'അയാൾ എനിക്ക് ഒരു ഭീഷണിയാണ്', പ്രിയദർശന് പേടിയുണ്ടായിരുന്ന സംവിധായകനെ കുറിച്ച് മണിയൻപിള്ള രാജു!
മലയാള സിനിമയ്ക്ക് ഡെന്നിസ് ജോസഫ് ആരാണെന്ന് ചോദിച്ചാല്‍ ഹിറ്റുകളുടെ മാത്രം രചയിതാവ് എന്ന് പറയേണ്ടി വരും. മമ്മൂട്ടിക്ക് വേണ്ടി ഇത്രയധികം ഹിറ്റ് സിനിമകൾ എഴുതിയ മറ്റൊരു തിരക്കഥാകൃത്തുണ്ടാകില്ല. രാജാവിന്‍റെ മകനും ഭൂമിയിലെ രാജാക്കൻമാരും എഴുതുമ്പോൾ മോഹൻലാല്‍ മലയാള സിനിമയില്‍ സൂപ്പർ താരമായിരുന്നില്ല. മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങൾ മാറ്റി മറിച്ച നിറക്കൂട്ട് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന്‍റെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു. 1985 മുതല്‍ 2013 വരെ ഡെന്നിസ് ജോസഫ് മലയാള സിനിമയില്‍ സജീവമായിരുന്നു. എഴുതിയതൊക്കെയും സൂപ്പർ ഹിറ്റ്.

തിയേറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു പിടി സിനിമകൾ ഡെന്നീസ് ജോസഫിന്റെ സംഭാവനയായിരുന്നു. ന്യൂഡെല്‍ഹി എന്ന സിനിമ ജോഷിക്കും മമ്മൂട്ടിക്കും സമ്മാനിച്ചത് വെറും സൂപ്പർ താര പരിവേഷമല്ല മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം എന്ന പദവി കൂടിയാണ്. വഴിയോരക്കാഴ്ചകൾ, സംഘം, മനു അങ്കിൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ഒളിയമ്പുകൾ, മഹാനഗരം, കിഴക്കൻ പത്രോസ്, ആകാശ ദൂത്, ഗാന്ധർവം, പാളയം, എഫ്ഐആർ അങ്ങനെ മലയാളി ഇന്നും മറക്കാത്ത തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു പിടി ചിത്രങ്ങൾ ഡെന്നീസ് ജോസഫിന്റെ സൃഷ്ടിയാണ്. മനു അങ്കിളും അഥർവവും അപ്പുവും അടക്കം അഞ്ച് സിനിമകൾ സംവിധാനം ഡെന്നീസ് ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.
Also Read: 'ഷാരൂഖിനേക്കാളും ആമിറിനേക്കാളും നല്ല നടൻ സൽമാൻ ഖാനാണ്'; മുൻ കാമുകനെ കുറിച്ച് കത്രീന പറയുന്നതിങ്ങനെ!
ഇക്കഴിഞ്ഞ മെയ്യിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഡെന്നീസ് ജോസഫിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത്. 1985ല്‍ ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന സിനിമയാണ് ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്തത്. ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. കെ.ജി ജോർജ്, ടി.എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതിയിരുന്നു. അടുത്തിടെ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവധായകൻ പ്രിയദർശൻ ഒരിക്കൽ ഡെന്നീസ് ജോസഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവരിച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു. ഡെന്നീസ് ജോസഫിനെ പ്രിയദർശൻ ഭയന്നിരുന്നവെന്നാണ് മണിയൻ പിള്ള രാജു പറഞ്ഞത്. അദ്ദേഹം സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ഡെന്നീസ് തനിക്ക് ഒരു ഭീഷണിയാകുമെന്ന് പ്രിയദർശൻ പറഞ്ഞതായാണ് മണിയൻ പിള്ള രാജു പറഞ്ഞത്.
Also Read: 'മദ്യപിക്കുന്ന വീഡിയോ കണ്ടിട്ടാണ് സെലക്ട് ചെയ്തത്, യുട്യൂബർ അങ്ങനെ നടിയായി'
'പ്രിയന്‍ എഴുതാന്‍ കഴിവുള്ളയാളാണ്. എഴുത്തുകാരനാവുന്നത് സംവിധാനത്തില്‍ വളരെയധികം സഹായിക്കും. ഒരു സംവിധായകന്‍ എഴുതുന്നതിലും പ്രിയന് പേടിയില്ല. പക്ഷേ നമ്മുടെ ഡെന്നിസ് ജോസഫ് സംവിധായകനായി വരാനിരുന്നപ്പോൾ എന്നോട് പറഞ്ഞു.... എനിക്ക് പുതിയ ഡയറക്ടര്‍മാര്‍ വരുന്നതില്‍ പേടിയുള്ളത് ഡെന്നിസ് ജോസഫിനെയാണെന്ന്. എന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പ്രിയന്‍ എന്നോട് പറഞ്ഞു... ഒന്നാമത് അദ്ദേഹം ഒരു എഴുത്തുകാരനാണ്. നല്ല എഴുത്തുകാരനാണ്. ഒരു എഴുത്തുകാരന്‍ സംവിധായകനായി വരുമ്പോള്‍ അയാളുടെ അടുത്ത് ഐഡിയ കാണും. നന്നായിട്ട് എഴുതും. അല്ലാത്തത് ആരുടെയെങ്കിലുമൊക്കെ വിഷയത്തില്‍ സംവിധാനം ചെയ്യുന്നതല്ലേ. അതുകൊണ്ട് അയാളൊരു ഭീഷണിയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്' മണിയൻ പിള്ള രാജു പറഞ്ഞു. എന്നാൽ അദ്ദേഹം സംവിധാനവുമായി അധികം മുമ്പോട്ട് പോയില്ലെങ്കിലും ന്യൂഡൽഹി എന്ന ഒറ്റ തിരക്കഥകൊണ്ട് എല്ലാവരേയും അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയെന്നും മണിയൻ പിള്ള രാജു പറഞ്ഞു. മരിക്കുമ്പോൾ വെറും 64 വയസ് മാത്രമായിരുന്നു ഡെന്നീസ് ജോസഫിന്റെ പ്രായം. ഇന്നും വേദനയോടെയാണ് അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമ ഓർക്കുന്നത്.
Also Read: 'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!


Click it and Unblock the Notifications











