'മരക്കാറിനെ പുകഴ്ത്താൻ എത്ര കിട്ടി? ആന്റണി എഴുതി തന്നതാണോ?', കളിയാക്കിയവർക്ക് സിജുവിന്റെ മറുപടി
ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരുന്ന സിനിമ ചരിത്രം എക്കാലവും നന്ദിയോടെ ഓർക്കുന്ന സ്വാതന്ത്ര സമര സേനാനി കുഞ്ഞാലി മരക്കാരുടെ കഥയാണ് പറഞ്ഞത്. മോഹൻലാലിന് പുറമെ ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി താരങ്ങൾ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഭാഗമായിരുന്നു. കൊവിഡ് മൂലമാണ് സിനിമയുടെ റിലീസ് പലപ്രാവശ്യം നീട്ടിവെക്കേണ്ടി വന്നത്. സിനിമ പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്തത്.
Also Read: 'സഹിക്കാവുന്നതിലും അപ്പുറമാണ്... ഞാൻ മരിക്കാൻ പോകുന്നു', വിവാഹമോചന ശേഷമുള്ള സാമന്തയുടെ വാക്കുകൾ!
സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെ തകർക്കാനും ആളുകൾ തിയേറ്ററിലേക്ക് വരാതിരിക്കാനും മനപൂർവമുള്ള ഡീഗ്രേഡിങ് മരക്കാർ സിനിമയ്ക്കെതിരെ നടക്കുന്നതായും അണിയറപ്രവർത്തകർ ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു. സിനിമ കണ്ട ശേഷം ഇഷ്ടപ്പെട്ടു എന്ന് കാണിച്ച് അഭിപ്രായം പങ്കുവെച്ചാൽ പോലും സോഷ്യൽമീഡിയകളിലെ ചിലർ ആക്ഷേപിക്കുന്ന കമന്റുകൾ എഴുതി സൈബർ ബുള്ളിയിങ് നടത്തുകയാണ് ഇപ്പോൾ. യുവ നടൻ സിജു വിൽസണിന് നേരെയും ഇപ്പോൾ ചിലർ സൈബർ ബുള്ളിയിങ് നടത്തിയിരിക്കുകയാണ്.
Also Read: 'ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന് മക്കൾ ഭയന്നിരുന്നു', വിവാഹജീവിതത്തിന്റെ ഒന്നാം വർഷത്തിൽ യമുന

സിജു വിൽസണിന്റെ അഭിനയത്തെ അടക്കം ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കാർ തിയേറ്ററിൽ പോയി കണ്ട ശേഷം സിജു വിൽസൺ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റാണ് സൈബർ ബുള്ളിയിങിന് ആധാരം. മരക്കാര്‍ തന്നിലെ പ്രേക്ഷകനെ തൃപ്‍തിപ്പെടുത്തിയെന്നും സിനിമയുടെ തിയേറ്റര്‍ എക്സ്പീരിയന്‍സ് നഷ്‍ടപ്പെടുത്തരുതെന്നുമാണ് സിജു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്‍തത്. നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കുക എന്നൊരു ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കാശ് വാങ്ങി സിജു മനപൂർവം മോശം സിനിമയെ പ്രമോട്ട് ചെയ്യുന്നു എന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ആന്റണി സാര്‍ ടൈപ്പ് ചെയ്‍ത് തന്നതാണോ ബ്രോ ? എന്നായിരുന്നു താരത്തിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്ന്. ഇതിന് സിജു മറുപടി നൽകിയത് ഇങ്ങനെയാണ്... 'പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിങ് അറിയാവുന്നത് കൊണ്ടും... എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും തല്‍ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല' എന്നാണ് സിജു മറുപടിയായി കുറിച്ചത്. 'ഇതിന് എത്ര കിട്ടി...?' എന്നായിരുന്നു മറ്റൊരു കമന്റ്. സിജു വിൽസണിന്റെ അണിയറയിൽ ഒരുങ്ങുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ ആക്ഷേപിച്ചും കമന്റുകളുണ്ടായിരുന്നു. 'അപ്പോ പത്തൊമ്പതാം നൂറ്റാണ്ട് ഇതുപോലെ ഉള്ള സിനിമ ആണോ?' എന്നാണ് ഒരാൾ സിജുവിനെ കളിയാക്കി ചോദിച്ചത്.
Recommended Video

നേരത്തേയും സിജുവിനെതിരെ ബോഡി ഷെയ്മിങ് നടന്നിരുന്നു. 'പടം പരാജയമായാൽ നായകൻ മാത്രമായിരിക്കും കാരണ'മെന്നാണ് സംവിധായകൻ വിനയൻ സിജുവിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ലഭിച്ച കമന്റ്. 'ഈ സിനിമ കണ്ട് കഴിയുമ്പോൾ മാറ്റിപ്പറയും..താങ്കൾ, സിജുവിന്റെ ഫാനായി മാറും ഉറപ്പ്' എന്നാണ് സിജുവിനെ അധിക്ഷേപിച്ച് കമന്റിട്ട വ്യക്തിക്ക് സംവിധായകൻ വിനയൻ നൽകിയ മറുപടി. അദ്ദേഹത്തിന്റെ മറുപടിക്കും പിന്തുണയ്ക്കും ആശംസകൾ അറിയിച്ചും കൈയ്യടിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക വേഷത്തിലാണ് ചിത്രത്തിൽ സിജു എത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നതോടെ സിജു സൂപ്പർതാര പദവിയിലേക്ക് ഉയർത്തപ്പെടുമെന്നും വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 19 ആം നൂറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥയാണ് പത്തൊമ്പതാം നൂറ്റാണ്ട് പറയുന്നത്. ചിത്രത്തിന് വേണ്ടി സിജു കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു.


Click it and Unblock the Notifications











