ഇങ്ങനെ വായിച്ചിരുന്നാൽ മതിയോ ജോലിക്ക് പോണ്ടേന്ന് ഭാര്യ; മിണ്ടാതെ അഞ്ച് പേജുള്ള കത്ത് നൽകി പുത്തഞ്ചേരി
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഒരുപാട് പാട്ടുകള്‍ എഴുതിയ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. മലയാളിയുടെ പ്രണയത്തിനും വിരഹത്തിനുമൊക്കെ ഭാവം പകര്‍ന്നത് പുത്തഞ്ചേരിയുടെ വാക്കുകളായിരുന്നു. അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയ്ക്ക് ഇതുവരേയും നികത്താനായിട്ടില്ല, ഇനി സാധിക്കുകയുമില്ല. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചും തങ്ങളുടെ വിവാഹത്തെക്കുറിച്ചുമൊക്കെ ഭാര്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയ കുറിപ്പിലാണ് ഭാര്യ ബീന ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
റേഡിയോയിലൊക്കെ പാടാറുള്ള കലാകാരനായിരുന്നു എന്റെ അച്ഛന്‍. അച്ഛന് നാല് ചേച്ചിമാരാണ്. അതില്‍ മൂത്ത ചേച്ചി മീനാക്ഷിയുടെ മകനാണ് ഗിരീഷേട്ടന്‍. അച്ഛന് കൂട്ടായി പാട്ടും സംഗീതവുമെല്ലാം ഉള്ളതുകൊണ്ടാകണം ചെറുപ്പം മുതലേ ഗിരീഷേട്ടന് അച്ഛനെ വലിയ കാര്യമായിരുന്നു. പാട്ടിനോടുള്ള പ്രിയമാകണം ഇരുവരേയും തമ്മിലടുപ്പിച്ചത്.

നാല്‍പ്പത്തിയെട്ടാം വയസിലാണ് അച്ഛന്‍ ഞങ്ങളെ വിട്ടു പോകുന്നത്. എന്റെ അച്ഛന്റെ മരണ ശേഷമാണ് ബീനയെ വിവാഹം കല്യാണം കഴിപ്പിച്ച് തരണമെന്ന ആവശ്യവുമായി ഗിരീഷേട്ടന്‍ വീട്ടില്‍ വരുന്നത്. ബന്ധുക്കളായിരുന്നുവെങ്കിലും ഞങ്ങള്‍ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. എന്നെ ആദ്യമേ ഇഷ്ടമായിരുന്നുവെന്ന് കല്യാണത്തിന് ശേഷം പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ചെല്ലുമ്പോഴുള്ള കാഴ്ച ഇന്നും എന്റെ മനസിലുണ്ട്.
പുസ്തകം വെക്കുന്ന പെട്ടിയും ചെറിയൊരു കട്ടിലും ഒരു മണ്ണെണ്ണ വിളക്കും മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. മണ്ണെണ്ണ തീര്‍ന്ന് വെളിച്ചം കെട്ടു പോകുന്നത് വരെ ഇരുന്ന് വായിക്കും. വിളക്കണയുമ്പോള്‍ വലിയ സങ്കടമാണ്. ഒരു ദിവസം ഞാന്‍ ചോദിച്ചു, അല്ല ഗിരീഷേട്ടാ പുലരുവോളമിങ്ങനെ വായ്യിച്ചിരുന്നാല്‍ മാത്രം മതിയോ? എന്തെങ്കിലുമൊരു ജോലിക്ക് പോകണ്ടേ? വലിയ വിശദീകരമണൊന്നും നല്‍കാതെ ആ പോകണം എന്നോ മറ്റോ പറഞ്ഞു കിടന്നു.
പിറ്റേന്ന് രാവിലെ പുറത്തേക്ക് പോകാനിറങ്ങുമ്പോള്‍ എന്നെ വിളിച്ചു. എന്റെ കയ്യിലൊരു എഴുത്തു തന്നു. അഞ്ച് പേജുള്ള ആ കത്തില്‍ ഗിരീഷേട്ടന്റെ സ്വപ്നങ്ങള്‍ വിവരിച്ചിരുന്നു. അക്ഷരങ്ങളുടെ കരുത്തില്‍ സിനിമ ലക്ഷ്യം വച്ച് ഇറങ്ങിപ്പുറപ്പെടാനുള്ള ശക്തമായ തീരുമാനമായിരുന്നു വരികളില്‍ നിറയെ. പാട്ടെഴുത്തിലേക്കും തിരക്കഥാ രചനയിലേക്കുമുള്ള യാത്രയിലാണെന്നും അതിനായി ഏറെ വായിക്കേണ്ടതുണ്ടെന്നും നല്ലൊരു എഴുത്തുകാരനാവുക എന്ന തന്റെ ലക്ഷ്യത്തെക്കുറിച്ചും ആവര്‍ത്തിച്ചു വിവരിച്ചു.

