ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയം രവിയുടെ വിവാഹമോചനം
നടന്‍ ജയന്‍ രവി വിവാഹ മോചിതനായി. ഭാര്യ ആരതിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ജയം രവി അറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പത്രക്കുറിപ്പിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. ആരതിയും ജയം രവിയും പിരിയാന്‍ പോകുന്നതായി ഏറെ നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് താരവും ആരതിയും പ്രതികരിച്ചിരുന്നില്ല.
വിവാഹ മോചനം എന്നത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും ജയം രവി കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം മാധ്യമങ്ങളും ആരാധകരും തങ്ങളുടെ വിവാഹ മോചനത്തിന്റെ പശ്ചാത്തലത്തില്‍ കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും താരം കുറിപ്പിള്‍ പറയുന്നുണ്ട്.

സിനിമയിലൂടെ ആളുകളെ രസിപ്പിക്കുക എന്നതാണ് തന്റെ ജോലി. എക്കാലത്തും അത് തുടരും. തനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും പിന്തുണയുമെല്ലാം ഇനിയും കൂടെ തന്നെ വേണമെന്നും ജയം രവി പറയുന്നുണ്ട്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നുണ്ട്. അതേസമയം ജയം രവിയുടേയും ആരതിയുടേയും വിവാഹ മോചനത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ആരാധകര്‍.
15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ജയം രവിയും ആരതിയും പിരിയുന്നത്. 2009 ല്‍ വിവാഹിതരായ ജയം രവിക്കും ആരതിക്കും രണ്ട് ആണ്‍മക്കളുണ്ട്. തിരക്കഥാകൃത്തും നിര്‍മാതാവുമായ മോഹന്റെ മകനാണ് ജയം രവി. നടന്റെ ചേട്ടന്‍ മോഹന്‍ രാജ സംവിധായകനാണ്. തനി ഒരുവന്‍ ഉള്‍പ്പെടെ ജയം രവിയുടെ പല ഹിറ്റ് സിനിമകളും സംവിധാനം ചെയ്തത് മോഹന്‍ രാജയാണ്. ടെലിവിഷന്‍ രംഗത്തെ പ്രമുഖ നിര്‍മാതാവ് സുജാതയുടെ മകളാണ് ആരതി രവി.
ജയം രവിയുടെ കരിയറിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് ആരതി ഒപ്പമുണ്ടായിരുന്നു. നടന്റെ പിആര്‍ മാനേജ്‌മെന്റ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം സജീവമായി ആരതി ഇടപെട്ടിരുന്നു. ഇതേക്കുറിച്ച് ആരതി ഒരിക്കല്‍ സംസാരിച്ചിട്ടുമുണ്ട്. ടെലിവിഷന്‍ പ്രൊഡ്യൂസറായ തന്റെ അമ്മയില്‍ നിന്നുമാണ് ആര്‍ട് മാനേജ്‌മെന്റും പ്രൊഡക്ഷന്റെ പല വശങ്ങളും കമ്പനി നടത്തിപ്പിനെക്കുറിച്ചുമെല്ലാം താന്‍ പഠിച്ചതെന്ന് ആരതി രവി പറഞ്ഞിരുന്നു.
ബ്രദര്‍ ആണ് ജയം രവിയുടെ പുതിയ സിനിമ. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക. പിന്നാലെ കാതലിക്ക നേരമില്ലൈ എന്ന സിനിമയും ജയം രവിയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications