സൗന്ദര്യബോധത്തിന്റെ നെറുകയിൽ പ്രഹരിക്കുന്ന സിനിമ; സബ്സ്റ്റൻസ് റിവ്യു
മനുഷ്യനും വിപണിയും ഉണ്ടായ കാലം മുതല്‍ക്കു തന്നെ നിലനില്‍ക്കുന്നതാണ് മനുഷ്യന്റെ ഇന്‍സെക്യൂരിറ്റിയെ മുതലെടുക്കുക എന്ന വിപണീ തന്ത്രം. അതിന്റെ ഏറ്റവും കുടിലവും ആഴത്തില്‍ വേറുറപ്പിക്കുകയും ചെയ്ത തന്ത്രമാണ് ശരീരസൗന്ദര്യത്തെക്കുറിച്ചുണ്ടാക്കിയ കാഴ്ചപ്പാടുകള്‍. ഉദാത്തമായ സൗന്ദര്യം, യുവത്വം എന്നിവയെല്ലാം അതിവേഗം മാര്‍ക്കറ്റ് കീഴടക്കാന്‍ സഹായിക്കുന്നവയാണ്. മുതലാളിത്തവും ആഗോളവത്കരണവുമെല്ലാം അതിന്റെ സാധ്യതകളെ മുതലെടുത്തതാണ്.
അതിന്റെ ഫലമോ, ഇന്ന് മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് എന്തെന്ന് നോക്കിയാല്‍ മനസിലാകും. ബ്യൂട്ടി പ്രെഡക്ടറ്റ്‌സ്! യുവത്വം നിലനിര്‍ത്താനും, ലോകം നിശ്ചയിക്കുന്ന സൗന്ദര്യത്തിന്റെ അളവുകോലുകളിലേക്ക് എത്തിപ്പെടാനുമുള്ള മനുഷ്യന്റെ ഓട്ടം നമുക്ക് ചുറ്റും കാണാം. നിറം, പ്രായം, ശരീരപ്രകൃതി, വണ്ണം, തുടങ്ങിയവയെല്ലാം മാര്‍ക്കറ്റ് തീരുമാനിക്കുന്ന ഐഡിയല്‍ അവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് മിക്കവരും.
അതിന് ശ്രമിച്ചിട്ട് നടക്കാത്തവരും ശ്രമിക്കാത്തവരും നിരന്തരം അപമാനിക്കപ്പെടുന്നു. ബോഡി ഷെയ്മിംഗ് നേരിടുന്നു. അപകര്‍ഷതാ ബോധത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുന്ന അവര്‍ക്ക് തിരികെ കയറുക അസാധ്യം. യുവത്വത്തിന്റെ തിളക്കത്തിന് വഴി മാറിക്കൊടുക്കുകയല്ലാതെ വേറൊരു വഴിയില്ലാതാകുന്നു.
ഒന്നാലോചിച്ചാല്‍ ഭയപ്പെടുത്തുന്ന ഈ യാഥാര്‍ത്ഥ്യം ഒട്ടും മയവും മായവുമില്ലാതെ വിളിച്ച് പറയുകയാണ് ദ സബ്സ്റ്റന്‍സ്. ബോഡി ഹൊറര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിലുള്ളതാണ് സിനിമ. കോറലി ഫാര്‍ഗെറ്റ് എഴുതി സംവിധാനം ചെയ്ത ചിത്രം. നേരത്തെ കാന്‍സില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടിയ ചിത്രം കൂടിയാണ് ദ സബ്സ്റ്റന്‍സ്. രാജ്യാന്തര തലത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ എന്ന ലേബലോടെയാണ് സബ്‌സ്റ്റന്‍സ് ഈ ഐഎഫ്എഫ്‌കെയിലേക്ക് എത്തുന്നത്.
എലിസബത്ത് സ്പാര്‍ക്കിള്‍ എന്ന നടിയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അതിമനോഹരവും ബ്രില്യന്റുമായൊരു ഓപ്പണിംഗിലൂടെയാണ് സിനിമ ആരംഭക്കുന്നത്. വിഖ്യാതമായ വാക്ക് ഓഫ് ഹാള്‍ ഓഫ് ഫെയ്മില്‍ എലിസബത്ത് സ്പാര്‍ക്കിള്‍ എന്ന പേര് ആലേഖനം ചെയ്യുന്നിടത്താണ് ഓപ്പണിംഗ് ഷോട്ട് ആരംഭിക്കുന്നത്. ആ ഷോട്ട് അവസാനിക്കുമ്പോഴേക്കും കാലം പതിയെ താരത്തെ മറക്കുന്നതും ആര് പേര് റോഡില്‍ പതിപ്പിച്ച വെറും കല്ലായി മാറുന്നതും കാണാം.
