രാത്രി വരെ പാടിയിട്ടും തൃപ്തിയായില്ല, പാതിരാത്രി വീണ്ടും സ്റ്റുഡിയോയിലെത്തിയ യേശുദാസ്; പിറന്നത് ക്ലാസിക് ഗാനം!
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധർവൻ കെ ജെ യേശുദാസ്. ഇന്ത്യൻ സംഗീത ലോകത്തെ പകരക്കാരില്ലാത്ത പ്രതിഭ. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇക്കാലയളവിനിടെ 50,000 ത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും സംഗീത പ്രേമികൾ ഏറ്റുപാടുന്നവയാണ് അതിൽ ഏറെയും.
യേശുദാസിന്റെ ഗാനങ്ങൾ കാരണം മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചില സിനിമകൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് സർഗം. മലയാള സിനിമാചരിത്രത്തിന്റെ തന്നെ തലവര മാറ്റിക്കുറിച്ച സിനിമകളിൽ ഒന്നാണ് സർഗം. കഥയും പ്രമേയവും അഭിനേതാക്കളുടെ പ്രകടനം കൊണ്ടെല്ലാം ശ്രദ്ധനേടിയിട്ടുള്ള സിനിമയാണെങ്കിലും ഇന്നും ആ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തോടെ ചേർത്ത് നിർത്തുന്നത് അതിലെ ഗാനങ്ങൾ തന്നെയാണ്.

ഇന്ത്യ സംഗീത ലോകം കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ബോംബെ രവിയും മലയാളത്തിന്റെ ഗാനഗന്ധർവനു ഒന്നിച്ചപ്പോഴുള്ള മാജിക് ആയിരുന്നു സർഗത്തിലെ ഗാനങ്ങളിൽ കണ്ടത്. കവി യൂസഫലി കേച്ചേരിയുടെ വരികളും അതിനെ മനോഹരമാക്കി. 'സ്വരരാഗ ഗംഗ പ്രവാഹമേ, ആന്ദോളനം, സംഗീതമേ അമര സല്ലാപമേ, കൃഷ്ണ കൃപ സാഗരം, രാഗ സുധാരസ' എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ആ ഒരൊറ്റ സിനിമയിലൂടെ മലയാളത്തിന് ലഭിച്ചത്.
മലയാളത്തിലെ ക്ലാസിക് സിനിമാ ഗാനങ്ങളായി അറിയപ്പെടുന്ന ഇവയ്ക്കൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അതിൽ തന്നെ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'രാഗ സുധാരസ പാനമുഝേസി...' എന്ന ഗാനം. സാധാരണ സിനിമാ ഗാനങ്ങളിൽ നിന്നും വ്യത്യസ്‍തമായി ഒരുപാട് നേരം പ്രയത്നിക്കേണ്ടി വന്ന ഗാനങ്ങളാണ് സർഗത്തിലേത്. എന്നാൽ ഈ ഒരു ഗാനം ആലപിക്കുന്നതിനായി മാത്രം യേശുദാസ് 20 മണിക്കൂറിലേറെയാണ് ചെലവഴിച്ചത്. അതേക്കുറിച്ച് പറയുന്ന മനോരമ ഓൺലൈനിലെ ഒരു ലേഖനം ഇപ്പോൾ ശ്രദ്ധനേടുകയാണ്.
എല്ലാ ഗാനങ്ങൾക്കു പിന്നിലും പതിവിലുമേറെ പ്രയത്നിക്കേണ്ടിവന്നിരുന്നുവെങ്കിലും 'രാഗ സുധാരസ പാനമുഝേസി........' എന്ന ഗാനത്തിനായി അവർ ചെലവഴിച്ച സമയം 20 മണിക്കൂറിലധികമാണെന്ന് ലേഖനത്തിൽ പറയുന്നു. 'അസാധാരണ സ്വരസഞ്ചാരത്തിലൂടെ ഒഴുകി നീങ്ങുന്ന ഗാനത്തിനെ എത്ര ആവർത്തി ശ്രമിച്ചിട്ടും, പാടിയ യേശുദാസിന് തൃപ്തിയാകുന്നില്ല. ചെന്നൈയിലെ സ്‌റ്റുഡിയോയിൽ രാവിലെ 10 നു തുടങ്ങിയ റെക്കോർഡിങ് പൂർത്തിയായത് രാത്രി 10 ന്. എന്നിട്ടും പൂർണ മനസ്സോടെയായിരുന്നില്ല യേശുദാസ് റെക്കോർഡിങ് പൂർത്തിയാക്കിയത്,'

'വീട്ടിലെത്തിയ അദ്ദേഹത്തിന് ഒരു പകൽ മുഴുവൻ ചെലവഴിച്ച് ഒരുക്കിയെടുത്ത പാട്ടിൽ എവിടെയോ ഒരു പോരായ്മയുണ്ടെന്ന തോന്നൽ കലശലായി. മറ്റാരേയും ബുദ്ധിമുട്ടിക്കാൻ മനസ്സില്ലാതെ സൗണ്ട് എൻജിനീയറെയും വിളിച്ച് യേശുദാസ് എന്ന മഹാഗായകൻ ആ രാത്രിതന്നെ വീണ്ടും സ്റ്റുഡിയോയിലെത്തി. നേരം പുലരും വരെ അതിസൂക്ഷ്മ പോരായ്മകളെപ്പോലും ചികഞ്ഞു തിരുത്തിയ ശേഷമാണ് അർപ്പണ മനോഭാവത്തിന്റെ അപ്പോസ്തലൻ അന്ന് സ്റ്റുഡിയോ വിട്ടത്,' ലേഖനത്തിൽ പറയുന്നു.
യേശുദാസിന്റെ സൂപ്പർ ഹിറ്റായി മാറിയ മിക്ക ഗാനങ്ങൾക്ക് പിന്നിലും ഇത്തരത്തിലുള്ള പ്രയത്‌നം ഉണ്ടായിട്ടുണ്ട്. സംഗീത സംവിധായകരടക്കം മുൻപ് അത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്നാണ് ഇത്. അതേസമയം കഴിഞ്ഞ കുറച്ചു കാലമായി പിന്നണി ഗാനരംഗത്ത് അത്ര സജീവമല്ല യേശുദാസ്. അമേരിക്കയിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.


Click it and Unblock the Notifications