രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമല്ലെന്ന് നടൻ പ്രേം കുമാർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ മുഖത്ത് വിരൽ വെക്കുന്ന തരത്തിലുള്ള വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ റിപ്പോർട്ട് പൊതു സമൂഹത്തിനു മുന്നിലേക്ക് എത്തുന്നത്. എന്നാൽ അതിനു പിന്നാലെ എത്രയെത്ര നടികളും ജൂനിയറും ആർട്ടിസ്റ്റുകളുമാണ് വിവിധ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ സംഘടനയിൽ നിന്ന് നടൻ സിദ്ധിഖും രാജി വെച്ച് മാതൃകയായി.
എന്നിട്ടും പ്രതിസന്ധികൾ അവസാനിച്ചില്ല. അതിനു ശേഷം അമ്മ ഭരണസമിതി തന്നെ പിരിച്ചു വിടേണ്ടി വന്നു. മലയാള സിനിമയിലെ പല പ്രമുഖരുടേയും പേരുകൾ പുറത്ത് വരുമെന്ന ഭയത്തിലാണ് പ്രതികളുടെ ലിസ്റ്റുകൾ ഇപ്പോഴും രഹസ്യമാക്കി സൂക്ഷിച്ചിട്ടുള്ളത്. സ്ത്രീകൾ തങ്ങളുടെ ശക്തി തിരിച്ചറിയണമെന്നും പരാതിപ്പെടേണ്ട വേദികളിൽ തുറന്ന് സംസാരിക്കണമെന്നും നടൻ പ്രേംകുമാർ കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.

"എന്റെ സുഹൃത്താണ് ചലചിത്ര അക്കാദമി ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്ത്. അദ്ദേഹത്തിന്റെ രാജിയെ തുടർന്ന് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. ഈ റിപ്പോർട്ട് വന്ന സമയത്ത് അദ്ദേഹത്തെ കരുതിക്കൂട്ടി ലക്ഷ്യം വെച്ചിട്ടാണ് ആക്രമിച്ചത്. ഇതിൽ തീർച്ചയായും ഒരു ഗൂഡലോചനയുണ്ടെന്നും അദ്ദേഹം ഈ വിഷയത്തിൽ നിരപരാദിയാണെന്നും പറഞ്ഞു.
അതിനു വേണ്ടി അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കുന്ന വിഷയമാണിത്. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഒന്ന് രഞ്ജിത്ത് ആവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടെന്നും പറഞ്ഞു."
സംവിധായകൻ രഞ്ജിത്തിനു നേരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമല്ലെന്നാണ് ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറയുന്നത്." റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നത് മറ്റു പല കാരണങ്ങൾ കൊണ്ടാണെന്നും പറയുന്നു. ഏത് ആരോപണങ്ങളും അന്വേഷിക്കപ്പെടണം. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ തക്കതായ ശിക്ഷ ലഭിക്കണമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉയർന്നതോടെ അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഈ തീരുമാനത്തിനെതിരെ എല്ലാവരും ശക്തമായി പ്രതികരിച്ചിരുന്നു. പ്രേംകുമാറും ഈ തീരുമാനത്തെ എതിർക്കുന്നുവെന്ന് പറയുന്നു. "കുറ്റാരോപണ വിധേയരായവർ രാജി വെക്കണം. അത് ഏറ്റെടുത്തിട്ട് സെക്രട്ടറി രാജി വെച്ചത് മാതൃകാപരമാണ്. അമ്മ ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്.

കഴിഞ്ഞ ജൂണിൽ ആയിരുന്നു പലയിടത്തു നിന്നും ആളുകൾ എത്തി തിരഞ്ഞെടുപ്പ് നടത്തി പലരേയും ജയിപ്പിച്ചു വിട്ടത്. ഇതിൽ കുറച്ച് പേരുടെ പേരിൽ മാത്രമാണ് ആരോപണം വന്നിട്ടുള്ളത്. അവർ മാറി നിൽക്കട്ടെ, അന്വേഷണം നേരിടട്ടെ. കുറ്റക്കാരല്ലെന്ന് തെളിഞ്ഞാൽ തിരിച്ചു വരട്ടെ. എന്നാൽ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവരും രാജി വെക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണ്.
സമൂഹം മുഴുവൻ വിശുദ്ധരാണെന്നും സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാം പാപികളാണെന്നുമുള്ള ഒരു പൊതു ബോധം മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുന്നുണ്ട്. അത് ഏറെ വേദനാജനകമാണ്. ആരോപണ വിധേയരായവരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇത്തരം ആരോപണങ്ങൾ കേട്ടപ്പോൾ വല്ലാത്തൊരു വിഷമമാണ് ഉണ്ടായത്." പ്രേം കുമാർ പറയുന്നു.


Click it and Unblock the Notifications