ടെലിവിഷനിലെ സൂപ്പര്‍ താരമായ എലിസബത്ത് സ്പാര്‍ക്കിളിന്റെ അമ്പതാം പിറന്നാളിനാണ് സിനിമ ആരംഭിക്കുന്നത്. ഒരുകാലത്തെ സൗന്ദര്യ റാണിയായിരുന്നു എലിസബത്ത്. ഇന്നും സുന്ദരി തന്നെ. എന്നാല്‍ അമ്പത് വയസായ അന്ന് എലിസബത്തിന് തന്റെ പേരില്‍ മാത്രമേ തിളക്കം ബാക്കിയായുള്ളു എന്ന സത്യം ബോധ്യപ്പെടുന്നു. തന്റെ പ്രൊഡ്യൂസറിനും ചാനലിനുമെല്ലാം ഇനി തന്നെ ആവശ്യമില്ല. അവര്‍ക്ക് വേണ്ടത് 25-30 വയസുള്ള, യുവത്വത്തിന്റെ തുടിപ്പും തിളക്കവുമുള്ള പെണ്‍കുട്ടികളെയാണ്.

പ്രായം മുഖത്തും ശരീരത്തിലും വീഴ്ത്തിയ ചുളിവുകളും പാടുകളും എലിസബത്തിന് ഒരു ബാധ്യതയും അസ്ഥിത്വ പ്രശ്‌നവുമായി മാറുന്നു. അവിടെ നിന്നും തന്റെ യുവത്വം വീണ്ടെടുക്കാനുള്ള എലിസബത്തിന്റെ ഡെസ്പറേറ്റ് അറ്റംപ്റ്റുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സയന്‍സ് ഫിക്ഷനും ബോഡി ഹൊററും അതിവിദഗ്ധനമായി ദ സബ്‌സ്റ്റന്‍സില്‍ സമന്വയിക്കുന്നുണ്ട്. പലപ്പോഴും സ്‌ക്രീനിലേക്ക് നോക്കാന്‍ തന്നെ ഭയം തോന്നും. കഥാപാത്രം ചെന്നുപെടുന്ന സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുന്നതോടെ അവസാനിക്കുന്നതല്ല ദ സബ്‌സ്റ്റന്‍സിന്റെ ഹൊറര്‍.
സിനിമ കഴിയുന്നത് കാഴ്ച്ചക്കാരുടെ മനസില്‍ നൂറ് ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ്. ആ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുക ഇതുവരെ നമ്മള്‍ ജീവിച്ച ജീവിതത്തിലേക്കും, സൗന്ദര്യത്തേയും ശരീരത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളിലേക്കുമായിരിക്കും. സമൂഹത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ഡെബി മൂറിന്റേയും മാര്‍ഗരറ്റ് ക്വാളിയുടേയും മത്സരിച്ചുള്ള പ്രകടനത്തിന്റെ വേദി കൂടിയാണ് ദ സബ്സ്റ്റന്‍സ്. ഡെബി മൂറിന്റെ പ്രകടനം സമീപകാലത്തെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആരുടെ പക്ഷത്ത് നില്‍ക്കണം, ആരുടെ പ്രശ്‌നമാണ് കൂടുതല്‍ സങ്കീര്‍ണം എന്ന് നിശ്ചയിക്കുക അസാധ്യം. കണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് കഥാപാത്രങ്ങളോടുള്ള എമ്പതിയിലും വേരിയേഷനുകളുണ്ടാകും. യുവതലമുറയ്ക്ക് മാര്‍ഗരറ്റിനോടും മുതിര്‍ന്നവര്‍ക്ക് ഡെബിയോടുമായിരിക്കും ചിലപ്പോള്‍ അടുപ്പം തോന്നുക. എന്നാല്‍ രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്തി, എജിസത്തേയും, സൗന്ദര്യകാഴ്ചപ്പാടുകളേയുമെല്ലാം പൊളിച്ചെഴുതുകയാണ് സിനിമ.
പ്രകടനവും തിരക്കഥയും മാത്രമല്ല, വിഎഫ്എക്‌സും മേക്കപ്പിനുമെല്ലാം ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്ന സിനിമയാണ് ദ സബ്സ്റ്റന്‍സ്. ഇരു വിഭാഗവും തിരക്കഥയോടും സിനിമയോടു തന്നെയും പൂര്‍ണമായും നീതി പുലര്‍ത്തുന്നുണ്ട്.
അവസാന ഭാഗങ്ങളില്‍ സ്പൂണ്‍ ഫീഡിംഗ് ആകുന്നുണ്ടെങ്കില്‍ കൂടിയും ദ സബ്സ്റ്റന്‍സിന്റെ തിരക്കഥ റിഫ്രഷിംഗും ഹാര്‍ട്ട് ഹിറ്റിംഗുമാണ്. സിനിമയുടെ ആത്മാവ് അറിഞ്ഞുള്ള സംഗീതവും എഡിറ്റിംഗും ചിത്രത്തിന്റെ ഒഴുക്ക് എല്ലായിപ്പോഴും നിലനിര്‍ത്തുന്നുണ്ട്.


Click it and Unblock the Notifications











