ഗാന്ധിയുടെ ഹിംസ; ഇരകളായത് പ്രേക്ഷകര്‍; ഗോട്ട് വെറും കെട്ടുകാഴ്ച
വെങ്കട്ട് പ്രഭു വളരെ യുണീക് ആയ സംവിധായകനാണ്. എല്ലായിപ്പോഴും തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നയാള്‍. മറ്റുള്ളവര്‍ പോകുന്ന വഴി ഒരിക്കലും അദ്ദേഹം പിന്തുടരാറില്ല. വെങ്കട്ടിന്റെ കരിയര്‍ നോക്കിയാല്‍ അത് കാണാം. അങ്ങനെ വരുമ്പോള്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്നെങ്കില്‍ കൃത്യം കുറിക്ക് കൊള്ളും, അല്ലെങ്കില്‍ ഉന്നം പിഴച്ച് അടിതെറ്റി വീഴും. രണ്ടാണെങ്കിലും തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ഉറപ്പാണ്, അത് സന്തോഷമാണോ സങ്കടമാണോ എന്ന കാര്യത്തിലെ സംശയം കാണൂ.
വെങ്കട്ട് പ്രഭു തന്റെ സിനിമയുടെ ആദ്യത്തെ 30-40 മിനുറ്റുകള്‍ പൊതുവെ ലേസി അപ്രോച്ച് ആയിരിക്കും. സ്ഥിരം ഗിമ്മിക്കുകളുമൊക്കെയായി അങ്ങനെയങ്ങ്. പക്ഷെ തന്റെ സോണിലേക്ക് വീഴുന്നതോടെ അതൊരു വെങ്കട്ട് പ്രഭു സിനിമയായി മാറും. ഒടുവിലിറങ്ങിയ മാനാട് ഏറ്റവും അടുത്ത ഉദാഹരണം. ഈ രണ്ട് കാരണങ്ങളാലും വെങ്കട്ട് പ്രഭു സിനിമകളെ മറ്റൊരു സംവിധായകരുടേയും സിനിമകളെ സമീപിക്കുന്നത് പോലെ സമീപിക്കാന്‍ പാടില്ല.

അതുകൊണ്ടാണ് വിജയ് ചിത്രം ഗോട്ടിന്റെ തുടക്കത്തിലെ അരമണിക്കൂറിലെ ഫ്‌ളാഷി ഇന്‍ട്രോയും റൂട്ടീന്‍ പാട്ടുമൊക്കെ കണ്ടിരുന്നത്. പക്ഷെ ആ കാത്തിരിപ്പ് അവിടം കൊണ്ട് അവസാനിച്ചില്ല. ആദ്യം പകുതി കഴിഞ്ഞിട്ടും അവസാനിച്ചില്ല. രണ്ടാം പകുതിയില്‍ കാത്തിരിപ്പ് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. തുടക്കം മുതല്‍ ഒടുക്കം വരെ സമ്പൂര്‍ണ നിര്‍വ്വികാരതയായിരുന്നു ഫലം.
യൂണീക്കായ പ്ലോട്ട് ട്വിസ്റ്റുകളുടെ ആശാനാണ് വെങ്കട്ട് പ്രഭു. അജിത്തും ചിമ്പുവുമെല്ലാം അതിന്റെ ഗുണം കിട്ടിയവരാണ്. ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത് സാക്ഷാല്‍ വിജയ് ആണ്. രണ്ട് വിജയ് ഒരുമിച്ച് സ്‌ക്രീനില്‍ എന്നതാണ് ഗോട്ടിന്റെ ഫസ്റ്റ് ഐഡിയ. പോര, വിജയ് ഒറ്റയ്ക്കും രണ്ടായും മൂന്നായും ഒരുമിച്ചും എതിരായുമൊക്കെ പലതവണ വന്നുപോയിട്ടുണ്ട്. ദേര്‍ കംസ് എ വെങ്കട്ട് ഐഡിയ, ഡീഎജിംഗ്! രണ്ടില്‍ ഒരു വിജയ് 21 കാരന്‍, അതിനായി ഡിഎജീംഗ് സാങ്കേതിക വിദ്യയുടെ സഹായം തേടാം. കേള്‍ക്കുമ്പോള്‍ ആരിലും ആകാംഷയുണര്‍ത്തുന്ന ആശയം.
