ജീൻസിൽ ഐശ്വര്യയ്ക്ക് നായകനാക്കേണ്ടിയിരുന്നത് പ്രശാന്തല്ല, ശങ്കറിന്റെ മനസ്സിൽ ഉണ്ടായിരുന്നത് അവർ; സംഭവിച്ചത്!
ഒരുകാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടനാണ് പ്രശാന്ത്. 90 കളിൽ യൂത്ത് ഐക്കണായി തിളങ്ങിയ പ്രശാന്തിന് കൈനിറയെ അവസരങ്ങളുണ്ടായിരുന്നു. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അദ്ദേഹം നായകനായി. എന്നാൽ മലയാളത്തിലടക്കം പ്രശാന്തിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത് ജീൻസ് എന്ന സിനിമയാണ്. 1998ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശങ്കറാണ്. പ്രശാന്ത് ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായത് ഐശ്വര്യ റായ് ആണ്.
തമിഴിലെ ഹിറ്റ് ചിത്രങ്ങളായ ജീൻസിൽ ഇവരെ കൂടാതെ നാസർ, ലക്ഷ്മി, രാധിക, രാജു സുന്ദരം, സെന്തിൽ, എസ് വി ശേഖർ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരന്നത്. 20 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ആ കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. അതിനനുസരിച്ചുള്ള ഗംഭീര സ്വീകാര്യത ചിത്രത്തിൽ ബോക്സോഫീസിലും ലഭിച്ചു. കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ നിരവധി നേട്ടങ്ങളും ചിത്രം സ്വന്തമാക്കി.

സിനിമ റിലീസ് ചെയ്തിട്ട് 25 വർഷം കഴിഞ്ഞെങ്കിലും ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. തൊണ്ണൂറുകളിലെ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണിത്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഓരോ ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരുന്നു. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. തമിഴ് സംഗീതാസ്വാദകരുടെ പ്ലേലിസ്റ്റിൽ ഇന്നും ജീൻസിലെ ഒരു ഗാനമെങ്കിലും കാണാൻ കഴിയും.
ഇരട്ട സഹോദരങ്ങളായ വിശ്വനാഥനും രാമമൂർത്തിയുമായാണ് പ്രശാന്ത് ചിത്രത്തിൽ അഭിനയിച്ചത്. വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്. എന്നാൽ പ്രശാന്ത് ആയിരുന്നില്ല ആ വേഷത്തിലേക്കുള്ള ശങ്കറിന്റെ ആദ്യ ചോയ്‌സ്. രണ്ടു സൂപ്പർ താരങ്ങൾ പിന്മാറിയതിന് ശേഷമാണ് പ്രശാന്തിന് അവസരം ലഭിച്ചത്. ഒരിക്കൽ ശങ്കർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

നടൻ അബ്ബാസിനെ നായകനാക്കി ജീൻസ് എന്ന സിനിമ സംവിധാനം ചെയ്യാനായിരുന്നു ശങ്കറിന്റെ തീരുമാനം. എന്നാൽ നിരവധി ചിത്രങ്ങൾ ആ വർഷത്തേക്കായി അബ്ബാസ് കമ്മിറ്റ് ചെയ്തിരുന്നു. കോൾഷീറ്റ് പ്രശ്നം കാരണം അബ്ബാസ് ജീൻസിലേക്കുള്ള അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നടൻ അജിത് ആയിരുന്നു ശങ്കറിന്റെ രണ്ടാമത്തെ ചോയ്‌സ്. എന്നാൽ അജിത്തിനും കോൾഷീറ്റിന്റെ പ്രശ്‌നം വന്നു. അജിത്തിനും ജീൻസിൽ അഭിനയിക്കാൻ കഴിയാത്ത സാഹചര്യമായി. തുടർന്നാണ് ശങ്കർ പ്രശാന്തിലേക്ക് എത്തിയത്.
അതേ സമയം ജീൻസ് ഒരു മുഴുനീള കോമഡി ചിത്രമാക്കാനും ശങ്കർ ആലോചിച്ചിരുന്നു. പ്രശാന്തിന്റെ അച്ഛനായി വേഷമിട്ട നാസറിന് പകരം ഗൗണ്ടമണിയെയാണ് ശങ്കർ ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ കോൾഷീറ്റ് പ്രശ്‌നം മൂലം ഗൗണ്ടമണിക്കും അഭിനയിക്കാൻ കഴിയാതെ വന്നതോടെ കോമഡി സിനിമ മാറ്റി പ്രണയകഥയാക്കി മാറ്റുകയായിരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങൾക്ക് ശേഷമാണ് ജീൻസ് വെളിച്ചം കണ്ടത്. ആ ചിത്രമാണ് ഇന്നും ആരാധകർ ആഘോഷിക്കുന്ന വിധത്തിൽ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായി മാറിയത്.


Click it and Unblock the Notifications