മകളെ ഗൈനക്കോളജിസ്റ്റ് ആക്കിയ വിജയകാന്ത്, അദ്ദേഹം ചെയ്ത നന്മയാണ് അത്; ധനുഷിന്റെ അച്ഛൻ കസ്തുരി രാജ പറയുന്നു
പ്രിയതാരം ക്യാപ്റ്റന്‍ വിജയകാന്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ് സിനിമാ ലോകം. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറായി തിളങ്ങി നിന്ന നടനാണ് വിജയകാന്ത്. അദ്ദേഹത്തിന്റെ മരണം ആരാധകരെ സംബന്ധിച്ച് ഒരു തീരാ നഷ്ടം തന്നെയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം വളരെ ജനകീയനായിരുന്നു വിജയകാന്ത്. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും അദ്ദേഹത്തിന് ആരാധകർ കുറഞ്ഞിരുന്നില്ല.
സിനിമാ നടനായിരിക്കുമ്പോഴും രാഷ്ട്രീയ പ്രവർത്തകനായിരിക്കുമ്പോഴും ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ള വിജയകാന്ത് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലർക്കും കൈത്താങ്ങായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും വിജയകാന്ത് ചെയ്തുതന്ന സഹായത്തെ കുറിച്ച് പറയുകയാണ് സംവിധായകനും നടൻ ധനുഷിന്റെ അച്ഛനുമായ കസ്തൂരി രാജ. മകൾക്ക് മെഡിസിൻ സീറ്റ് വാങ്ങി തന്നതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

"വിജയകാന്ത് ആണ് എന്റെ മകൾക്ക് മെഡിസിന് സീറ്റ് വാങ്ങി തന്നത്. മകൾക്ക് കട്ട് ഓഫ് മാർക്കിനെക്കാൾ ഒരു മാർക്ക് കുറവായിരുന്നു. വീട്ടിലിരുന്ന് കരച്ചിലോട് കരച്ചിൽ, ഞാൻ എല്ലാവരും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അതിനിടെയാണ് ഒരു സിനിമയുടെ ചർച്ചയ്ക്കായി വിജയകാന്ത് വീട്ടിലേക്ക് വന്നത്. എന്താ മോളെ കരയുന്നത് എന്ന് അവളോട് ചോദിച്ചു. ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു. കുറച്ചു കാശ് ചെലവാകുമെന്ന് അദ്ദേഹം പറഞ്ഞു.
അവിടെ തന്നെയിരുന്ന് പലരെയും വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. കാശ് ചെലവാക്കി പഠിപ്പിക്കാൻ കഴിയില്ല, അത് വിട്ടേക്കൂ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചുമ്മാതിരിക്കാമോ കൊച്ച് പഠിക്കട്ടെ എന്നായിരുന്നു മറുപടി. പിന്നീട് എത്ര ചെലവാക്കാൻ കഴിയുമെന്ന് എന്നോട് ചോദിച്ചു. ഞാൻ പത്താണ് പറഞ്ഞത്. എന്നാൽ അദ്ദേഹം പതിനഞ്ചിന് മെഡിക്കൽ കോളേജിൽ സീറ്റ് വാങ്ങി തന്നു. എന്നിട്ട് മോളെ നോക്കി നീ പഠിക്കുവല്ലോ അല്ലെ എന്ന് ചോദിച്ചു. നിന്റെ അച്ഛന്റെ ആഗ്രഹമാണ് എന്ന് പറഞ്ഞു.

കുറെ പേർ പാതിവഴിയിൽ ഇട്ടിട്ട് പോയിട്ടുണ്ട്, അതുകൊണ്ട് പഠിക്കണം എന്ന് പറഞ്ഞു. എന്റെ മോൾ ഇന്ന് ഗൈനക്കോളജിസ്റ്റ് ആണ്. വിജയകാന്ത് ചെയ്ത നന്മ ആണ് അത്. ഞാൻ ക്യാപ്റ്റനോട് പറഞ്ഞിട്ടുണ്ട്, ഇത് നിങ്ങൾ ചെയ്ത നന്മയാണെന്ന്," കസ്തൂരി രാജ പറഞ്ഞു. അതേസമയം നിരവധി പേരാണ് വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ചും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചും എത്തുന്നത്.
കോവിഡ് ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് വിജയകാന്ത് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു വിജയകാന്ത്. പോയ വാരമാണ് താരത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതും. അതിനു പിന്നാലെയാണ് കോവിഡ് ബാധിച്ചതും കഴിഞ്ഞ ദിവസം ചികിത്സയിൽ പ്രവേശിപ്പിച്ചതും. വ്യാഴാഴ്ച പുലർച്ചെയാണ് അദ്ദേഹത്തിന് രോഗം മൂർച്ഛിച്ചത്. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു.


Click it and Unblock the Notifications