അക്ഷരത്തെ വഴക്കിയെടുക്കാനുള്ള കഴിവുണ്ടെന്നും ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ദൈവം നല്‍കിയ സിദ്ധി നിശിപ്പിക്കണോ എന്നും എഴുത്തിലൂടെ അദ്ദേഹം എന്നോട് ചോദിച്ചു. ആ കത്ത് വായിച്ച നിമിഷത്തില്‍ ഞാന്‍ തീരുമാനിച്ചു എത്ര കഷ്ടപ്പെട്ടാലും അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്ന്, സ്വപ്നം യഥാര്‍ത്ഥ്യമാക്കാനുള്ള യാത്രയില്‍ ഒരല്ലലുമുണ്ടാക്കാതെ കൂടെയുണ്ടാകുമെന്ന്. പിന്നീട് ആ വളര്‍ച്ച തൊട്ടരികിലിരുന്ന് ഞാന്‍ നോക്കിക്കണ്ടു.
ദേവാസുരത്തിന് ഗാനങ്ങളെഴുതിയതിന് ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തിരക്കോട് തിരക്കായി. രാവിലെ ഫ്ളൈറ്റിനെത്തി, രാത്രിയിലെ ഫ്ളൈറ്റഇന് തിരിച്ചു പോകുന്ന ആ തിരക്കിലാണ് മദ്യപാനം മൂര്‍ദ്ധന്യത്തിലെത്തിയത്. ഓരോതവണ ആശുപത്രി വിട്ട് പോരുമ്പോഴും ഡോക്ടര്‍മാര്‍ ഇനി കുടിക്കരുതെന്ന് താക്കീത് നല്‍കും. ഇനിയില്ലെന്ന് സത്യം ചെയ്യും. കുറച്ച് ദിവസം കഴിഞ്ഞാല്‍ പിന്നേയും തുടങ്ങും. എന്തും ഗിരീഷേട്ടനോട് പറയാം. പക്ഷെ മദ്യപാനത്തെക്കുറിച്ച് മിണ്ടിയാല്‍ തെറ്റും. അതിന് മാത്രമേ ഞങ്ങള്‍ ജീവിതത്തില്‍ തെറ്റിയിട്ടുള്ളൂ.
ഈ പറക്കും തളിക എന്ന സിനിമയുടെ വര്‍ക്കുകള്‍ നടക്കുന്ന സമയത്താണ് ഗിരീഷേട്ടന്റെ അസുഖം തുടങ്ങുന്നത്. പിന്നെ പത്തുകൊല്ലത്തോളമായി ഞാന്‍ ഗിരീഷേട്ടന്റെ അസുഖത്തിന് പിന്നാലെ തന്നെയായിരുന്നു. ഹിമാലയം ഭയങ്കര ഇഷ്ടമായിരുന്നു ഗിരീഷേട്ടന്. എന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ഒരു സഞ്ചിയും തൂക്കി എവിടെയെങ്കിലും അലയുമായിരുന്നുന്നെന്നും ഞാനും മക്കളുനമാണ് തിരിച്ചു വിളിക്കുന്നതെന്നും പറയുമായിരുന്നു.


Click it and Unblock the Notifications











