ഞങ്ങൾ പൊട്ടത്തരമല്ല ചെയ്ത് വെച്ചിരിക്കുന്നത്, സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ; ഡിഗ്രേഡിങിനെതിരെ വിൻസി അലോഷ്യസ്
റിയാലിറ്റി ഷോ യിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി പ്രേക്ഷകശ്രദ്ധ നേടിയത്. തുടർന്ന് വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ വിൻസി കൂടുതൽ ജനശ്രദ്ധ നേടുകയായിരുന്നു.
സോളമന്റെ തേനീച്ചകളാണ് വിൻസിയുടെ ഏറ്റവും പുതിയ ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജും റിയാലിറ്റി ഷോയിൽ വിൻസിയുടെ സഹമത്സരാർത്ഥികളായിരുന്നു ദർശന, ശംഭു, ആഡീസ് അക്കരെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

അതിനിടെ ചിത്രത്തിനെതിരെ മനഃപൂർവ്വമായ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിൻസി അലോഷ്യസ്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിൻസിയുടെ ആരോപണം. സിനിമയിൽ തങ്ങൾ പൊട്ടത്തരമല്ല കാണിച്ചിരിക്കുന്നതെന്നും അത് കാണാൻ പ്രേക്ഷകർക്ക് അവസരം കൊടുക്കണമെന്നും വിൻസി പറഞ്ഞു. വിൻസിയുടെ വാക്കുകൾ ഇങ്ങനെ.
'സോളമന്റെ തേനീച്ചകള്‍ക്ക് ഇപ്പോള്‍ നല്ല റിവ്യൂസ് ആണ്. മിക്‌സഡ് റിവ്യൂസ് ആയിരുന്നു തുടക്കത്തില്‍. തിയേറ്ററില്‍ കുടുംബവും, ക്രൂ, ഒക്കെ ആയിട്ട് കണ്ടപ്പോൾ അവരുടെ റെസ്‌പോണ്‍സ് വളരെ നല്ലതായിരുന്നു. അതായിരുന്നു ഞങ്ങളുടെ കോണ്‍ഫിഡന്‍സ്. ഞങ്ങള്‍ സന്തോഷത്തോടെയാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്. എല്ലാം അടിപൊളിയായിരുന്നു.'
'പക്ഷെ എവിടെ നിന്നോ ഡീഗ്രേഡിങ് തുടങ്ങി. എവിടെ നിന്നാണെന്ന് അറിയില്ല. റിവ്യൂ ചെയ്യുന്നവരെയാണ് എനിക്ക് പറയാനുള്ളത്. അവര്‍ ഫസ്റ്റ് ഷോ കണ്ട്, പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള സമയം പോലും കൊടുക്കാതെ സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് തുടങ്ങുകയാണ്. എന്തിനാണ് അവരത് ചെയ്യുന്നത്? അവരുടെ പേഴ്‌സ്പക്ടീവാണത്. അത് മെജോറിറ്റി പ്രേക്ഷകരുടെ ആവണമെന്നില്ല. തീര്‍ച്ചയായും ഞങ്ങളുടെ സിനിമയ്ക്ക് നെഗറ്റീവ്‌സ് ഉണ്ട്.'
'നമ്മള്‍ ഭൂരിഭാഗം ആളുകളുടെ അഭിപ്രായമാണ് എടുക്കുന്നത്. എഡിറ്റിംഗ് ശരിയല്ല, ബിജിഎം ശരിയല്ല എന്നൊക്കെ പറയുകയാണെങ്കില്‍ സിനിമ മൊത്തത്തില്‍ കട്ട് ചെയ്ത് കളയേണ്ടി വരും. കണ്‍സ്ട്രക്റ്റീവ് ക്രിട്ടിസിസം ആരോഗ്യകരമായി എടുക്കുന്നു. പക്ഷെ, കീറിയൊട്ടിക്കുക എന്ന പരിപാടിയൊക്കെ നടക്കുന്നുണ്ട്. നമ്മളെ റോസ്റ്റ് ചെയ്യുകയാണ്.'
'ഞങ്ങള്‍ സിനിമയില്‍ പൊട്ടത്തരമല്ല ചെയ്ത് വെച്ചിരിക്കുന്നത്. അത്രയും താഴെ തട്ടിലുള്ള കാര്യമൊന്നും അല്ല സിനിമയില്‍ ഉള്ളത് എന്ന് വ്യക്തമാണ്. സിനിമയ്ക്ക് നല്ല റിവ്യൂസ് വരുന്നത് അതുകൊണ്ടാവാം. പ്രേക്ഷകര്‍ക്ക് ഒരു അവസരം കൊടുക്കണ്ടെ. സിനിമയിലുള്ള നാല് പേരും പുതുമുഖങ്ങളാണ്. അപ്പോള്‍ തന്നെ പ്രീ ജഡ്ജ് ചെയ്യുകയാണ്. നിങ്ങള്‍ സിനിമ പോയി കാണു. കണ്ടിട്ട് പറയു. എന്നിട്ട് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല എന്നൊക്കെ പറയുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്'
സിനിമ പരാജയമാവുകയാണെങ്കില്‍ അത് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്റെ തന്നെ സിനിമയായ കനകം കാമിനി കലഹത്തിന് സംമ്മിശ്ര അഭിപ്രായങ്ങളാണ് വന്നത്. ഒരുപാട് പേര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു, എന്നാല്‍ മറ്റുചിലര്‍ക്ക് ഇഷ്ടമായില്ല. അതിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ ഇത്, ഭൂരിഭാഗം ആളുകളും പോസിറ്റീവ് റിവ്യൂ പറയുന്നുണ്ട്. 150 പേര്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഡീഗ്രേഡിങ് ശരിയായ കാര്യമല്ല. ശക്തമായി എതിർക്കുന്നു' വിൻസി പറഞ്ഞു.


Click it and Unblock the Notifications