അപ്രതീക്ഷിത യാത്രയിൽ കണ്ടുമുട്ടിയ രണ്ട് കൂട്ടുകാർ; രസകരമായ മുഹൂർത്തങ്ങളുമായി അഡിയോസ് അമിഗോ
"ഗുഡ് ബൈ ഫ്രണ്ട്" എന്ന് അർത്ഥം വരുന്ന സ്പാനിഷ് വാക്കാണ് അഡിയോസ് അമിഗോ. എന്തുകൊണ്ടും ഈ കഥക്ക് അനുയോജ്യമായ ടൈറ്റിൽ തന്നയാണിത്. നർമം ചാലിച്ച് കഥ പറയുന്ന ചിത്രം ബന്ധങ്ങളുടെ മൂല്യങ്ങളെ കുറിച്ചും നിസ്സഹായ ജീവിതങ്ങളെ കുറിച്ചും തുറന്നു പറയുന്നു. ഒരു പക്കാ റോഡ് മൂവിയുടെ എല്ലാ രസക്കൂട്ടുകളും ഒപ്പം ആസിഫ്- സുരാജ് കൂട്ടുക്കെട്ടിന്റെ തകർപ്പൻ പ്രകടനവും അഡിയോസ് അമിഗോ എന്ന ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
വ്യത്യസ്ത സ്വഭാവമുള്ള രണ്ടു വ്യക്തികൾ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പിന്നീടുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് അഡിയോസ് അമിഗോ. ആ വാക്ക് തന്നെയായിരിക്കണം ഈ സിനിമ സംവിധാനം ചെയ്യാൻ നഹാസ് നാസറിനെ പ്രേരിപ്പിച്ചത്. ആദ്യ സിനിമ എന്ന രീതിയിൽ അഡിയോസ് അമിഗോ നഹാസിന്റെ മികച്ച സൃഷ്ടിയാണ്. ചിത്രത്തിൻ്റെ കഥ എഴുതിയത് തങ്കം എന്ന് വിളിക്കുന്ന അജി പീറ്ററാണ്. 'കെട്ടിയോളാണ് എന്റെ മാലാഖ'ക്ക് ശേഷം ആസിഫ് അലിയും തങ്കവും ഒരുമിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

സുരാജിന്റെ ജീവിതത്തിലൂടെയാണ് തുടക്കത്തിൽ കഥ പറയുന്നത്. സാമ്പത്തിക പ്രയാസത്തിൽ അകപ്പെട്ട് കിടക്കുന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സുരാജ് വെഞ്ഞാറമ്മൂടിന് സാധിച്ചു. ശരീര ഭാഷയിലും സംസാരത്തിലും ഒരു ഇടുക്കിക്കാരനായി അനായാസം മാറിയെന്ന് പറയാം. എന്നാൽ ജീവിതത്തോട് വളരെ ലളിതമായി സമീപിക്കുകയും മറ്റുള്ളവർക്ക് വേണ്ടി സ്വയം സഹായ ഹസ്തമാവാനും മടിയില്ലാത്ത ഒരു ഹൈപ്പർ ആക്ടീവായ കഥാപാത്രമായി മാറുകയായിരുന്നു ആസിഫ്.
സിനിമ തുടങ്ങുമ്പോൾ വളരെ സീരിയസായാണ് കഥ പറയുന്നത്. എന്നാൽ ആസിഫിന്റെ കഥാപാത്രം അതുവരെയുള്ള ഇമോഷണൽ ട്രാക്കിനെ പെട്ടെന്ന് മാറ്റുന്നുണ്ട്. പിന്നീടുള്ള ഓരോ നിമിഷവും ആസിഫ് എന്ന പ്രതിഭയുടെ നിറഞ്ഞാട്ടമായിരുന്നു. ഒരേ സമയം ആ കഥാപാത്രത്തോട് ദേഷ്യം തോന്നുകയും ഇഷ്ടം കൂടുകയും ചെയ്തു. ഒരു ബുൾഗാൻ താടിയും കഷണ്ടിയും സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസുമായി വലിയൊരു ബാഗും കൊണ്ട് നടക്കുന്ന ഫ്രീക്കായി ആസിഫ് അഴിഞ്ഞാടി.
രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. എന്നാൽ സിനിമയുടെ അവസാനമാണ് ഇരുവരുടേയും പേര് വെളിപ്പെടുത്തുന്നത്. അത് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതിനാൽ ഇരുവരുടേയും പേര് ഒരു സസ്പെൻസായി നിൽക്കട്ടെ. ചെറിയ വേഷങ്ങളിൽ എത്തിയവർക്ക് പോലും പേര് ഉണ്ടായിരുന്നു. മാത്രമല്ല ചില കഥാപാത്രങ്ങൾക്ക് മുഖമില്ലായിരുന്നു. അവർ വെറും ശബ്ദമായി വന്ന് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ചു. ഷൈൻ ടോം ചാക്കോ, ഷാഫി, അൽത്താഫ് സലിം, അനഘ എന്നിവരുടെ വേഷങ്ങൾ വിവിധ രീതിയിൽ പ്രതിഫലിച്ചു. പ്രധാന കഥാപാത്രങ്ങളെ ഒഴിച്ചു നിർത്തിയാൽ മറ്റു വേഷങ്ങൾക്കെല്ലാം ദൈർഘ്യം വളരെ കുറവായിരുന്നു.
ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച സോജൻ സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് സുരാജിന്റെ സഹോദരിയുടെ കഥാപാത്രമായ മിനിമോളും. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പല തരം ജീവിത സങ്കീർണതകളിലൂടെ സഞ്ചരിക്കുന്നവരാണ്. ഇവരെല്ലാം ആസിഫിനേയും സുരാജിനേയും ചുറ്റിപ്പറ്റിയുള്ള ആളുകളാണ്.

ഇതിൽ എടുത്തു പറയേണ്ട കാര്യം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയിൽ കുറച്ചു കൂടി വ്യക്തത നൽകാമെന്ന് തോന്നി. കെട്യോളാണ് എന്റെ മാലാഖയിൽ സ്ലീവാച്ചനെ വളരെ പക്വമായി എന്നാൽ ആഴത്തിൽ തന്നെ എഴുതിയിരുന്നു. അഡിയോസ് അമിഗോയിൽ രണ്ട് കഥാപാത്രങ്ങളുടെ പശ്ചാത്തലവും ഏറെ കുറേ അപൂർണമായി നിൽക്കുന്നു. എങ്കിലും ആ രണ്ട് കഥാപാത്രങ്ങളും നന്മയുടെ പല രൂപങ്ങളായി നിറഞ്ഞു നിന്നു.
ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ് മ്യൂസിക് ചെയ്തത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് നിർവ്വഹിച്ചു. ചിത്രത്തിൽ രണ്ട് പാട്ടുകളാണ് ഉള്ളത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. സെൻട്രൽ പിക്ചേഴ്സിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് അഡിയോസ് അമിഗോ നിർമ്മിച്ചത്. സൗഹൃദങ്ങളുടെ വിവിധ സ്വഭാവ വ്യത്യാസങ്ങളിലൂടെ പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ അഡിയോസ് അമിഗോക്കു സാധിച്ചു.


Click it and Unblock the Notifications











