മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി വിജയ് സേതുപതി! മരക്കാറിന്റെ സെറ്റിലേക്കെത്തിയപ്പോള്‍ സംഭവിച്ചത്?
മോഹന്‍ലാലിനെ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാള്‍ കൂടിയായ അദ്ദേഹത്തെ സ്വകാര്യ അഹങ്കാരമായാണ് പലരും കൊണ്ടുനടക്കാറുള്ളത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും ഈ താരം ഇതിനകം തന്നെ തെളിയിച്ചിട്ടുമുണ്ട്. പ്രമേയത്തിലും അവതറമത്തിലും വ്യത്യസ്തമായ നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചതും. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനായാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. അതുവരെ ചിരിച്ച് കളിച്ച് നിന്ന താരം ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരന്നുനിന്നതിനെക്കുറിച്ച് പലരും വാചാലരായിരുന്നു.
സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുകയാണ് അദ്ദേഹം. മലയാളത്തിന്റെ സ്വന്തം താരമാണെങ്കില്‍ക്കൂടിയും അദ്ദേഹത്തിന് അന്യഭാഷയിലും മികച്ച സ്വീകാര്യതയാണ്. അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു. മക്കള്‍ ശെല്‍വനെന്ന ഓമനപ്പേരിലാണ് വിജയ് സേചുപതിയെ വിശേഷിപ്പിക്കുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തി പിന്നീട് നായകനിരയിലേക്കെത്തിയതാണ് അദ്ദേഹം. തമിഴകത്ത് മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹന്‍ലാലിനെ കാണാനായി വിജയ് സേതുപതി മരക്കാറിന്റെ സെറ്റിലേക്കെത്തിയിരുന്നുവെന്നും ആ കൂടിക്കാഴ്ചയെക്കുറിച്ചും വിവരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

മലയാളികളുടെ സ്‌നേഹം
തമിഴ് താരമാണെങ്കില്‍ക്കൂടിയും വിജയ് സേതുപതി മലയാള ചിത്രങ്ങള്‍ കാണാറുണ്ട്. മലയാളത്തില്‍ നിന്നും മികച്ച അവസരം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം മലയാളത്തിലേക്കെത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മലയാളികളും തനിക്ക് ശക്തമായ പിന്തുണയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയ്ക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. കേരളത്തിലേക്കെത്തിയപ്പോള്‍ ആ ഇഷ്ടം താന്‍ നേരിട്ടനുഭവിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ ഏറെ ഇഷ്ടം
മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്നും തന്മാത്രയിലെ അഭിനയം തന്നെ ഏറെ സ്വാധീനിച്ചുവെന്നും താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ അഭിനയം സൂപ്പറാണെന്നും വീടും ഓഫീസും തിരിച്ചറിയാതെ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന രംഗം അസാധ്യമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിന്റെ അഭിനയം നേരില്‍ കാണാനും താല്‍പര്യമുണ്ടെന്നും വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയ്ക്കായി ഹൈദരാബാദിലെ സെറ്റിലേക്കെത്തിയപ്പോഴാണ് മോഹന്‍ലാലും അവിടെയുണ്ടെന്നറിഞ്ഞതും താരത്തെ സന്ദര്‍ശിച്ചതും.

മക്കൾ സെൽവനോടൊപ്പം
ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് fight മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്. ഞാൻ വർക്ക് ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്."മത്സരം".അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച"പുതിയമുഖം" ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.

സെറ്റിലേക്ക് പോയി
വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാക്കണം സാർ, നാൻ അവരുടെ പെരിയഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്.

സെറ്റിലേക്കെത്തി
എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ. വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്.നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
പോസ്റ്റ് കാണാം
സിദ്ധു പനയ്ക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications