സേതുപതിയുടെ ഓരോ ഗതികേടുകളേ..യ്!!! പതിരാണ് പുതിർ, ശൈലന്റെ "പുരിയാതപുതിർ" റിവ്യൂ
ശൈലൻ
പുരിയാതപുതിർ എന്നാൽ തമിഴിൽ മിസ്റ്റിഫൈയിംഗ് പസ്സിൽ എന്നാണ് അർത്ഥം.. അതീവദുരൂഹമായ ഒരു പ്രഹേളിക.. 1990 ലോ മറ്റോ കെ എസ് രവികുമാർ ഇതേ പേരിൽ ഒരു തമിഴ്സിനിമ സംവിധാനം ചെയ്തിറക്കിയതായ് ഓർക്കുന്നു.. 27കൊല്ലത്തിന് ശേഷം അതേപേരിൽ ഒരു പടം കൂടി എത്തുമ്പോൾ മലയാളികൾക്ക് പ്രിയങ്കരനായ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ തല അതിന്റെ പോസ്റ്ററിൽ കാണുമ്പോൾ തിയേറ്റർ തേടി പോവാൻ വേറെ കാരണമൊന്നും വേണ്ട..
ഈറോഡ് നഗരത്തിലെ വി എസ് പി മഹാരാജാ തിയേറ്ററിൽ ആറുമണിയുടെ ഷോയ്ക്ക് 5.50 ന് ചെന്നപ്പോൾ 4പേരേ ഉണ്ടായുള്ളൂ.. 12പേർ വന്നാൽ സിനിമ പ്രദർശിപ്പിക്കാമെന്നൊരു വാഗ്ദാനം തിയേറ്ററിലെ പയ്യൻ വച്ചതിനാൽ അവിടെത്തന്നെ പമ്മിപ്പതുങ്ങി നിന്നു..; മലയാളികളുടെ രോമാഞ്ചമായ വിജയ് സേതുപതിയോടു തമിഴന്മാർ എന്ത് അവഗണനയാണീ കാണിക്കുന്നതെന്നും ചിന്തിച്ചുകൊണ്ട്..!! അവിടാണെങ്കിൽ ചിന്തിക്കാനല്ലാതെ, ഇരിക്കാനോ മറ്റോ ഉള്ള ഒരു ഉരുപ്പടികളും ഇല്ലതാനും.. ഒരു സിനിമ കാണാനുള്ള പരീക്ഷണങ്ങളേ...
ഏതായാലും ആറര വരെ കാത്തുനിന്നപ്പോഴെയ്ക്ക് പത്തിരുപത് പേർ എത്തിയതിനാൽ പ്രവേശനം തരപ്പെട്ടു.. അപ്പോഴേക്ക് ഗൂഗിൾ ചെയ്ത് നോക്കി, ഇതൊരു 2013ൽ ഷൂട്ട് ചെയ്യപ്പെട്ട സിനിമയാണെന്ന് ഞാൻ കണ്ടുപിടിക്കുകയും ചെയ്തിരുന്നു.. വെറുതെയല്ല ആളുകളുടെ നിസ്സഹകരണം..

കഥയിലേക്ക്
120 മിനിറ്റ് മാത്രം ദൈർഘ്യമുള്ള മിസ്റ്റീരിയസ് ത്രില്ലർ കാറ്റഗറിയിൽ പെട്ട പുരിയാതപുതിരിൽ വിജയ് സേതുപതി സംഗീതസംവിധായകനായ കതിരിന്റെ റോളിൽ ആണ്.. കൂട്ടുകാരന്റെ സംഗീതോപകരണങ്ങൾ വിൽക്കുന്ന കടയിൽ പാർട്ട് ടൈം മാനേജർ കൂടിയായ കതിർ അവിടുത്തെ സന്ദർശകയായ മീര എന്ന മ്യൂസിക് ടീച്ചറുമായി പരിചയത്തിലും സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമാകുന്നതാണ് പടത്തിന്റെ ആദ്യഭാഗം.. 2013ൽ ഷൂട്ട് ചെയ്തതെന്ന് തോന്നിപ്പിക്കാത്ത വൃത്തിയിൽ ആണ് ഈ ഭാഗമൊക്കെ സംവിധായകൻ രഞ്ജിത്ത് ജയകോടി എടുത്തുവച്ചിരിക്കുന്നത്..

