ആരുടെയൊക്കെയോ കൈകള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവള്‍; വൈറല്‍ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രാധിക തിലക്. എന്നാല്‍ ജീവിതമെന്ന പാട്ട് മുഴുവിക്കാന്‍ നില്‍ക്കാതെ രാധിക യാത്രയാവുകയായിരുന്നു. ഈ സെപ്തംബര്‍ ആറിന് രാധികയുടെ മരണത്തിന് ആറ് വര്‍ഷം ആവുകയാണ്. രാധികയുടെ സംഗീത ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

മലയാളത്തില്‍ എണ്‍പതിലധികം സിനിമകളില്‍ പാടിയിട്ടുണ്ട് രാധിക. യേശുദാസ്, എംജി ശ്രീകുമാര്‍, ജി വേണു ഗോപാല്‍ തുടങ്ങിവര്‍ക്കൊപ്പം ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട് രാധിക. സിനിമകള്‍ക്ക് പുറമെ ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലുമെല്ലാം സജീവമായിരുന്നു രാധിക. അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാധിക. 2015 സെപ്തംബര്‍ 20 നായിരുന്നു രാധികയുടെ മരണം. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

radhika thilak

രാധിക തിലകിനെ കുറിച്ചുള്ളൊരു കുറിപ്പ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സംഗീത പ്രേമികളുടെ കൂട്ടായ്മയായ ദി മ്യൂസിക് സര്‍ക്കിളില്‍ ഗിരീഷ് വര്‍മ ബാലുശ്ശേരി പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

മായാമഞ്ചലില്‍ ...
കലാകാരന്മാര്‍ ഭാഗ്യം ചെയ്തവരാണ്.. അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാല്‍ എന്നെന്നും ഓര്‍ക്കപ്പെടും എന്ന സത്യം ...
എഴുത്തുകാരായാലും, പാട്ടുകാരായാലും മനസ്സുകളില്‍ സംരക്ഷിക്കപ്പെടുന്നത് കൂടാതെ എന്നേക്കുമായതിന്റെ നിലനില്‍പ്പിനായി ഇന്ന് പല സാങ്കേതിക വിദ്യകളുമുണ്ട്.
ഗാനങ്ങള്‍ക്കാണ് അതേറെ പ്രയോജനപ്പെട്ടത് . നഷ്ടപ്പെട്ടേക്കാവുന്ന പഴയ ഗാനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ ഇന്ന് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉണ്ട്. പല ശേഖരങ്ങളായി അത് കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഇവിടെ ഉണ്ടാവും...

ശബ്ദങ്ങളുടെ മേളനങ്ങള്‍ ആണല്ലോ പാട്ട് . അതില്‍ ഈണമധുരങ്ങള്‍ ചേര്‍ന്നലിയുമ്പോള്‍ മധുരിക്കുന്നത് മനസ്സും മോഹങ്ങളുമാണ്. ഏതോ കാലത്തിന്റെ ഇടനാഴികകളില്‍ നിന്നും ഒരീണമധുരം മൂളി ആരോ ! അവര്‍ മണ്ണിനോട് ചേര്‍ന്നിട്ട് കാലങ്ങള്‍ കഴിഞ്ഞു. സുന്ദരമായ ആ ദേഹം ഇന്നില്ല . എന്നിരുന്നാലും ആ ശബ്ദത്തിന്റെ അലയൊലികള്‍ ഇന്നും കണ്ണീറനാക്കിക്കൊണ്ടു ഇവിടെയൊക്കെ ....
രാധികാതിലക്. ഒരപൂര്‍വ ശബ്ദത്തിന്റെ ഉടമ. അവരോടു ചേര്‍ത്തുവെക്കാന്‍ പ്രമുഖ ഗായികമാരെ ഉണ്ടാവൂ. മലയാളത്തിന്റെ ഗായിക ആയിട്ടും നമ്മള്‍ ഏറെ അവസരങ്ങള്‍ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവള്‍ . പാട്ടിന്റെ അപാര സാധ്യതകള്‍ കഴിവായി തെളിയിക്കപ്പെടേണ്ടതായിരുന്നു. ആരുടെയൊക്കെയോ കൈകള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവള്‍ . പറയാതെ വയ്യ.

