ഇടിവെട്ടായി മിന്നല്‍ മുരളി! മലയാളത്തിന് അഭിമാനമാകും കുറുക്കന്‍മൂലയുടെ രക്ഷകന്‍

Rating:
4.0/5

കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്, കുറുക്കന്‍ മൂലയുടെ രക്ഷകനായി, മലയാള സിനിമയിലെ ആദ്യത്തെ ലക്ഷ്ണമൊത്ത സൂപ്പര്‍ ഹീറോയായി അവന്‍ ജനിച്ചിരിക്കുന്നു. മിന്നല്‍ മുരളി. മറ്റ് ഭാഷകളിലെ സൂപ്പർ ഹീറോകളെ കണ്ട് ആവേശം കൊണ്ട മലയാളികള്‍ക്ക് ഇനി ലോകത്തോട് വിളിച്ച് പറയാം, ഞങ്ങള്‍ക്കുമുണ്ടെടാ ഒരു സൂപ്പര്‍ ഹീറോ!

സമീപകാലത്ത് ഒരു ഇന്ത്യന്‍ സിനിമയ്ക്കും നല്‍കാത്ത അത്ര ക്രിയാത്മകമായ പ്രൊമോഷനായിരുന്നു മിന്നല്‍ മുരളിയ്ക്കായി നെറ്റ്ഫ്‌ളിക്‌സ് നല്‍കിയത്. പാന്‍ ഇന്ത്യന്‍ സിനിമ എന്ന അര്‍ത്ഥത്തില്‍ അവതരിപ്പിക്കപ്പെട്ട സിനിമ ആ പ്രതീക്ഷകളെല്ലാം നിലനിര്‍ത്തുന്നതായിരുന്നുവെന്ന് നിസംശയം പറയാം. വളരെ ലളിതമായൊരു പ്ലോട്ടിനെ ശക്തമായ തിരക്കഥയാക്കി മാറ്റി ക്യാമറയും വിഷ്വല്‍ എഫക്ട്‌സും സംഗീതവും ആര്‍ട്ടും എല്ലാം വേണ്ട അളവില്‍ മാത്രം നല്‍കി കൊണ്ട് ബേസില്‍ ജോസഫ് ഒരുക്കിയിരിക്കുന്നത് മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി മാറാന്‍ സാധ്യതയുള്ളൊരു സൂപ്പര്‍ ഹീറോ സിനിമയാണ്.

മിന്നല്‍ മുരളി

കുറുക്കന്‍ മൂല എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ജെയിസണ്‍ എന്ന തയ്യല്‍ക്കാരന്‍. അവനാണ് നമ്മുടെ ഹീറോ. പ്രണയിച്ച കാമുകി തന്നെ ചതിച്ചു പോയതിന്റെ സങ്കടത്തിലിരിക്കുന്ന ജെയ്‌സണിന് ഒരു ദിവസം രാത്രി മിന്നലേല്‍ക്കുന്നു. മിന്നലല്ലേ, അതാര്‍ക്കും ഏല്‍ക്കാമല്ലോ, ജെയിസണിന് മിന്നലേല്‍ക്കുന്ന അതേസമയം തന്നെ ഷിബു എന്ന ചായക്കടയിലെ ജോലിക്കാരനും മിന്നേല്‍ക്കുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളാണ് മിന്നല്‍ മുരളി എന്ന സിനിമ. പറഞ്ഞത് പോലെ വളരെ ലളിതമായാരു കഥയാണ് മിന്നല്‍ മുരളിയുടേത്. കൂടുതല്‍ ചിന്തിച്ച് കണ്ടെത്താനോ ആലോചിച്ച് തല പുകയ്ക്കാനോ ഒന്നുമില്ല. പക്ഷെ പറയുന്ന കഥയോട് തീര്‍ത്തും നീതി പുലര്‍ത്തിക്കൊണ്ട് തിരക്കഥയൊരുക്കിയിരിക്കുകയാണ് അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യു.

