'സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങൾ', ശ്രീവിദ്യയുടെ ഓർമകൾക്ക് പതിനഞ്ച് വയസ്
മലയാളത്തിന്‍റെ മുഖശ്രീയായിരുന്ന അഭിനേത്രിയായിരുന്നു നടി ശ്രീവിദ്യ. ആ ഓർമകൾക്ക് ഇന്ന് 15 വര്‍ഷം പൂർത്തിയാവുകയാണ്. സൗന്ദര്യവും പ്രതിഭയും വേണ്ടുവോളം ഉണ്ടായിരുന്ന തമിഴ് പെണ്ണായിരുന്നു ശ്രീവിദ്യ. പിറവികൊണ്ട് തമിഴ്നാട്ടുകാരിയെങ്കിലും മലയാളത്തിന്റെ വളർത്തുമകളായിരുന്നു ശ്രീവിദ്യ. കോടിക്കണക്കിന് പ്രേക്ഷക മനസിൽ വേരുറപ്പിച്ച കലാകാരി. ദക്ഷിണേന്ത്യന്‍ സിനിമാലോകം അംഗീകരിച്ച സൗന്ദര്യമായിരുന്നു ശ്രീവിദ്യയുടേത്. വശ്യമായ ചിരിയും കടലാഴമുള്ള കണ്ണുകളും കൊണ്ട് അവര്‍ പ്രേഷകമനസില്‍ തീര്‍ത്ത സുന്ദര ദൃശ്യങ്ങള്‍ കാലത്തിന്‍റെ തിരശീലക്കും മായ്ക്കാനാവാത്ത ഓര്‍മയാണ്.
Also Read: പ്രഭാസിനൊപ്പം സലാറിൽ പൃഥ്വിരാജും?
മലയാളത്തിന്‍റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചിരുന്നത്. സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. ആര്‍.കൃഷ്ണമൂര്‍ത്തിയുടേയും എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. കുഞ്ഞുനാള്‍ മുതല്‍ നൃത്തവും സംഗീതവും അഭ്യസിച്ചു. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 1969ല്‍ എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്‌ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മലയാള സിനിമയില്‍ എത്തുന്നത്. സത്യന്‍റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ശ്രീവിദ്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മനോഹരമായ കണ്ണുകളുള്ള ശാലീന സുന്ദരി പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു എല്ലാ കഥാപാത്രങ്ങളും.
Also Read: 'കുച്ച് കുച്ച് ഹോതാ ഹേ കണ്ട് ഷബാന ആസ്മി ദേഷ്യപ്പെട്ടു, അവസാനം മാപ്പ് പറഞ്ഞു'-കരൺ ജോഹർ

ആദാമിന്‍റെ വാരിയെല്ല്, എന്‍റെ സൂര്യപുത്രിക്ക് തുടങ്ങിയവ ശ്രീവിദ്യ അനശ്വരമാക്കിയ സിനിമകളാണ്. സൊല്ലത്താന്‍ നിനക്കിറേന്‍, അപൂര്‍വ്വ രാഗങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും തിളങ്ങി ശ്രീവിദ്യ. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. രചന, ദൈവത്തിന്‍റെ വികൃതികള്‍, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും ശ്രീവിദ്യക്ക് ലഭിച്ചു. മലയാളത്തിന്‍റെ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചതിന്‍റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നാമത്തെയും വാര്‍ഷികങ്ങള്‍ സംസ്ഥാന അവാര്‍ഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. ശ്രീവിദ്യയുടെ സിനിമകളില്‍ ഏറെയും മലയാള ഭാഷയിലായിരുന്നു. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗായികയുമായി ശ്രീവിദ്യ. പിന്നീട് ഒരു പൈങ്കിളിക്കഥയിലെ ആനകൊടുത്താലും കിളിയേ എന്ന ചിത്രത്തില്‍ ശ്രീവിദ്യ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടു. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിലും ശ്രീവിദ്യ ഗാനം ആലപിച്ചു.