അത്രക്കേറെ ശ്രുതിമധുരമായിരുന്നു രാധികാ ശബ്ദം ... അതേറെ അനുഭവങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ യോഗമുണ്ടായില്ല. ഉണ്ടായതോ വളരെ കുറച്ചും. എങ്കിലും ആ ഗാനവീചികളിലൂടെ തൊട്ടുരുമ്മി പോകുമ്പോഴറിയാം അതിന്റെ മൃദുലത, സാരള്യം എല്ലാമെല്ലാം. 1989 മുതല്‍ മലയാളത്തില്‍ പാടാനെത്തിയെങ്കിലും വെറും ഇരുപതില്‍ താഴെ വര്‍ഷങ്ങളെ സജീവമാവാന്‍ കഴിഞ്ഞുള്ളു.
ആദ്യത്തെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെരാധികയുടെ മാസ്റ്റര്‍ പീസ് പിറന്നു.
' മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ ' എന്ന ഒറ്റയാള്‍ പട്ടാളത്തിലെ ഗാനവുമായി ഇവിടെ തന്റെ വേരുറപ്പിക്കാനുള്ള ശ്രമം നടത്തി . ബന്ധുവായ ശ്രീ ജി വേണുഗോപാലുമൊത്ത് അത്രയേറെ മനോഹരമായ ഒരു ഗാനം. മറ്റൊരു ഭാഗ്യം ശ്രീ ശരത് സാറിന്റെ ഈണത്തില്‍ ഒരു നല്ല തുടക്കം കിട്ടിയതിലാണ്. കവി പി കെ ഗോപിയുടെ രചനയുടെ സൗകുമാര്യം എടുത്തു പറയാവുന്നത്.

അതുകൊണ്ടും കാര്യമുണ്ടായില്ല. ഈ പൂങ്കുയിലിനെ മലയാള സിനിമ എന്നിട്ടും ശ്രദ്ധിച്ചില്ല.'ചന്ദനം പെയ്തു പിന്നെയും ' എന്നൊരു ഗാനം മാത്രം . അത്രയേറെ ശ്രദ്ധ നേടാത്ത ഒന്നായിരുന്നു. ചെപ്പു കിലുക്കണ ചെങ്ങാതി എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ രചന , ജോണ്‍സന്റെ സംഗീതം....!
1991 ലെ ഈ ഗാനങ്ങള്‍ക്ക് ശേഷം മലയാള സിനിമ മറന്നിട്ടോ ? സ്വയമൊതുങ്ങിയതോ ? സാധാരണ പാട്ടിഷ്ടക്കാര്‍ക്ക് എന്തറിയാന്‍
പിന്നീട് തമിഴില്‍ നിന്നും ഇളയരാജ വരേണ്ടി വന്നു വീണ്ടും ആ ശബ്ദമൊന്നുയരുവാന്‍ . ഗുരു എന്ന ഒരു സവിശേഷ സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത പാട്ടുകളില്‍ എല്ലാം രാധികയുടെ ശബ്ദവും ചേര്‍ത്തു കൊടുത്തു . അതാരും ചെയ്യാത്ത ഒന്നായിരുന്നു.മറ്റു ഗായകരോടൊപ്പം ആണെങ്കിലും അതിലും രാധികയുടെ ശബ്ദം വേറിട്ട് കേള്‍ക്കാം.

അരുണകിരണ ദീപം ഗുരു ചരണം ശരണം... എന്നീ ഗാനങ്ങള്‍ ...
എന്നാല്‍ അതിലെ തന്നെ 'ദേവസംഗീതം നീയല്ലേ ... ' എന്ന യുഗ്മഗാനം അവര്‍ക്ക് വീണ്ടുമൊരു ബ്രേക്ക് കൊടുത്തു . അന്ധരായ രണ്ടു കാമുകരുടെ പ്രണയ പരാവശ്യങ്ങള്‍ പാട്ടിലൂടെ രാധികയും യേശുദാസും ഭംഗിയാക്കി....
കന്മദത്തിലെ ടൈറ്റില്‍ സോങ് പാടി വീണ്ടും രാധികാ തിലക്. സിനിമയ്ക്ക് പേരെഴുതികാണിക്കുന്ന സമയത്തെ പാട്ട് പലപ്പോഴും ശ്രദ്ധിക്കപ്പടാറില്ല. എന്നാല്‍ ' തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം ' എന്ന ഗാനം പക്ഷെ അങ്ങനെയായിരുന്നില്ല. ഗാനമേളകള്‍ക്കു വരെ അക്കാലത്ത് പാടിയിരുന്ന നല്ലൊരു യുഗ്മ ഗാനം . ' മൂവന്തി താഴ് വരയില്‍' , മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ' എന്നീ ഗാനങ്ങളൊക്കെ മുന്‍പന്തിയില്‍ ഉണ്ടെങ്കിലും ഒട്ടും പുറകിലല്ലാതെ ' തിരുവാതിര....യും ' സ്ഥാനം പിടിച്ചു.