പക്ഷെ വെങ്കട്ട് പ്രഭുവിന്റെ സിനിമ ആ ആശയത്തില്‍ നിന്നും ഒരിഞ്ചു പോലും മുന്നോട്ട് പോകുന്നില്ല. വിജയ് v/s ഡിഎജ്ഡ് വിജയ് എന്നതായിരുന്നു സിനിമയുടെ യുഎസ്പി. ഈ ആശയത്തെ നല്ലൊരു കഥാതന്തുവാക്കാനും അതില്‍ നിന്നും തിരക്കഥയിലേക്ക് എത്തിക്കാനും സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുടക്കത്തിലെ ക്യൂരിയോസിറ്റിയ്ക്ക് ശേഷം എന്‍ഗേജിംഗ് ആകാന്‍ ഗോട്ടിന് സാധിക്കുന്നില്ല. കാമ്പില്ലാത്ത തിരക്കഥയ്‌ക്കൊപ്പം ഡീഏജിംഗ് സാങ്കേതിക വിദ്യയും പ്രതീക്ഷിച്ച പോലെ വര്‍ക്കാകാതെ വരുന്നതോടെ സിനിമ പ്രേക്ഷകരെ പൂര്‍ണമായും കൈ വിടുന്നു.
ഇന്ററസ്റ്റിംഗ് ആയൊരു ഐഡിയയെ, കണ്ടു പഴകിയ, മൊട്ടത്തോടിന്റെ കട്ടി പോലുമില്ലാത്ത പ്ലോട്ടുമായി യോജിപ്പിക്കുന്നിടത്താണ് ഗോട്ട് വെറും കണ്ടം ഗോട്ടാകുന്നത്. തിരക്കഥയിലെ പ്രശ്‌നങ്ങളെ മാസ്‌ക് ചെയ്യാന്‍ എന്ന വണ്ണം വിജയ് എന്ന താരത്തിന്റെ കരിയറില്‍ നേരിട്ടും അല്ലാതെയുമൊക്കെ സാന്നിധ്യമായ താരങ്ങളെ കഥാപാത്രങ്ങളാക്കിയും അതിഥി വേഷത്തിലും റഫറന്‍സുകളാക്കിയും ഉപയോഗിച്ചിരിക്കുകയാണ്. ബുദ്ധിപരമായ നീക്കമായിരുന്നു, പക്ഷെ പ്രതീക്ഷിച്ച ഇംപാക്ടില്ല. ഫോര്‍ റഫറന്‍സ് ജയിലര്‍ കാണാം.
ആത്യന്തികമായി ഗോട്ട് വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കരിയറിനുള്ള ട്രിബ്യൂട്ടും, വിജയ് എന്ന ഭാവി രാഷ്ട്രീയക്കാരന്റെ ക്യാംപയിന്റെ തുടക്കവുമാണ്. അത് ഒട്ടും സട്ടിലാകാതെ ലൗഡ് ആയി തന്നെ സിനിമ പറയുകയും ചെയ്യുന്നുണ്ട്. പഴയ വിജയ് സിനിമകളില്‍ നിന്നുള്ള റഫറന്‍സുകള്‍ മുതല്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടു വരെ സിനിമ ആദ്യ ജോലി നിര്‍വ്വഹിക്കുന്നുണ്ട്. മൈക്ക് എട്, ക്യാംപയിന്‍ തുടങ്ങട്ടെ എന്ന ഡയലോഗ് മുതല്‍ സിഎം 2026 എന്ന നമ്പര്‍ പ്ലേറ്റും പോസ്റ്റ് ക്രെഡിറ്റ് സീന്‍ വരെ നീണ്ടു നില്‍ക്കുന്ന റഫറന്‍സുകളിലൂടെ രണ്ടാം ദൗത്യവും നിര്‍വ്വഹിക്കുന്നുണ്ട് സിനിമ.
വിജയുടെ കരിയറിന് മാത്രമല്ല ഗോട്ട് ട്രിബ്യൂട്ട് നല്‍കുന്നത്. തന്റെ സമകാലികരായവര്‍ക്ക് ഹാറ്റ് ടിപ്പ് നല്‍കാനും ഭാവി താരങ്ങള്‍ക്കായുള്ള പാസിംഗ് ഓഫ് ദ ടോര്‍ച്ചും വരെ സിനിമയിലുണ്ട്. ആകെ മൊത്തത്തില്‍ എല്ലാത്തിന്റേയും അവിയല്‍. അതുകൊണ്ട് തന്നെ സിനിമ എവിടേയും സ്പര്‍ശിക്കുകയോ ആവേശിപ്പിക്കുയോ ചെയുന്നില്ല. ആദ്യ പകുതി എന്താണിവിടെ നടന്നതെന്ന് ചിന്തിച്ചെടുക്കാന്‍ പോലും പറ്റാത്ത വേഗത്തിലാണെങ്കില്‍ രണ്ടാം പകുതി എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് ഓര്‍ത്ത് നെടുവീര്‍പ്പെടാനുള്ളതാണ്.
