കറുത്തവരെ വേണ്ട, നായിക വെളുത്ത് പാവ പോലെയിരിക്കണം! നെഞ്ചുരുക്കിയ ദുരനുഭവം പങ്കിട്ട് ഗായത്രി
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് ഗായത്രി ശങ്കർ. സൂപ്പര്‍ ഡീലക്‌സ്, വിക്രം തുടങ്ങിയ ഹിറ്റുകളിലെ നായികയായ ഗായത്രി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നായികയാണ് ഗായത്രി ശങ്കര്‍. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങളിലൂടെയാണ് ഗായത്രി കയ്യടി നേടുന്നത്.
കരിയറില്‍ പത്ത് വര്‍ഷം പിന്നിട്ട ഗായ്ത്രിയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ബോളിവുഡില്‍ അവസരം തേടി പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഗായത്രി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''രസകരമായ കഥയാണ്. ഞാന്‍ ബോളിവുഡില്‍ പോകാന്‍ ശ്രമിച്ചിരുന്നു. 2014ലാണ്. എന്തായാലും സ്ട്രഗിള്‍ ചെയ്യുകയാണ്, എവിടെ ആണെങ്കില്‍ എന്താണെന്ന് കരുതി ബോളിവുഡിലും ശ്രമിച്ചു നോക്കാം എന്നു കരുതി ബോംബെയ്ക്ക് പോയി. അവിടെ വച്ച് ചില ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ബന്ധപ്പെട്ടു. അവിടെ വച്ചൊരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ ഞാന്‍ പറഞ്ഞതൊക്കെ കേട്ട് ചിരിച്ചുകൊണ്ടിരുന്നു. ശേഷം അവളൊരു കാര്യം പറഞ്ഞു.
'ബേബ്, നിനക്ക് അവിടെ അവസരം കിട്ടുന്നുണ്ടെങ്കില്‍ അവിടെ തന്നെ നിന്നൂടെ? ഇവിടെ വെളുത്ത്, പാവ പോലെയുള്ള, ഡാന്‍സ് കളിക്കുന്നവരെയാണ് വേണ്ടത്. ഇരുണ്ട് നിറമുള്ളവര്‍ക്ക് ഇവിടെ അവസരം കിട്ടില്ല' എന്ന് മുഖത്തടിച്ചതു പോലെ പറഞ്ഞു. ശരി ഇതാണ് ബോംബെയെന്ന് കരുതി മടങ്ങാന്‍ തീരുമാനിച്ചു. അതിനിടെയാണ് അനുരാഗ് കശ്യപിന്റെ നമ്പര്‍ കിട്ടുന്നത്. മറുപടി ലഭിക്കുമോ എന്നറിയില്ലെങ്കിലും ഞാന്‍ മെയില്‍ അയച്ചു.
അദ്ദേഹം മറുപടി നല്‍കി. അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണ്. എന്നോട് ഷോ റീല്‍ അയക്കാന്‍ പറഞ്ഞു. 2014 ലാണ് അന്ന് എന്റെ പക്കല്‍ ഒന്നുമില്ല, ഞാന്‍ തന്നെ അത് കണ്ടാല്‍ എന്നെ വിളിക്കില്ല. അദ്ദേഹം മറുപടി നല്‍കിയില്ല. അതോടെ ബോംബെ മതിയാക്കി നാട്ടിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഡീലക്‌സ് ഇറങ്ങി. അനുരാഗ് സാര്‍ സിനിമ ഇഷ്ടപ്പെട്ടുവെന്ന് ട്വീറ്റ് ചെയ്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ മെയില്‍ ഐഡി കയ്യിലുള്ളത് ഓര്‍മ്മ വരുന്നത്.

ഞാന്‍ അദ്ദേഹത്തിന് ഷോ റീല്‍ അയച്ചതൊക്കെ പറഞ്ഞ് മെയില്‍ അയച്ചു. ഞാനാണ് സൂപ്പര്‍ ഡീലക്‌സില്‍ റാസക്കുട്ടിയുടെ അമ്മയായി അഭിനയിച്ചതെന്നും പറഞ്ഞു. അദ്ദേഹം മറുപടി നല്‍കി. വളരെ ദൈര്‍ഘ്യമുള്ള മറുപടിയായിരുന്നു. സിനിമ തനിക്ക് എത്ര ഇഷ്ടപ്പെട്ടുവെന്നും എന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു എന്നും അദ്ദേഹം വിശദമായി തന്നെ സംസാരിച്ചു. ഞാനത് പ്രതീക്ഷിച്ചതേയില്ല.
സൂപ്പര്‍ ഡീലക്‌സ് റിലീസായി കുറച്ച് കഴിഞ്ഞാണ് 83 യുടെ പ്രൊമോഷന് വേണ്ടി രണ്‍വീര്‍ ചെന്നൈയിലെത്തുന്നത്. അദ്ദേഹത്തെ ഒരാള്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. സൂപ്പര്‍ ഡീലക്‌സില്‍ അഭിനയിച്ചയാളാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അതോടെ അദ്ദേഹം ചിത്രത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ വരെ നോട്ട് ചെയ്ത് സംസാരിക്കാന്‍ തുടങ്ങി. എന്റെ വളരെ ചെറിയ എക്‌സ്പ്രഷന്‍ വരെ അദ്ദേഹം എടുത്തു പറഞ്ഞു. പത്ത് വര്‍ഷമായി അഭിനയിക്കുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രശംസകളായിരുന്നു അത് രണ്ടും.''


Click it and Unblock the Notifications