കോമിക് കഥ

ബേസിലിന്റെ മുന്‍ സിനിമകളെ പോലെ തന്നെ ഒരു കോമിക് കഥ വായിക്കുന്ന രസത്തോടെയും ആവേശത്തോടെയും തന്നെ കണ്ടിരിക്കാം എന്നതാണ് മിന്നല്‍ മുരളിയുടെ പ്രത്യേകത. വിഷല്‍ എഫ്ക്ട്‌സുകളേക്കാള്‍ തന്റെ സ്‌ട്രോംഗ് ഏരിയയായ കഥ പറയുന്നതിലെ ആ രീതി തന്നെയാണ് ബേസില്‍ മുന്നല്‍ മുരളി ഒരുക്കാനും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ആദ്യ ഫൈറ്റ് ശരിക്കുമൊരു ചിത്രകഥയുടെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഒരു സാധാരണക്കാരനായ ജെയിസണില്‍ നിന്നും മിന്നല്‍ മുരളിയിലേക്കുള്ള നായകന്‍റെ വളര്‍ച്ച കൃത്യമായി തന്നെ സിനിമ അവതരിപ്പിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ നാടിന്റെ രക്ഷകനായി മാറുന്നതിന് പകരം പതിയെ തന്റെ ശക്തിയേയും അത് തന്നിലേല്‍പ്പിക്കുന്ന ഉത്തരവാദിത്തത്തേയും ജെയ്‌സണ്‍ തിരിച്ചറിയുന്നത് സിനിമ കൃത്യമായി അവതരിപ്പിക്കുന്നു. ജെയ്‌സണ്‍ എന്ന സാധാരണക്കാരനില്‍ നിന്നും മിന്നല്‍മുരളിയിലേക്കുള്ള ടൊവിനോയുടെ മാറ്റവും തീര്‍ത്തും കണ്‍വീന്‍സിംഗ് ആയിരുന്നു. ഒരിക്കല്‍ പോലും കഥാപാത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അനുഭവപ്പെടുത്താതെ, ഈ കഥാപാത്രം തനിക്ക് വേണ്ടിയും താന്‍ ഈ കഥാപാത്രത്തിന് വേണ്ടിയും ജനിച്ചതാണെന്ന തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ട് ടൊവിനോ തോമസ്. ജെയ്‌സണും പെങ്ങളുടെ മകനും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് സിനിമയുടെ ആദ്യ പകുതിയുടെ പ്രധാന ഹൈലൈറ്റുകള്‍.

വില്ലന്‍

ഒരു സൂപ്പര്‍ ഹീറോ സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വില്ലന്‍ ആയിരിക്കും. വില്ലന്‍ എത്രത്തോളം ശക്തനായിരിക്കുന്നുവോ അത്രത്തോളം ഹീറോയും വളരും. അത് മിന്നല്‍ മുരളിയിലും കാണാന്‍ സാധിക്കും. ഹീറോയ്ക്കും വില്ലനും കൃത്യമായ ക്യാരക്ടര്‍ ആര്‍ക്ക് നല്‍കിയാണ് അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും തിരക്കഥയൊരുക്കിയിരിക്കുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നടക്കുന്ന സ്വാര്‍ത്ഥനായ ജെയ്‌സണ്‍ മിന്നല്‍ മുരളിയാകുമ്പോള്‍ പാവത്താനായിരുന്ന, നിസ്വാര്‍ത്ഥനായിരുന്ന ഷിബു വില്ലനായി മാറുന്നു. സിനിമയിലെ ഏറ്റവും ശക്തവും ലെയറുകളുളളതുമായ ക്യാരക്ടര്‍ ആര്‍ക്ക് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബുവിന്റേതാണ്. ഒരേസമയം തീവ്രമായി പ്രണയിക്കുകയും പ്രണയിക്കുന്നവളെ നേടാന്‍ എന്ത് ചെയ്യാനും മടിക്കാത്ത അത്ര ക്രൂരനായും ഒരു രംഗത്തില്‍ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ആ ചിരി മനസിലുടക്കി നില്‍ക്കും.