നായകന് ഗാന്ധിയെന്ന പേരും വില്ലന് നെഹ്‌റുവെന്ന ചെല്ലപ്പേരും കൊടുക്കുന്നുണ്ട് സിനിമ. അഹിംസാവാദികളായ ഗാന്ധിയും നെഹ്‌റുവും ഹിംസയിലൂടെ പോരടിക്കുമ്പോള്‍ നഷ്ടം ജനങ്ങള്‍ക്ക്!
്പ്രകടനത്തിന്റെ കാര്യത്തില്‍ ഐഎ വിജയും ഒറിജിനല്‍ വിജയും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ടു പേരുടെ മുഖത്തും ഭാവങ്ങളില്ല. മുഖത്തെ പ്രായം ഐഎയിലൂടെ മറയ്ക്കുന്നുണ്ടെങ്കിലും ബോഡി ലാംഗ്വേജും ഡയലോഗ് ഡെലിവറിയും പോക്കിരിയിലെ വടിവേലുവിന്റെ തലയിലെ കുടുമ പോലെ മുഴച്ച് നില്‍ക്കുന്നു. തമ്മില്‍ ദേഭമെന്ന് തോന്നിയത് വിജയ് വള്‍നറബിള്‍ ആകുന്ന രംഗങ്ങളാണ്. മുന്നേ കണ്ടിട്ടുള്ളതെങ്കിലും, വള്‍നറബിള്‍ ആയ, കോര്‍ണര്‍ ചെയ്യപ്പെടുന്ന വിജയ്ക്ക് സൃഷ്ടിക്കാനാവുന്ന ഇംപാക്ട് വലുതാണ്. സ്‌നേഹ, പ്രശാന്ത്, പ്രഭുദേവ, ജയറാം, ലൈല, അജ്മല്‍ അമീര്‍ തുടങ്ങി ഒരുപാട് താരങ്ങളുണ്ട് സിനിമയില്‍, പക്ഷെ എന്തിനെന്ന് അറിയില്ല. ആ കാശ് ലാഭിച്ച് ഗ്രാഫിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കാമായിരുന്നു.
അതേസമയം രണ്ട് സീനില്‍ മാത്രം വന്നു പോകുന്ന യോഗി ബാബു, തന്റെ ടിപ്പിക്കല്‍ ശൈലിയില്‍ തന്നെ ആശ്വാസമായി മാറുന്നുണ്ട്.
കുറഞ്ഞ സമയവും, ഒട്ടും ആഴമില്ലാത്ത കഥാപാത്രമാണെങ്കിലും പഴയ മൈക്ക് മോഹന്റെ തിരിച്ചുവരവ് നല്ലൊരു കാഴ്ചയാണ്. ആളെ മനസിലാകാന്‍ കുറച്ച് സമയം എടുത്തു. ഒരു തലമുറയുടെ ആവേശമായ മോഹന്‍ തിരികെ വരുന്നുവെന്നത് സന്തോഷവാര്‍ത്തയാണ്. ഒപ്പം പ്രശാന്തിന്റെ തിരിച്ചുവരവും.
സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ആരാധകര്‍ ഡ്രഗ് ഡീലര്‍ എന്നാണ് യുവനെ വിളിക്കുന്നത്. തന്റെ സംഗീതം കൊണ്ട് ആളുകളെ അഡിക്റ്റാക്കുന്നവന്‍. എന്നാല്‍ പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും യാതൊരു തരത്തിലും തന്റെ സ്റ്റാമ്പ് കൊണ്ടു വരാന്‍ യുവന് സാധിച്ചിട്ടില്ല. പ്രേംജിയുടെ കഥാപാത്രം പോലെ, ഈ യൂണിവേഴ്‌സുമായി യാതൊരു ചേര്‍ച്ചയുമില്ലാതെ നില്‍ക്കുകയാണ് യുവന്റെ സംഗീതം.
സിനിമയും, രാഷ്ട്രീയവും കടന്ന് സിനിമ ക്രിക്കറ്റിലേക്ക് കൂടി കടക്കുന്നുണ്ട് ഗോട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും എംഎസ് ധോണിയുമൊക്കെ സിനിമയിലേക്ക് മെറ്റഫറുകളായും ലിറ്ററലിയും കടന്നു വരുന്നു്. തീയേറ്ററിലിരുന്ന ഒരു ആര്‍സിബി ആരാധകന്‍ അതെന്താ ആര്‍സിബിയില്ലാത്തത് എന്ന് ചോദിക്കുന്നത് കേട്ടിരുന്നു. സിനിമ കണ്ടിറങ്ങിയ അയാള്‍ അത് നന്നായെന്ന് ആശ്വസിച്ചിട്ടുണ്ടാകും.


Click it and Unblock the Notifications