എസ്പിബി അന്ന് പൊട്ടിത്തെറിച്ചു; ചിത്രയ്‌ക്കൊപ്പം പാടിയ ഹിറ്റ് ഗാനത്തിന് പിന്നിൽ സംഭവിച്ചത്; ഭരണി പറയുന്നു
തെന്നിന്ത്യൻ സംഗീത പ്രേമികളുടെ കാതുകളിൽ എന്നും മുഴങ്ങുന്ന ശബ്ദമാണ് എസ്പിബി എന്ന എസ്.പി ബാലസുബ്രഹ്മണ്യം. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റിയിരുന്ന ഗായകനാണ് അദ്ദേഹം. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. 16ൽ അധികം ഭാഷകളിലായി 40,000ത്തിൽ അധികം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. അതോടൊപ്പം സംഗീതസംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായി. കൂടാതെ അഭിനേതാവായും തിളങ്ങി.
രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിട്ടുള്ള ഗായകൻ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ്. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം, വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ, ഏറ്റവുമധികം പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത പിന്നണി ഗായകൻ എന്ന ഇനിയും തകർന്നു വീഴാത്ത ഗിന്നസ് റെക്കോർഡ്. അങ്ങനെ പോകുന്നു എസ്പിബിയുടെ കരിയറിലെ നേട്ടങ്ങൾ.

ഒരു മനുഷ്യായുസ്സിൽ സാധ്യമായത്രയും പാട്ടുകൾ പാടി വിനയം നിറച്ച് ചിരിച്ചു കൊണ്ടാണ് ഈ നേട്ടങ്ങളെ മുഴുവൻ ഏറ്റുവാങ്ങി അദ്ദേഹം ഈ ഭൂമി വിട്ടത്. പാടിയ എല്ലാ ഭാഷകളിലും ആരാധരെ ഉണ്ടാക്കിയ ആ പ്രതിഭ ഉയരങ്ങളിലെത്തുമ്പോഴും വിനയം ഒരിക്കലും കൈവിട്ടിരുന്നില്ല. എന്നാൽ കരിയറിൽ അദ്ദേഹത്തിന്റെ ക്ഷമ നശിച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകനായ ഭരണി.
തമിഴ് സിനിമയിലെ ജനപ്രിയനായ സംഗീത സംവിധായകനാണ് ഭരണി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല്പതിലധികം സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്. പെരിയണ്ണ, പ്രഭി എനെ പാതമേ, ചാർളി ചാപ്ലിൻ, സുന്ദര ട്രാവൽസ് തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലതാണ്. എസ്പിബിക്കൊപ്പം ചേർന്ന് ഒരുപിടി സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. അതിലൊന്നാണ് പെരിയണ്ണ എന്ന സിനിമയിലെ തന്താനെ താമരപ്പൂ എന്ന ഗാനം. ആ ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവമാണ് ഭരണി അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവച്ചത്.
എസ്.എ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ വിജയകാന്ത്, സൂര്യ, മീന, മനോരമ, മണിവണ്ണൻ തുടങ്ങിയവർ അഭിനയിച്ച് 1999ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരിയണ്ണ. ഭരണിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. തന്താനെ താമരപ്പൂ, നിലാവേ നിലാവേ, നാ തും അടിക്കുര സ്റ്റില പാത്ത് എന്നിവയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ. ഇതിലെ തന്താനെ താമരപ്പൂ എന്ന ഗാനം എസ്പിബിയും ചിത്രയും ചേർന്നാണ് ആലപിച്ചത്.
ഈ ഗാനം എസ്പിബി പാടിയാൽ നല്ലതായിരിക്കുമെന്ന ചിന്തയിൽ ഭരണി എസ്.എ ചന്ദ്രശേഖറിനോട് പറയുകയും അങ്ങനെ അദ്ദേഹത്തെ വിളിക്കുകയുമായിരുന്നു. അന്ന് വളരെയധികം തിരക്കുള്ള ഗായകനായ എസ്പിബി ഒരു ദിവസം വന്ന് ഗാനം ആലപിച്ചു. ആദ്യ സിനിമയായതിനാൽ തന്നെ സംഗീത സംവിധായകൻ ഭരണി വളരെ പരിഭ്രമത്തിലായിരുന്നു. എസ്പിബി അദ്ദേഹത്തിന്റെ സംഗീതത്തിനനുസരിച്ച് വരികൾ ആലപിച്ച് റെക്കോർഡിങ് പൂർത്തിയാക്കി മടങ്ങി.

എന്നാൽ പിന്നീടാണ് ഈ ഗാനം വ്യത്യസ്തമായ മോഡുലേഷനിൽ പാടിക്കാമായിരുന്നു എന്നൊരു ചിന്ത ഭരണിക്ക് വരുന്നത്. എന്നാൽ അത് എങ്ങനെ എസ്പിബിയോട് പറയണമെന്നറിയാതെ സംവിധായകൻ എസ്.എ.ചന്ദ്രശേഖറിനോട് ചോദിച്ചു. നിങ്ങൾ അങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒന്നുകൂടെ വന്ന് പാടാൻ പറയുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പേടിയോടെ ഭരണി എസ്പിബിയെ വീണ്ടും വിളിച്ചു.
മൂന്ന് ദിവസത്തിന് ശേഷം എസ്പിബി പാടാൻ വന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു, വളരെയധികം ദേഷ്യപ്പെട്ടു. 'ഞാൻ നന്നായിട്ട് തന്നെയല്ലേ പാടിയത്, പിന്നെയെന്തിനാണ് ഇനിയും പാടുന്നത്' എന്ന് ചോദിച്ചു. ഉടനെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തി പാടി കേൾപ്പിച്ചു. അദ്ദേഹത്തിന് അത് പെട്ടെന്ന് മനസ്സിലായി. അങ്ങനെ ആ ഗാനം അദ്ദേഹം ഒരിക്കൽ കൂടി പാടുകയായിരുന്നുവെന്ന് ഭരണി പറയുന്നു.


Click it and Unblock the Notifications