തീയേറ്റര്‍ വാച്ച്

സിനിമയുടെ റിലീസിന് മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ തങ്ങള്‍ വിഎഫ്കസിനെ അധികം ഡിപ്പന്റ് ചെയ്തിട്ടില്ലെന്ന് ബേസില്‍ പറഞ്ഞിരുന്നു. അത് സിനിമ കാണുമ്പോള്‍ വ്യക്തമാകുന്നുണ്ട്. കഥ ആവശ്യപ്പെടുന്നിടത്ത് മാത്രമാണ് വിഎഫ്എക്‌സ് ഉപയോഗിച്ചിരിക്കുന്നത്. അതും ഒട്ടും തന്നെ ഓവര്‍ ദ ടോപ്പ് ആയി മാറാതെ, സിനിമയോട് ചേര്‍ന്നു നില്‍ക്കുകയാണ്. തങ്ങളുടെ തിരക്കഥയിലുള്ള വിശ്വാസമാണ് അവിടെ കാണാന്‍ സാധിക്കുന്നത്. ടേബിള്‍ ഫ്‌ളിപ്പ് പോലെ വീണു കിടക്കുന്നവനില്‍ നിന്നും രക്ഷകനിലേക്കുള്ള മിന്നല്‍ മുരളിയുടെ മാറ്റത്തെ ഓര്‍മ്മിപ്പിക്കുന്ന ക്ലൈമാക്‌സ് ഒരു സൂപ്പര്‍ ഹീറോ ചിത്രത്തിന് യോജിക്കുന്നതായിരുന്നു. ക്ലൈമാക്‌സിലെ ഫ്രെയിം തീയേറ്റര്‍ വാച്ച് എത്ര വലിയൊരു നഷ്ടമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

Recommended Video

Super Fun Interview with Basil Joseph and Tovino Thomas
സംഘട്ടനങ്ങള്‍

വ്‌ളാഡ് റിംബര്‍ഗ് ഒരുക്കിയ സംഘട്ടനങ്ങള്‍ സിനിമയുടെ പ്രധാന ഹൈലൈറ്റാണ്. സംഘടനങ്ങളില്‍ കൊണ്ടു വന്ന കോമിക് സ്‌റ്റൈലും വിഎഫ്ക്‌സിന്റെ അതിപ്രസരമില്ലാത്ത കൊറിയോഗ്രഫിയുമെല്ലാം വളരെ മികച്ചതാക്കുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതവും സമീര്‍ താഹിറിന്റെ ക്യാമറയും സൂപ്പര്‍ഹീറോ ചിത്രത്തിന് ക്യാമറയും സംഗീതവും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. ഷാന്‍ റഹ്മാനും സുശിനും ഒരുക്കിയ പാട്ടുകളും അവയുടെ പ്ലേസ്മെന്റും എടുത്ത് പറയേണ്ടതാണ്. വലിയ കാശ് മുടക്കി, വലിയ രീതിയില്‍ തീയേറ്ററുകളിലേക്ക് ആനയിക്കപ്പെട്ട പല സൂപ്പര്‍ഹീറോ ചിത്രങ്ങളും പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ഹീറോ ബാവേഷ് ജോഷിയും മര്‍ദ് കോ ദര്‍ദ് നഹി ഹോത്തായും പോലെയുള്ള ഗ്രൗണ്ടഡ് ആയ സൂപ്പര്‍ഹീറോ സിനിമകള്‍ ഇമോഷണലി കണക്ട് ചെയ്യുന്നതായി മാറിയതും കാണാം. സമാനമല്ലെങ്കിലും അവയെ ഓര്‍മ്മപ്പെടുത്തുന്ന റൂട്ടഡ് ആയ സിനിമയാണ് മിന്നല്‍ മുരളിയും.

രണ്ടാം ഭാഗത്തിനുള്ള ക്യാരക്ടര്‍ ഡെലവലപ്പ്‌മെന്റിനുള്ള സൂചനകള്‍ നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. കുറുക്കന്‍ മൂലയുടെ രക്ഷകന്റെ പുതിയ വെല്ലുവിളികള്‍ അറിയാം കാത്തിരിക്കാം ഇനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X