അഭിനയത്തോടായിരുന്നു ശ്രീവിദ്യക്കെന്നും പ്രിയം. അഭിനയം എന്നുപറഞ്ഞാല്‍ ഒരു കണ്ടെത്തലാണെന്നാണ് ശ്രീവിദ്യ പറയാറുള്ളത്. സിനിമയെക്കാൾ താരത്തിന്റെ ജീവിതവും സംഭവബഹുലമായിരുന്നു. എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാൻ ശ്രീവിദ്യയ്ക്ക് സാധിച്ചിട്ടില്ല. ആഗ്രഹിച്ച സ്നേഹം പോലും ശ്രീവിദ്യയ്ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. അവസാനകാലത്ത് എല്ലാകൊണ്ടും ഒറ്റപ്പെട്ടായിരുന്നു അവർ കഴിഞ്ഞിരുന്നത്. നഷ്ടങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. ആഗ്രഹിച്ചപോലൊരു കുടുംബജീവിതം പോലും ശ്രീവിദ്യയ്ക്ക് ലഭിച്ചിരുന്നില്ല. ശ്രീവിദ്യ-കമൽഹാസൻ പ്രണയം അന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. അപൂർവരാഗങ്ങളിലെ അഭിനയത്തിന് ശേഷമാണ് കമൽഹാസനും ശ്രീവിദ്യയും പ്രണയത്തിലായത്. അതിന് മുമ്പ് നിരവധി വിവാഹാലോചനകൾ ശ്രീവിദ്യയെ തേടി വന്നിരുന്നു. കമൽഹാസൻ-ശ്രീവിദ്യ ജോഡിക്ക് അന്ന് നിരവധി ആരാധകരുണ്ടായിരുന്നു. അത്രത്തോളമായിരുന്നു അവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി. പ്രണയം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയെങ്കിലും പിന്നീട് ഇരുവരും തമ്മിൽ ചേർന്ന് പോകാൻ കഴിയില്ലെന്ന് മനസിലാക്കിയതിനാൽ വേർപിരിയുകയായിരുന്നു. പിന്നീട് രോഗം ബാധിച്ച് അവശനിലയിലായിരുന്നപ്പോൾ കമൽഹാസൻ ശ്രീവിദ്യയെ കാണാനെത്തിയിരുന്നു. മികച്ച ചികിത്സ വാഗ്ദാനം ചെയ്തെങ്കിലും ശ്രീവിദ്യ അത് നിരസിക്കുകയാണുണ്ടായത്. കമൽഹാസനുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷമാണ് നിർമാതാവ് ജോർജിനെ ശ്രീവിദ്യ വിവാഹം ചെയ്തത്.
Recommended Video

1978ലായിരുന്നു ശ്രീവിദ്യ-ജോർജ് വിവാഹം. ഒരു സിനിമയുടെ സെറ്റിൽ വെച്ചുള്ള പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതം ശ്രീവിദ്യ കരുതിയപോലെ സുന്ദരമായിട്ടല്ല നീങ്ങിയത്. ജോർജിൽ നിന്നും കൊടിയ പീഡനങ്ങൾ ശ്രീവിദ്യ അനുഭവിക്കേണ്ടി വന്നു. ശ്രീവിദ്യയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നേറ്റ് പലരിൽ നിന്നായി ജോർജ്ജ് വലിയ തുകകൾ വാങ്ങിയിരുന്നു എന്നാൽ ശ്രീവിദ്യ ഗർഭിണിയായി ഇതോടെ സിനിമകളിൽ അഭിനയിപ്പിക്കുന്നതിന് വേണ്ടി ജോർജ് നിർബന്ധിച്ച് ശ്രീവിദ്യയെകൊണ്ട് ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചു. പീഡനങ്ങൾക്കെല്ലാം ഒടുവിൽ 1980ൽ ജോർജിൽ നിന്നും ശ്രീ വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷവും തുടർന്ന പീഡനങ്ങളും ഇരുവരും തമ്മിലുള്ള തർക്കങ്ങളും സുപ്രീംകോടതി വരെ കേസ് എത്തിയ ശേഷമാണ് പരിഹരിക്കപ്പെട്ടത്. ഒരു കാലത്ത് മിനിസ്ക്രീനിലും ശ്രീവിദ്യ സജീവമായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ അവാര്‍ഡ് ശ്രീവിദ്യക്ക് ലഭിച്ചിട്ടുണ്ട്. അമ്മത്തമ്പുരാട്ടി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു അവസാന കാലത്ത് ശ്രീവിദ്യ. സൗന്ദര്യം നഷ്ടപ്പെടുമെന്നതിനാല്‍ കീമോതെറാപ്പി നടത്താന്‍ ശ്രീവിദ്യ തയ്യാറായിരുന്നില്ല. പല ഹെയര്‍കെയര്‍ ഉത്പന്നങ്ങളുടെയും മോഡലായിരുന്നു ശ്രീവിദ്യ. 2006 ഒക്ടോബർ 19നാണ് ആ അതുല്യപ്രതിഭയെ സിനിമയ്ക്ക് നഷ്ടമായത്.


Click it and Unblock the Notifications











