലാവരും അങ്ങനെ ചിന്തിക്കില്ല. എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ 35 വർഷത്തിനു ശേഷം ഇപ്പോൾ ആ വ്യക്തിയുടെ പേര് പറയുന്നതിൽ കാര്യമില്ല." സുപർണ കൂട്ടിച്ചേർത്തു.

ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപർണ ആനന്ദ് മലയാളം സിനിമയിൽ എത്തുന്നത്. സുപർണയുടെ ആദ്യ നായികാ കഥാപാത്രവും വൈശാലി തന്നെ. വൈശാലി, ഉത്തരം, നഗരത്തിൽ ചെന്ന് രാപ്പാർക്കാം, ഞാൻ ഗന്ധർവ്വവൻ ഈ നാലു ചിത്രങ്ങളും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. അന്യഭാഷയിൽ നിന്ന് മലയാളത്തിൽ എത്തിയെങ്കിലും സുപർണക്ക് ഈ ചിത്രങ്ങളിലൂടെ ലഭിച്ച സ്വീകാര്യത വലുതായിരുന്നു. വർഷങ്ങൾക്കു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് താരം മലയാളം മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
ഞാൻ ഗന്ധർവ്വനു ശേഷം പിന്നീട് സുപർണ മലയാളത്തിലേക്ക് വന്നിട്ടില്ല. താരത്തിനു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മൂലമാണ് അത്തരമൊരു തീരുമാനത്തിലേക്ക് സുപർണയെ നയിച്ചത്. 1997ൽ തന്നെ സിനിമ പൂർണമായും ഉപേക്ഷിച്ചു. മറ്റു ഭാഷകളിൽ നിന്നും സുപർണക്ക് ഇത്രയും നല്ല സിനിമകളോ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളോ ലഭിച്ചിരുന്നില്ല.


Click it and Unblock the Notifications