അതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാറായി: അടൂരിനെ പരിഹസിച്ച് ബൈജുവിന്റെ കമെന്റ്
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമ പുരസ്‌കാരമായ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടി മലയാള സിനിമയ്ക്ക് ഒരിക്കൽ കൂടി അഭിമാനമായിരിക്കുകയാണ് മോഹൻലാൽ. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി നടനും, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് അറുപത്തിയഞ്ച്കാരനായ താരം. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി നേടിയ മോഹൻലാലിനെ ആദരിക്കാനായി സർക്കാർ അടുത്തിടെ അതിഗംഭീരമായ ഒരു പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. അവിടെ അതിഥിയായി കേരളത്തിന്റെ ആദ്യ ദാദ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു.
പക്ഷെ, എല്ലാ കാലത്തും മോഹൻലാലിനെ വിമർശിക്കുകയും, സൂപ്പർതാരത്തോടൊപ്പം സിനിമ ചെയ്യില്ലെന്ന് പോലും പ്രഖ്യാപിക്കുകയും ചെയ്ത അടൂരിന്, ചടങ്ങിന് എത്തിയപ്പോഴും വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എമ്പുരാൻ താരത്തെ ആദരിച്ചു സംസാരിക്കേണ്ട വേദിയിൽ പോലും, എലിപ്പത്തായം സംവിധായകനിൽ നിന്ന് പരാതിയുടെയും, പരിഹാസത്തിന്റെയും സ്വരമാണ് ഉയർന്ന് കേട്ടതെന്ന് പോലും അത് കണ്ട സോഷ്യൽ മീഡിയ പ്രേക്ഷകർ ആരോപിച്ചു.

ദുൽഖർ മോശമാണെങ്കിലും നല്ലതേ പറയൂ, പക്ഷെ ഭാര്യയും മകളും...: മകനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
താൻ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയപ്പോൾ ഇത് പോലെ സ്വീകരണമൊന്നും സർക്കാർ തന്നില്ലെന്ന് ഓർമ്മിപ്പിക്കാനും അടൂർ ഗോപാലകൃഷ്ണൻ മടിച്ചില്ല. എന്തായാലും, എല്ലാത്തിനുമുള്ള മറുപടിയായി, "എന്നെ കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ, അല്ല... എന്നെ കുറിച്ച് ഒരുപാട് വേദികളിൽ സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിന് നന്ദി പറയുന്നു," എന്ന് മാത്രമാണ് മോഹൻലാൽ പറഞ്ഞത്. അതോടെ, സ്വയംവരം സംവിധായകൻ പണ്ട് മോഹൻലാലിനെ 'നല്ലവനായ റൗഡിയാണ്, പക്ഷെ എനിക്ക് ആ ഇമേജ് പറ്റില്ല," എന്ന് പറഞ്ഞ വീഡിയോ വീണ്ടും ഇന്റർനെറ്റിൽ വൈറലായി.

പ്രതീക്ഷിച്ചത് പോലെ തന്നെ, ലാലേട്ടന്റെ ആരാധകരും സിനിമ പ്രേമികളും അടൂർ ഗോപാലകൃഷ്ണന്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തെ വിമർശിക്കുമ്പോൾ, ചർച്ചയാവുന്നത് നടൻ ബൈജു സന്തോഷിന്റെ കുറച്ചു പരിഹാസവും, തമാശയും കലർന്ന ഒരു കമന്റ് ആണ്. "ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു കൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി' എന്നായിരുന്നു എക്സ്പ്രസ്സ് കേരളയുടെ ഇൻസ്റ്റാഗ്രാം വിഡിയോയിൽ ബൈജുവിന്റെ കമന്റ്. എന്നത്തേയും പോലെ ലൂസിഫർ താരത്തിന്റെ കൌണ്ടർ ഏറെ ആസ്വദിക്കുകയാണ് പ്രേക്ഷകരിപ്പോൾ.
മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതലേ സീനിയർ നടനെ തിരഞ്ഞു പിടിച്ചു വിമർശിക്കുന്ന അടൂർ ഗോപാലകൃഷ്ണന്റെ രീതികളെ പല സിനിമാ പ്രവർത്തകരും പരസ്യമായി വിമർശിച്ചിട്ടുണ്ട്. മമ്മൂട്ടി മുതൽ ദിലീപ് വരെ ഒരുപാട് മുൻനിര താരങ്ങളെ നായകന്മാരാക്കി അടൂർ സിനിമകൾ എടുത്തിട്ടുണ്ടെങ്കിലും, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പലപ്പോഴും തുറന്നടിച്ചിരുന്നു. എന്നാൽ ഇതിന് വ്യക്‌തിപരമായ കാരണങ്ങൾ ഇല്ലെന്നും, സൂപ്പർതാരത്തിന് ആദ്യമായി ദേശീയ അവാർഡ് കിട്ടിയപ്പോൾ, ആ ജൂറിയുടെ ചെയർമാൻ താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ അത് വിശ്വാസത്തിലെടുക്കാൻ അധികമാരും തയ്യാറായിട്ടില്ല.
എന്തായാലും ഇതൊന്നും തന്നെ ബാധിക്കാറില്ലെന്ന് തെളിയിച്ചു കൊണ്ട് മോഹൻലാൽ തന്റെ വിജയകരമായ കാര്യരുമായി മുന്നോട്ട് കുതിക്കുകയാണ്. ജീത്തു ജോസഫ് ചെയ്യുന്ന ദൃശ്യം മൂന്നാം ഭാഗം, ഏറെ നാളുകൾക്ക് ശേഷം സൂപ്പർതാരം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രം പാട്രിയറ്റ്, തിരക്കഥാകൃത്തും നടനുമായ ബിനു പപ്പു ഒരുക്കുന്ന പോലീസ് ചിത്രം, തുടങ്ങി ഒരുപിടി നല്ല സിനിമകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











