മോഹൻലാലിന് എന്തുപറ്റി? എമ്പുരാൻ ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ലാലേട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആശുപത്രിയിലായി. കടുത്ത പനിയും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാലുമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ എത്തിച്ചത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതരാണ് അറിയിച്ചത്. അമൃത ഹോസ്പിറ്റലിലെ ഡോ. ഗിരീഷ് കുമാർ കെ.പിയാണ് മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്ടർ. അദ്ദേഹം സർട്ടിഫൈ ചെയ്ത മെഡിക്കൽ സർട്ടിഫിക്കേറ്റും സോഷ്യൽ മീഡിയയിൽ നിറയുന്നു. താരത്തിനു സുഖം പ്രാപിക്കുവാൻ വേണ്ടി ആരാധകരുൾപ്പെടെ എല്ലാവരും പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.
എമ്പുരാന്റെ ഷൂട്ടിംഗിന്റെ തിരക്കുകൾക്കിടയിലായിരുന്നു മോഹൻലാൽ. ഒപ്പം തന്റെ ആദ്യ സംവിധാന ചിത്രമായ ബറോസിനു വേണ്ടിയും വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ശേഷം കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ തന്നെ മോഹൻലാലിന് അഞ്ച് ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്.

"64 വയസുള്ള മോഹൻലാലിനെ ഞാൻ പരിശോധിച്ചു. അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസ്സവും, പിന്നെ മസിൽ പെയ്നും ഉണ്ട്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. അതിനാൽ 5 ദിവസം പൂർണ വിശ്രമവും തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തരുതെന്നും നിർദ്ദേശിക്കുന്നു." ഇങ്ങനെയാണ് ആ മെഡിക്കൽ സർട്ടിഫിക്കേറ്റിൽ ഡോ. ഗിരീഷ് കുമാർ കെ.പി കുറിച്ചിരിക്കുന്നത്. വിവരം അറിഞ്ഞതോടെ ആരാധകർ ഇളകിയിരിക്കുന്നു. സ്വന്തം ലാലേട്ടന് ഒന്നും സംഭവിക്കില്ലെന്ന പ്രാർത്ഥനയിലാണ് സിനിമാ ലോകവും ആരാധകവൃത്തവും.
മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഏറെ നിരാശയുണ്ടാക്കിയ വാർത്തയാണിത്. ഇന്റസ്ട്രി ട്രാക്കറും എഴുത്തുകാരനുമായ ശ്രീധർ പിള്ളയാണ് മോഹൻലാൽ ആശുപത്രിയിൽ ആയെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. അതിനു ശേഷം നിരവധി ആരാധകരാണ് വാർത്ത ഷെയർ ചെയ്തത്. 'ഗെറ്റ് വെൽ സൂൺ ലാലേട്ടാ' എന്നാണ് എല്ലാവരും പറയുന്നത്.

മലയാളികൾക്ക് വെറുമൊരു അഭിനേതാവ് എന്നതിനു പുറമേ സ്വന്തം ചേട്ടനെ പോലെയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ എമ്പുരാനും ബറോസിനും വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. അതിനിടയിലാണ് ഇപ്പോൾ ഇങ്ങനെയൊരു വാർത്ത. മലയാള സിനിമ ഏറ്റവും അധികം നോക്കിക്കാണുന്ന രണ്ട് വലിയ പ്രൊജക്ടുകളാണ് ബറോസും എമ്പുരാനും. രണ്ടിലും മലയാളത്തിന്റെ സ്വന്തം ലാലേട്ടനും. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ആദ്യം സെപ്തംബർ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചത്. എന്നാൽ പിന്നീട് റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ലൂസിഫറിനു ശേഷം അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആകാംഷയും ഒപ്പത്തിനൊപ്പമുണ്ട്. ഈ വർഷം തന്നെ എമ്പരാൻ റിലീസ് ചെയ്യുമെന്നായിരുന്നു സംവിധാകൻ പറഞ്ഞിട്ടുള്ളത്. മോഹൻലാലിന്റെ ഒരു ഡെവിൾ ലുക്കിനായി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. എത്രയും വേഗം അദ്ദേഹം സുഖംപ്രാപിക്കണമെന്നാണ് എല്ലാവരുടേയും പ്രാർത്ഥന.


Click it and Unblock the Notifications