പ്രമുഖ സംവിധായകൻ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു; ക്ഷണം നിരസിച്ചതോടെ അവസരം നഷ്ടമായെന്ന് ലക്ഷ്മി
ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ഒട്ടനവധി യുവനടികളാണ് തങ്ങൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയുന്നത്. ഇവരിൽ ഭൂരിഭാഗവും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരാണ്. എന്നാൽ യുവ നടികൾ മാത്രമല്ല, പ്രായമുള്ള സ്ത്രീകളോടും ഇതേ മനോഭാവമാണ് മലയാള സിനിമയിൽ പലർക്കും ഉള്ളതെന്ന് നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണൻ. കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ലഭിച്ച ക്ഷണം നിരസിച്ചതിന്റെ പേരിൽ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് നടി ലക്ഷ്മി തുറന്നു പറയുന്നു.
അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണൻ. മലയാളത്തിൽ കുറച്ച് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും എല്ലാ വേഷങ്ങളും ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകന്റെ സിനിമയിലേക്ക് അവസരം വന്നിരുന്നു. ആ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടന്നിരുന്നു. സിനിമയിൽ താൻ ഉണ്ടെന്ന് വാർത്തകളിലും നിറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ചിത്രത്തിന്റെ സംവിധായകൻ താരത്തിന് മേസേജ് ചെയ്തു.

"എനിക്ക് ആ പ്രമുഖ സംവിധായകൻ മേസേജ് ചെയ്ത് പറഞ്ഞു ലക്ഷ്മി ഒന്ന് കൊച്ചിയിലേക്ക് വരണമെന്ന്. എയർപോർട്ടിൽ പോകുമ്പോൾ സംവിധായകനെ കാണാമെന്നും ഞാൻ പറഞ്ഞു. എന്നാൽ ആ വ്യക്തിയുടെ ഉദ്ദേശം പിന്നീട് മനസിലായി. ആ ദിവസം സംവിധായകന്റെ കൂടെ ഫ്ലാറ്റിൽ സ്റ്റേ ചെയ്താൽ മാത്രമേ ചിത്രത്തിൽ അവസരമുള്ളൂ എന്നായിരുന്നു ആവശ്യം. ഇതു കേട്ടയുടൻ ചുട്ട മറുപടി തന്നെ തിരിച്ച് മേസേജ് ചെയ്തു. അതോടെ ആ സിനിമയിൽ നിന്നും ഞാൻ പുറത്തായി. അതിൽ എനിക്ക് വിഷമമില്ല."
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം. "ആ ചിത്രത്തിന്റെ സംവിധായകൻ അനാവശ്യമായി ദേഹത്ത് തൊട്ട് സംസാരിക്കാൻ തുടങ്ങി. അതെനിക്ക് ഇഷ്ടമായില്ലെന്ന് തുറന്ന് പറഞ്ഞു. പക്ഷേ സംവിധായകന് എന്റെ മറുപടി ഇഷ്ടപ്പെട്ടില്ല. അതിനു പ്രതിഷേധമായിട്ട് വെറുതേ നടന്നു പോകുന്ന രംഗങ്ങൾ 19 ടെയ്ക്ക് വരെ എടുത്തിട്ടുണ്ട്." അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായെന്ന് ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പറയുന്നു. ചെറിയ കാലയളവിനുള്ളിൽ തന്നെ റിപ്പോർട്ട് പുറത്തു വന്നു. ഇത് മലയാളത്തിൽ ആയതുകൊണ്ടാണ് സാധ്യമായത്. തമിഴ്, തെലുഗു ഇന്റസ്ട്രികളിലെല്ലാം ഇനിയും ഒരു 50 വർഷമെടുക്കും ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരാൻ. സെറ്റുകളിൽ സ്ത്രീകൾ നേരിടുള്ള തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴ് സെറ്റുകളിൽ ബഹുമാനം ലഭിക്കുമെന്ന് ലക്ഷ്മി പറയുന്നുണ്ട്. എന്നാൽ മലയാളത്തിൽ നിന്ന് ഇത്തരം ദുരനുഭവം നേരിട്ടത് വേദനാജനകം. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് ലക്ഷ്മി അരങ്ങേറുന്നത്. അതിനു ശേഷം മികച്ച ഒരുപിടി ചിത്രങ്ങൾ ലക്ഷ്മി ചെയ്തു. എന്നാൽ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചത്. അതിലെ ഷെർലി ജേക്കബിനെ ഇന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്.


Click it and Unblock the Notifications