കൂടാതെ ' മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ' എന്നത് രാധികയുടെ ശബ്ദത്തിലും സിഡിയില്‍ കേള്‍ക്കാം., സിനിമയില്‍ ഇല്ലെങ്കിലും...
മറ്റൊരു തിരുവാതിര പാട്ടുമായി വീണ്ടും രാധിക...
സ്‌നേഹം എന്ന ജയരാജ് ചിത്രത്തില്‍ ' കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി ' ... അത് ചിത്രത്തില്‍ നല്ലൊരനുഭവമായിരുന്നു. ദൃശ്യത്തിലും, കേള്‍വിയിലും....
അതി മധുരമായി പ്രണയഗാനത്തിലും തന്റെ ഭാഗം പാടിവെക്കാന്‍ ആവുമായിരുന്നു രാധികയ്ക്ക് . പ്രണയനിലാവിലെ ' പാല്‍കുടങ്ങള്‍ തുളുമ്പും ' എന്ന ഗാനം ഉദാഹരണം. യേശുദാസുമൊത്ത് കട്ടയ്ക്ക് തന്നെയുണ്ട് ഗായികയും...
യൂസഫലി കേച്ചേരിയുടെ രചനകള്‍ ചിലവയില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞുവെന്നത് രാധികയ്ക്ക് നിര്‍വൃതി തന്നെയായിരിക്കും.

ദീപസ്തംഭം മഹാശ്ചര്യം ..
' എന്റെ ഉള്ളുടുക്കും കൊട്ടി'
'നിന്റെ കണ്ണില്‍ വിരുന്നു വന്നു ' ഇവയൊക്കെ ഓളങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ ആയിരുന്നു. മോഹന്‍ സിതാരയുടെ ലളിതസംഗീതം അതിനേറെ ഉപകരിച്ചു.
ഇനി അടിപൊളി വേണോ അതിനും തെയ്യാര്‍...
' തകില് പുകില്' മായി രാവണപ്രഭുവില്‍ ഒന്ന് വന്നു പോയി പ്രിയ ഗായിക .
കുഞ്ഞിക്കൂനനിലേ അന്ധഗായികയ്ക്കു ചുണ്ടു ചേര്‍ത്തു രാധിക പിന്നെയും . നവ്യാനായര്‍ ധന്യമാക്കിയ ചിത്രം.
' ഓമനമലരെ നിന്‍ മാരന്‍ ' എന്ന നാട്ടുവഴിയില്‍ ചിതറി വീണ ഗദ്ഗദം പുരണ്ടതല്ലെങ്കിലും മനസ്സില്‍ നീറ്റല്‍ പരത്തിയ ഗാനം,.
ഇടയ്ക്കിടെ തന്റെ സാന്നിധ്യം അറിയിച്ചു പോയ ഇവര്‍ക്ക് അവസരങ്ങള്‍ അപ്പോഴേക്കും വല്ലാതെ കുറഞ്ഞിരുന്നു.
നന്ദനത്തിലെ യുഗ്മഗാനം ഒരോര്‍മ്മയായുണ്ട് മനസ്സില്‍...
' മനസ്സില്‍ മിഥുനമഴ ' പൊഴിച്ച് കൊണ്ട് രവീന്ദ്രന്‍ സംഗീതത്തില്‍ ...

അവസാന കാലത്ത് ചില ഗിരീഷ് പുത്തഞ്ചേരി വരികളോടൊപ്പം വന്നുപോവാന്‍ അവസരം ലഭിച്ചിരുന്നു. കന്മദത്തിലൂടെ, നന്ദനത്തിലൂടെ അത് പാട്ടാളത്തിലെ ഗാനത്തില്‍ എത്തി. ' വെണ്ണക്കല്ലില്‍ നിന്നെ കൊത്തി ' എന്നെ വിദ്യാസാഗര്‍ ഈണം..
' കാനനകുയിലേ കാതിലിടാനൊരു കാല്‍പവന്‍ പൊന്നു തരാമോ ?' എന്ന ഗിരീഷ് ഗാനത്തോടെ നല്ലൊരു പാട്ടുകാലം അവസാനിച്ചു എന്ന് പറയാം... പിന്നീടും ഒറ്റക്കും തെറ്റെക്കും പാട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല ....
2015 ല്‍ പൂര്‍ത്തികരിക്കാതെ തന്റെ പാട്ടു മോഹങ്ങളോടെ ആ ജീവിതം സമാധിയായി .... കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നു പ്രിയഗായികയ്ക്ക്.

More from Filmibeat

Read more about: radhika thilak
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X