വേതനത്തിലെ ചൂഷണം അവസാനിപ്പിക്കണം, ഗവൺമെന്റിന്റെ നയങ്ങൾ സിനിമാ മേഖലയിലും കൊണ്ടു വരണം
ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാത്രമാണ് മാധ്യമങ്ങളുൾപ്പെടെ എല്ലാവരും ചർച്ച ചെയ്യുന്നത്. എന്നാൽ അതിനു പുറമേ വേറെയും പ്രശ്നങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ചൂഷണം ചെയ്യുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. പ്രമുഖരായ പലരുടേയും മുഖം മൂടികൾ അഴിഞ്ഞു വീഴുന്നുണ്ട്.
ഇതിനെല്ലാം തുടക്കമിട്ടത് ഡബ്ലൂ.സി.സി യിലെ അംഗങ്ങളുടെ പരിശ്രമത്തിലൂടെയാണ്. അവർ തുടങ്ങി വെച്ച പോരാട്ടത്തിന്റെ ഫലമാണ് ഈ റിപ്പോർട്ട്. പണ്ട് സമൂഹം പുച്ഛിച്ചു തള്ളിയ വ്യക്തികളെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിലൂടെ അഭിനന്ദിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് മനോരമ കോൺക്ലേവിലൂടെ നടി കനി കുസൃതി സംസാരിക്കുന്നു.

"'മിടുക്കികൾ' എന്നാണ് അവരെ വിശേഷിപ്പിക്കാൻ തോന്നുന്നത്. നിരവധി വിമർശനങ്ങൾ ഡബ്ലൂ.സി.സി യിലെ അംഗങ്ങൾക്കെതിരെ ഉയർന്നിരുന്നു. അത്തരം പ്രതിസന്ധികളിൽ നിന്നു കൊണ്ട് പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും അതിനു കൃത്യമായ രീതിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത ആ സ്ത്രീകളെല്ലാം മിടുക്കികളാണ്. ഞാൻ വളർന്ന സാഹചര്യം വ്യത്യസ്തമായിരുന്നു. എനിക്ക് എന്റെ വീട്ടിൽ എല്ലാം തുറന്നു പറയാൻ സാധിക്കുമായിരുന്നു. എന്നാൽ എന്റെ കൂടെ അഭിനയിക്കാൻ താത്പര്യം കാണിച്ച പലർക്കും നല്ലൊരു സുഹൃത്ത് പോലും ഉണ്ടായിരുന്നില്ല.
ശരിതെറ്റുകൾ തുറന്നു പറയാൻ പോലും ഒരു സുഹൃത്ത് ഇല്ലാതിരുന്നവർ ഉണ്ട്. അത്തരമൊരു വ്യക്തി അല്ലെങ്കിൽ വ്യക്തികൾ തീർച്ചയായും നമുക്കൊപ്പം ഉണ്ടായിരിക്കണം. ഒരുപാട് പേർ കൂടെ ഉണ്ടാവുമ്പോഴാണ് ചില കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം ഉണ്ടാവുന്നത്. ആ രീതിയിൽ നോക്കുമ്പോൾ ഡബ്ലൂ.സി.സി യുടെ പ്രവർത്തനം ചരിത്രപരമായിട്ടുള്ളതാണ്." കനി കുസൃതി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ എല്ലാവരും ഡബ്ലൂ.സി.സി യുടെ പ്രവർത്തനത്തെ അംഗീകരിക്കുന്നുണ്ട്.
"വെറുമൊരു ലൈംഗിക അതിക്രമം മാത്രമല്ല റിപ്പോർട്ടിലൂടെ പറയുന്നത്. വേതനം നൽക്കുന്നതിലും ചൂഷണം ചെയ്യുപ്പെടുന്നുണ്ട്. ഇതൊരു എന്റർടെയ്ൻമെന്റ് മേഖലയായതിനാൽ അവരവരുടെ മാർക്കറ്റ് വാല്യൂ അനുസരിച്ചാണ് പ്രതിഫലം തീരുമാനിക്കുന്നത്. അതൊരു സത്യമാണ്. സൂപ്പർസ്റ്റാറുകൾക്ക് കൊടുക്കുന്ന തുക കേൾക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നാറുണ്ട്. ഇത്രയും തുക ഒരാൾക്ക് മാത്രം കൊടുക്കുമ്പോൾ ഇന്റസ്ട്രിയിൽ ഫ്ലോയിംഗ് മണി എങ്ങനെ ഉണ്ടാവും?.

അഭിനയിക്കുന്നവരുടെ പ്രശ്നം മാത്രമല്ല, ടെക്നീഷ്യൻസിൻേയും അവസ്ഥ മോശമാണ്. ഒരിക്കൽ ഡബ്ലൂ.സി.സിയുടെ മീറ്റിംഗിൽ ഒരു അഭിനേത്രി പറയുന്നത് അവരുടെ ആദ്യ സിനിമയിൽ അവർക്ക് 2.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ്. എന്നാൽ ഒരു ലേഡി അസിസ്റ്റന്റ് ഡയറക്ടർ പറയുന്നത് 2 വർഷമായിട്ട് അമ്പതിനായിരം രൂപ പോലും കിട്ടിയിട്ടില്ല എന്നാണ്. ഈയൊരു മേഖലയിൽ തന്നെ എത്ര വലിയ വ്യത്യാസങ്ങളാണ് വേതനത്തിന്റെ കാര്യത്തിൽ നേരിടുന്നത് എന്നത് വ്യക്തമാണ്. "
ജോലി ചെയ്യുന്നതിനനുസരിച്ച് പണം ലഭിക്കണം. പ്രതിഫലത്തെ കുറിച്ചുള്ള വിഷയങ്ങൾ സംസാരിക്കേണ്ടി വരുന്നത് പ്രൊഡക്ഷൻ സൈഡിലുള്ള ആളുകളോടോ അല്ലെങ്കിൽ ആ സിനിമയുമായി ബന്ധപ്പെട്ട് പവർഫുള്ളൊയ വ്യക്തികളോടുമാണ്. അവിടുന്നാണ് ചൂഷണം നടക്കുന്നത്. ഇതിനെല്ലാം ശക്തമായ ഒരു സംവിധാനം നിലവിൽ വരേണ്ടത് അനിവാര്യമാണ്. ജോലി ചെയ്യുന്നതിനു അനുസരിച്ച് വേതനം ലഭിക്കുന്ന തരത്തിൽ ഗവൺമെന്റ് സംവിധാനം പോലെ സിനിമാ ഇന്റസ്ട്രിയിലും ഉണ്ടാവണം. കനി കുസൃതി പറയുന്നു.


Click it and Unblock the Notifications











