'അമ്മമാരുടെ വയറ്റിലായിരിക്കുമ്പോഴെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു', നിറകണ്ണുകളോടെ സൂര്യ
സൗത്ത് ഇന്ത്യൻ സിനിമയക്ക് സംഭവിച്ചൊരു വലിയ നഷ്ടമായിരുന്നു കന്നട നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിലൂടെ സംഭവിച്ചത്. ഒക്ടോബർ 29ന് ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പുനീത് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും കന്നട സിനിമാലോകത്തിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 29ന് ജിമ്മിൽ പതിവ് വ്യായാമങ്ങൾക്കായി എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അത്യാസന്ന നിലയിലായിരുന്ന താരത്തെ ഏറെ പരിശ്രമിച്ചിട്ടും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരു മരുന്നിനും സാധിച്ചില്ല.
Also Read: 'അന്നും ഇന്നും ഒരുപോലെ', കരൺ ജോഹറിനെ പുച്ഛിച്ച് നടന്ന് പോകുന്ന കങ്കണയുടെ വീഡിയോ വൈറൽ
ശരീര ആരോഗ്യത്തിൽ അത്രയേറെ ശ്രദ്ധ ചെലുത്തുന്ന പുനീതിന് എങ്ങനെ ഇത്തരമൊരു അവസ്ഥയുണ്ടായി എന്നത് ഒരുപോലെ ആശ്ചചര്യപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രശസ്ത താരങ്ങളടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി കാണാൻ എത്തിയത്. പുനീതിന്റെ വേർപാട് അറിഞ്ഞശേഷം ഏഴോളം ആരാധകർ ആത്മഹത്യ ചെയ്തതും സിനിമാ ലോകത്തെ കൂടുതൽ സങ്കടത്തിലാഴ്ത്തി.
Also Read: 'ഋഷിയേയും സൂര്യയേയും വെറുതെ വിടില്ല', തീരാത്ത പകയുമായി മിത്ര

മലയാള സിനിമയിൽ നിന്നടക്കം നിരവധി താരങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്ന നടൻ കൂടിയായിരുന്നു പുനീത്. മരണശേഷം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. നാല് പേർക്കാണ് അദ്ദേഹത്തിന്റെ കണ്ണുകൾ ഇപ്പോൾ കാഴ്ച നൽകുന്നത്. കന്നട സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.

തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുമായി വളരെ അടുത്ത ബന്ധം പുനീതിനുണ്ടായിരുന്നു. ഇപ്പോൾ പുനീത് അന്ത്യവിശ്രമം കൊള്ളുന്ന കണ്ഠീവര സ്റ്റേഡിയത്തിലെത്തി പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്നിരിക്കുകയാണ് സൂര്യ ശിവകുമാർ. ആത്മമിത്രത്തെ കണ്ടുമടങ്ങിയശേഷം നിറകണ്ണുകളോടെയാണ് സൂര്യ മാധ്യമങ്ങളോട് താനും പുനീതും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വിവരിച്ചത്. തങ്ങൾ രണ്ടുപേരും ജനിക്കും മുമ്പേ സുഹൃത്തുക്കളായിരുന്നവരാണ് എന്നാണ് സൂര്യ പറഞ്ഞത്. ജീവിതത്തിൽ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ മാത്രമേ താൻ കേട്ടിട്ടുള്ളൂവെന്നും ആ ഓർമകൾ ഇനിയുള്ള കാലം തന്നോടൊപ്പം ഉണ്ടാകുമെന്നും സൂര്യ കൂട്ടിച്ചേർത്തു.

'ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. എന്റെ കുടുംബവും ശിവരാജ് കുമാർ അണ്ണയുടെ കുടുംബവും പണ്ട് മുതൽക്കെ അടുപ്പമുള്ളവരാണ്. എന്റെ അപ്പ ഈ കുടുംബവുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. അവിസ്മരണീയമായ ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞാനും പുനീതും ആദ്യം കണ്ടുമുട്ടുന്നത് ഞങ്ങളുടെ അമ്മമാർ ഗർഭിണിയായിരിക്കുമ്പോഴാണ്. അന്നെന്റെ അമ്മ എന്നെ നാലുമാസം ഗർഭിണിയാണ്. പുനീതിന്റെ അമ്മയ്ക്ക് ഏഴ് മാസവും. അതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. എന്റെ അമ്മ പറഞ്ഞതാണിത്. എല്ലാ ഫോട്ടോകളിലും വീഡിയോകളിലും എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിൽ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്തതായേ ഞാൻ കേട്ടിട്ടുള്ളൂ. ആ ഓർമകൾ മുറുകെ പിടിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹമെപ്പോഴും ചിരിയോടെ നിൽക്കും. അതൊരിക്കലും മാഞ്ഞുപോവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കൾക്കും ആരാധകർക്കും ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ' സൂര്യ പറഞ്ഞു.
Recommended Video

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ അസാന്നിധ്യത്തിൽ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടൻ വിശാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിശാലിന്റെ പുതിയ ചിത്രമായ എനിമിയുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. നിരവധി നിർധനരായ കുടുംബങ്ങൾക്ക് എന്നും കൈ സഹായമായിരുന്ന നല്ലൊരു മനുഷ്യസ്നേഹിയെ കൂടിയാണ് പുനീതിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്.


Click it and Unblock the Notifications











