'താങ്കള്‍ പണത്തിന്‍റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമത്തിന്റെ ശക്തിയിലും'; ബോചെയ്‌ക്കെതിരെ പരാതി നല്‍കി നടി
ബോബി ചെമ്മണ്ണൂരുമായി തുറന്ന് പോരിലേക്ക് കടന്ന് ഹണി റോസ്. തന്നെ ഒരു പ്രമുഖന്‍ പിന്തുടര്‍ന്ന് അധിക്ഷേപിക്കുന്നതായി കഴിഞ്ഞ ദിവസം ഹണി റോസ് തുറന്ന് പറഞ്ഞിരുന്നു. തുടര്‍ന്നും അവഹേളനമുണ്ടായാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമ നടപടിയുണ്ടാവുകയും ചെയ്തിരുന്നു.
ഹണി റോസിന്റെ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും തന്നെ അധിക്ഷേപിക്കുന്ന വ്യക്തിയുടെ പേര് ഹണി റോസ് പരാമര്ശിച്ചിരുന്നില്ല. പക്ഷെ വേണ്ടി വന്നാല്‍ പേര് പറയുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞു തന്നെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ഹണി റോസ് അറിയിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിനോട് പണത്തിന്റെ ഹുങ്കില്‍ വിശ്വസിച്ചോളാന്‍ പറയുന്ന ഹണി റോസ് താന്‍ നിയമത്തിന്റെ ശക്തിയിലാണ് വിശ്വസിക്കുന്നതെന്നും പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഹണി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.
''ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയിലുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാകും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു''.
കഴിഞ്ഞ ദിവസം ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാദത്തിന്റെ തുടക്കം. തന്നെ പിന്തുടർന്ന് അവഹേളിക്കുന്ന വ്യക്തിയ്ക്കെതിരെ തുറന്നടിക്കുന്നതായിരുന്നു ഹണി റോസിന്റെ കുറിപ്പ്. ''ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു'' എന്നാണ് താരം പറഞ്ഞത്.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചതെന്നും താരം പറഞ്ഞിരുന്നു.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും താരം കുറിപ്പില്‍ പറഞ്ഞിരുന്നു. പിന്നാലെ ഹണി റോസിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. അതേസമയം താരത്തിന്റെ ഈ പോസ്റ്റിലും ചിലർ അധിക്ഷേപിക്കുന്ന കമന്റുകളുമായി എത്തി. അക്കൂട്ടത്തില്‍ 27 പേർക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications