'ചേട്ടന്റെ ആ വാക്കുകൾ അന്ന് എന്നെ വേദനിപ്പിച്ചു', തിലകനെ കുറിച്ച് നെടുമുടി വേണു പറഞ്ഞത്
മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളിൽ ഒന്നായിരുന്നു നെടുമുടി വേണു. നാല് പതിറ്റാണ്ടായി മലയാള സിനിമയും കടന്ന് അദ്ദേഹം തമിഴിലടക്കം ചെയ്ത് വെച്ചത് അവിസ്മരണീയമാക്കിയത് നിരവധി കഥാപാത്രങ്ങളെയാണ്. നാൽപ്പത് വർഷങ്ങൾ നീണ്ട തന്റെ മഹത്തായ കരിയറിൽ നെടുമുടി വേണു ചെയ്തതുപോലുള്ള വേഷങ്ങളോ വൈകാരിക പ്രകടനങ്ങളോ ചെയ്ത് ഫലിപ്പിക്കാൻ മറ്റൊരാൾക്കും സാധിക്കില്ലെന്നതാണ് അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങൾ തന്നെ സൂചിപ്പിക്കുന്നത്.
വളരെ പെട്ടന്നായിപ്പോയി ആ വിടവാങ്ങൽ. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ നെടുമുടി വേണുവിന് വേണ്ടി മാത്രം പിറവിയെടുക്കാനുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഏല്‍പ്പിച്ച ദുഃഖത്തിലാണ് മലയാള സിനിമ ഇന്ന്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ തങ്ങളുടെ അശ്രുപൂജയുമായി എത്തുകയാണ്.
Also Read: 'ഡോട്ടേഴ്സ് ഡേ' ആശംസിച്ചപ്പോൾ മകൾ നൽകിയ മറുപടിയുടെ വീഡിയോയുമായി പേർളി മാണി

തിലകൻ എന്ന നടനെപ്പോലെ തന്നെ ആഘോഷിക്കപ്പെടേണ്ട ആളാണ് നെടമുടിയെന്ന് മലയാള സിനിമയിലെ പ്രശസ്തർ പോലും പറഞ്ഞിട്ടുണ്ട്. മണിച്ചിത്രത്താഴ് അടക്കം ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് തിലകനും നെടുമുടി വേണുവും. ഒരിക്കൽ തിലകന്റെ ചില പരാമർശങ്ങൾ മൂലം ഏറെ സങ്കടം തോന്നിയ ദിവസത്തെ കുറിച്ച് നെടുമുടി വേണു മുമ്പ് തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നെടുമുടി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. തിരുവനന്തപുരം നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്ന് തിലകന്‍ പരസ്യമായി പറഞ്ഞുവെന്നും അത് തന്നെ ഏറ വിഷമിപ്പിച്ചുവെന്നുമാണ് നെടുമുടി വേണു പറഞ്ഞത്.

തന്നെ കുറിച്ചുള്ള തിലകന്റെ പരമാർശം വളരെയധികം വേദന ജനിപ്പിച്ചുവെന്നും പിന്നീട് താൻ വളരെ അസ്വസ്ഥനായിരുന്നുവെന്നും നെടുമുടി വേണു അന്ന് തുറന്ന് സമ്മതിച്ചിരുന്നു. സ്ഫടികം, മണിച്ചിത്രത്താഴ് തുടങ്ങി ഒട്ടനവധി സിനിമകളിൽ തിലകനും നെടുമുടി വേണു ഒരുമിച്ച് സ്ക്രീനിൽ എത്തുകയും മനോഹരമായ മുഹൂർത്തങ്ങൾ ആസ്വാദകന് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും പറഞ്ഞുകേൾക്കുന്ന ചില വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തിലകൻ ചേട്ടൻ തന്നെ കുറിച്ച് അത്തരത്തിലുള്ള പ്രയോഗഗങ്ങൾ നടത്തിയതെന്നും നെടുമുടി വേണു തുറന്ന് പറഞ്ഞിരുന്നു. പലതും ചെവിക്കൊള്ളാതെ അവയിൽ നിന്നെല്ലാം അകന്ന് നിന്നാണ് ആശ്വാസം കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ പലരും നിർബന്ധിച്ചിരുന്നതിനെ കുറിച്ചും നേരെ ചൊവ്വെയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 'പണ്ട് ഞങ്ങളുടെ സിനിമകൾ ചിത്രീകരിച്ചത് മദ്രാസിലാണ്... എന്നാൽ ആ സാഹചര്യങ്ങൾ ഇപ്പോൾ മാറി. ഒരു നടന്റെ ജീവിതം പൊതുജനങ്ങൾക്കിടയിലാണ്. ദൈനംദിന സാഹചര്യങ്ങളിൽ ആളുകൾക്കിടയിലാണ് സിനിമകൾ ചിത്രീകരിക്കുന്നത്. അതിനാൽ ഈ ദിവസങ്ങളിൽ സാധാരണക്കാർക്ക് അഭിനേതാക്കളെ കാണാനും ആശയവിനിമയം നടത്താനും അവരുമായി അടുത്ത ബന്ധം പുലർത്താനും ധാരാളം അവസരങ്ങളുണ്ട്. കാലം ഒരുപാട് മാറി... പലരും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നെ നിർബന്ധിക്കുന്നു. പക്ഷെ എനിക്ക് ഒരു നല്ല മന്ത്രിയോ ജനപ്രതിനിധിയോ ആകാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞതിനാൽ ഞാൻ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്. അല്ലാതെ ഒരു രാഷ്ട്രീയ സഖ്യത്തിന്റെയും ഭാഗമാകാൻ എനിക്ക് തീരെ താൽപര്യമില്ല' നെടുമുടി വേണു പറഞ്ഞു.
Recommended Video

സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാർ എന്നിവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ചുള്ള തന്റെ കാഴചപ്പാടും അന്ന് നെടുമുടി വേണു വ്യക്തമാക്കിയിരുന്നു. എല്ലാവരും കൃത്യമായി ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്നവരാണെന്നും അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ അവർ രാഷ്ട്രീയ പ്രവർത്തനത്തിന് ചേർന്നവരാണെന്ന് തോന്നിയിട്ടുണ്ടെന്നുമാണ് നെടുമുടി വേണു പറഞ്ഞത്. സിനിമാ മേഖലയിൽ നിന്നുള്ളവരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിന്നുള്ളവരും നെടുമുടി വേണുവിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











