സുരാജ് വരാന്‍ വൈകി, കാരവനില്‍ നിന്നിറങ്ങാതെ നടി; നിര്‍മ്മാതാവ് അപേക്ഷിച്ചിട്ടും ഇറങ്ങാന്‍ കൂട്ടാക്കിയില്ല!
മലയാളത്തിലെ പ്രമുഖനിര്‍മ്മാതാവാണ് പ്രേം പ്രകാശ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. റഹ്‌മാന്‍, ബിജു മേനോന്‍ തുടങ്ങിയ പല വലിയ താരങ്ങളേയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നിര്‍മ്മാതാവ് കൂടിയാണ് പ്രേം പ്രകാശ്. നടന്‍ എന്ന നിലയിലും പുരസ്‌കാരങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്മാര്‍ പ്രേം പ്രകാശിന്റെ മക്കളാണ്.
എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിര്‍മ്മാതാവ് ആയിട്ടും പ്രേം പ്രകാശിന് ഒരിക്കല്‍ ഒരു നടിയില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പ്രേം പ്രകാശിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആലപ്പി അഷ്‌റഫ്.

''കെകെ രാജീവ് സംവിധാനം ചെയ്ത ചിത്രമാണ് എവിടെ. നിര്‍മ്മാതാക്കള്‍ പ്രേം പ്രകാശും ജൂബിലി പ്രൊഡക്ഷന്‍സും മാരുതി പിക്‌ചേഴ്‌സുമാണ്. ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിംഗും തീരുന്ന അവസാന ദിവസം രണ്ട് സീനുകള്‍ കൂടി ബാക്കിയുണ്ട്. എല്ലാവരും രാവിലെ തന്നെ റെഡിയായി. സുരാജും ഒരു പ്രശസ്ത നടിയുമുള്ള സീനാണ്. സുരാജ് വരാന്‍ വൈകി. ആര് വന്നാലും വന്നില്ലെങ്കിലും ഏഴ് മണിയോടെ ഞാന്‍ പോകുമെന്ന് നടി പറഞ്ഞു. സുരാജ് ഉച്ചയോടു കൂടി എത്തി. ഷൂട്ടിങ് ആരംഭിച്ചു.
ഏഴ് മണിയായപ്പോള്‍ രണ്ടേ രണ്ട് ഷോട്ടുകള്‍ ബാക്കിയുണ്ട്. നടി കോപാകുലയായി. പിതാവിന് സുഖമില്ല ഉടന്‍ പോകണമെന്ന് വാശി പിടിച്ച് കാരവനില്‍ കയറിയിരുന്നു. മാഡം ഒന്ന് സഹകരിക്കണം, മറ്റ് നിര്‍മ്മാതാക്കളോട് ഞാന്‍ സമാധാനം പറയേണ്ടി വരുമെന്ന് പ്രേം പ്രകാശ് കാരവനില്‍ ചെന്ന് അപേക്ഷിച്ചു. ഞാന്‍ പറഞ്ഞിട്ടാണോ നിങ്ങള്‍ സിനിമ നിര്‍മ്മിച്ചതെന്നായിരുന്നു നടിയുടെ മറുപടി. തനിക്ക് തൊഴില്‍ കൊടുത്ത, സീനിയര്‍ നിര്‍മ്മാതാവായ എന്നോട് അങ്ങനെ ചോദിച്ചത് ഹൃദയവേദനയുണ്ടാക്കിയെന്ന് പ്രേം പ്രകാശ് പറയുന്നു. അവര്‍ വന്നില്ല. അവരുടെ അഭാവത്തില്‍ ഷോട്ട് എടുക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി.
എട്ടേകാല്‍ ആയപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞു. നടി അപ്പോഴും പോകാതെ കാരവനില്‍ തന്നെ ഉണ്ടായിരുന്നു. അച്ഛന് സുഖമില്ലെന്ന് പറഞ്ഞ നടി അപ്പോള്‍ തന്നെ പോയിരുന്നുവെങ്കില്‍ എനിക്ക് ഇത്ര വിഷമം ഉണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. ഞാനന്ന് സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ട്രഷററാണ്. ഞാനൊരു പരാതി ഉന്നയിച്ചിരുന്നുവെങ്കില്‍ അവരുടെ കരിയറിനെ ബാധിച്ചേനെ. ഞാനത് ചെയ്തില്ല. ഞാന്‍ അവരോട് ക്ഷമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടേയും അവരുടെ പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം എന്നോട് അഭ്യര്‍ത്ഥിച്ചു.

ഒരുപാട് നന്മയുള്ള മനസിന്റെ ഉടമയാണ് അദ്ദേഹം എന്ന് നമുക്ക് തീര്‍ത്തു പറയാം. എന്താണ് ഇവരൊക്കെ ഇങ്ങനെ? പ്രിയപ്പെട്ടവരുടെ മരണം അറിഞ്ഞിട്ടും വേദന ഉള്ളില്‍ ഒതുക്കി വിങ്ങുന്ന മനസുമായി ആളുകളെ ചിരിപ്പിച്ചിട്ടുള്ള കലാകാരന്മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അറിഞ്ഞിട്ടുണ്ട്. തങ്ങളുടെ തൊഴിലിനോടുള്ള അവരുടെ ആത്മാര്‍ത്ഥതയും കടപ്പാടുമാണത്. ഈ നടിയും ആര്‍ട്ടിസ്റ്റുകളെ കൂട്ടി സ്റ്റേജ് ഷോ നടത്തുന്ന ആളാണെന്ന് ഓര്‍ക്കുക'' എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. പ്രേം പ്രകാശിന് വെടിയേറ്റ സംഭവത്തെക്കുറിച്ചും ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്.
''ഈ കൈകളില്‍ എന്ന സിനിമയുടെ നിര്‍മ്മാണ വേളയില്‍ മദ്രാസിലെ എആര്‍എസ് ഗാര്‍ഡനില്‍ വച്ച് സംവിധായകന്‍ കെ മധുവുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ വയറ്റിലേക്ക് തുളച്ചു കയറി. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് ഒരു തോര്‍ത്തു കൊണ്ട് വയര്‍ മുറുക്കി കെട്ടി ആശുപത്രിയിലെത്തിച്ചു. ക്യാമറാമാന്‍ വിപിന്‍ ദാസും നിര്‍മ്മാതാവ് എആര്‍ രാജനും ആരുടെയോ തോക്ക് വാങ്ങി വെടിയുതിര്‍ത്ത് കളിച്ചതാണ്. അബദ്ധത്തില്‍ ചെന്നു പതിച്ചത് നിര്‍മ്മാതാവിന്റെ പള്ളയ്ക്കും. ഓപ്പറേഷന്‍ ചെയ്ത് വെടിയുണ്ട പുറത്തെടുത്തു. പിറ്റേദിവസം തമിഴ് പത്രങ്ങളില്‍ വന്ന വാര്‍ത്ത നിര്‍മ്മാതാവിനെ തുപ്പാക്കിയാല്‍ സുട്ടാച്ച് എന്നായിരുന്നു. ആ ദുരന്തം ഇന്നും നിര്‍മ്മാതാവ് ഓര്‍ത്തിരിക്കുന്നുണ്ട്.'' ആലപ്പി അഷ്‌റഫ് പറയുന്നു.


Click it and Unblock the Notifications