വഴിത്തിരിവിലേക്ക്
പ്രണയം ചൂടുപിടിക്കുന്നതോടെ, മീര കുളിക്കുന്നതും ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യുന്നതും മറ്റുമായ ന്യൂഡ്-സെമിന്യൂഡ് വീഡിയോകൾ കതിറിന് വാട്ട്സപ്പിൽ കിട്ടാൻ തുടങ്ങുന്നതാണ് പടത്തിലെയും പ്രണയത്തിലെയും വഴിത്തിരിവ്.. തുടർന്ന് അതിന്റെ ഉറവിടം തേടിയുള്ള കതിരിന്റെ നെട്ടോട്ടമാണ് പടം. പോലീസിനെ സമീപിക്കുമ്പോൾ സൈബർ ക്രൈമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കുന്നതിന് പകരം ആ ക്ലിപ്പുകൾ കൈവശപ്പെടുത്തി ആസ്വദിക്കാനാണ് ആക്രാന്തം എന്നതും വീഡിയോകളും സന്ദേശങ്ങളും വന്നുകോണ്ടേയിരിക്കുന്ന നമ്പർ അഞ്ചുവർഷം മുൻപ് മരിച്ചുപോയ ഒരു വ്യക്തിയുടെ പേരിലുള്ള കണക്ഷൻ ആണെന്നതും അയാളെ വീണ്ടും കുഴക്കുന്നു..
പ്രണയം ചൂടുപിടിക്കുന്നതോടെ, മീര കുളിക്കുന്നതും ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യുന്നതും മറ്റുമായ ന്യൂഡ്-സെമിന്യൂഡ് വീഡിയോകൾ കതിറിന് വാട്ട്സപ്പിൽ കിട്ടാൻ തുടങ്ങുന്നതാണ് പടത്തിലെയും പ്രണയത്തിലെയും വഴിത്തിരിവ്.. തുടർന്ന് അതിന്റെ ഉറവിടം തേടിയുള്ള കതിരിന്റെ നെട്ടോട്ടമാണ് പടം.. പോലീസിനെ സമീപിക്കുമ്പോൾ സൈബർ ക്രൈമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കുന്നതിന് പകരം ആ ക്ലിപ്പുകൾ കൈവശപ്പെടുത്തി ആസ്വദിക്കാനാണ് ആക്രാന്തം എന്നതും വീഡിയോകളും സന്ദേശങ്ങളും വന്നുകോണ്ടേയിരിക്കുന്ന നമ്പർ അഞ്ചുവർഷം മുൻപ് മരിച്ചുപോയ ഒരു വ്യക്തിയുടെ പേരിലുള്ള കണക്ഷൻ ആണെന്നതും അയാളെ വീണ്ടും കുഴക്കുന്നു..

ട്വിസ്റ്റ് വരുന്നത്
അങ്ങനെ ദുരൂഹമായ ആ പസിലിന് പിറകെ ഓടിയോടി അയാൾ എത്തപ്പെടുന്ന ഉത്തരമാണ് പടത്തിന്റെ ട്വിസ്റ്റ്.. നാലുകൊല്ലം മുൻപ് പണിതുടങ്ങിയതാണെങ്കിലും എക്കാലവും പ്രസക്തമായതും നെഞ്ചിൽ തട്ടുന്നതുമായ ഒരു ആശയം തന്നെയാണ് ആ ട്വിസ്റ്റിൽ നമ്മൾ കാണുന്നത്.. എടുത്തു വന്നപ്പോൾ അത് ചളമായി എന്നുമാത്രം.. പക്ഷെ, ഇത്തരം പടങ്ങളിൽ സാമ്പ്രദായികമായി കണ്ടുവരാറുള്ള ഒരു കോമ്പ്രമൈസിംഗ് എൻഡ് അല്ല പുരിയാതപുതിരിന് കൊടുത്തിരിക്കുന്നത് എന്നത് ഒരു നല്ലകാര്യം..

സേതുപതിയും ഗായത്രിയും
കാമുകിയുടെ ക്ലിപ്പ് ലോകം മുഴുവൻ എത്തുമെന്ന വെപ്രാളത്തിൽ കതിർ ആയുള്ള ഗതികെട്ട ഓട്ടപ്പാച്ചിലുകളിൽ പ്രേക്ഷകരെ കൂടെക്കൂട്ടാൻ വിജയ് സേതുപതിയ്ക്കാവുന്നുണ്ട്.. പക്ഷെ, വിക്രംവേദയിലൂടെ ഒക്കെ അത്യാവശ്യം താരമൂല്യം ആയിക്കഴിഞ്ഞതിന് ശേഷമുള്ള ഈ കാമുകൻകളി ടിയാന് വൻ ക്ഷീണമായി എന്ന് പറയാതെ വയ്യ. ഗായത്രിയാണ് മീര.. നാലുകൊല്ലം പഴക്കമുള്ള പ്രകടനം തന്നെ..

പുരിയാതതല്ല, പതിരായ പുതിർ
രഞ്ജിത്ത് ജയകോടി എന്ന സംവിധായകന്റെ ആദ്യത്തെ ഉൽപ്പന്നമാണ് പുരിയാതപുതിർ. അത് പ്രത്യേകിച്ച് ആരും പറയാതെ തന്നെ ആളുകളെ ബോധ്യപ്പെടുത്തും മട്ടിൽ അമച്വർ ആയിട്ടാണ് പലയിടത്തും കാര്യങ്ങൾ. മെല്ലിശൈ എന്ന ടൈറ്റിലിൽ ഷൂട്ട് തുടങ്ങി പൂർത്തീകരിച്ച ശേഷമാണ് രഞ്ജിത്ത് റിലീസിനായ് പടത്തെ പുരിയാതപുതിർ എന്ന് പുനർനാമകരണം ചെയ്തതത്രേ.. പതിരായ പുതിർ എന്ന് പേരായിരുന്നു കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നു..


Click it and Unblock the Notifications