തമന്നയുടെ സ്റ്റെപ്പുകൾ വളരെ മോശം! ഇതിനൊന്നും സെൻസർഷിപ്പ് നൽകരുതെന്ന് മൻസൂർ അലി ഖാൻ; വിമർശനം
തമിഴ് സിനിമയിലെ എണ്ണം പറഞ്ഞ വില്ലനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് തമിഴകത്തെ സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം വില്ലനായി എത്തിയിരുന്ന നടനാണ് അദ്ദേഹം. തൊണ്ണൂറുകളിലാണ് മൻസൂർ സിനിമയിലെത്തുന്നത്. വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് റോളുകൾക്ക് പുറമേ സഹനടനായും മൻസൂർ തിളങ്ങി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് മൻസൂർ ഇപ്പോൾ.
അതേസമയം ഓൺ സ്‌ക്രീനിൽ വില്ലനായെത്തുന്ന മൻസൂർ അലി ഖാന്റെ ഓഫ് സ്ക്രീൻ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതാണ്. സിനിമയിൽ സജീവമായ കാലം മുതൽ നടൻ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വിവാദം കൂടി നടന്റെ പേരിൽ ഉണ്ടായിരിക്കുകയാണ്. നടി തമന്ന ഭാട്ടിയയുടെ കാവാലയ്യ ഡാൻസിനെ കുറിച്ച് നടത്തിയ ഒരു പരാമർശമാണ് മൻസൂർ അലി ഖാനെ വിവാദത്തിൽ കൊണ്ടുപോയി ചാടിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ സെൻസർഷിപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തമന്നയുടെ കാവാലയ്യ എന്ന ഗാനത്തെ പരിഹസിച്ച് കൊണ്ടുള്ള മൻസൂർ അലി ഖാന്റെ പരാമർശം ഉണ്ടായത്. സരകു എന്ന തന്റെ സിനിമയുടെ കുറച്ചു ഭാഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതിനെ കുറിച്ച് സംസാരിക്കാൻ നടൻ ശനിയാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. സെൻസർ ബോർഡ് ആവശ്യപ്പെട്ട കട്ടുകളിൽ നിരാശ പ്രകടിപ്പിച്ചു സംസാരിക്കുന്നതിനിടെയാണ് മൻസൂർ കാവാലയ്യ ഗാനത്തെ അതിനിടയിൽ എടുത്തിട്ടത്. ഇതിന്റെ വീഡിയോ വൈറലായത്തോടെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരെ ഉയരുന്നത്.
രജനീകാന്ത് നായകനായ ജയിലർ സിനിമയിലെ ഈ ഗാനം ഒരുക്കിയത് സംഗീത സംവിധായകൻ അനിരുദ്ധ് രവിൻചന്ദറാണ്. എന്തുകൊണ്ടാണ് ഈ ഗാനത്തിന് സെൻസർ അനുമതി ലഭിച്ചതെന്ന് ചോദിച്ച നടൻ, ആ ഗാനരംഗത്തിൽ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകൾ മോശമാണെന്ന് അഭിപ്രായപ്പെട്ടു. ചുവടുകൾ അനുകരിച്ചുകൊണ്ടായിരുന്നു മൻസൂർ അലി ഖാന്റെ പരാമർശം. സെൻസർഷിപ്പിന്റെ മാനദണ്ഡങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം ഗാനങ്ങൾക്കും ചുവടുകൾക്കും സെൻസർഷിപ്പ് നൽകരുതെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.
അതേസമയം മൻസൂർ അലി ഖാന്റെ പരാമർശം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് നടനെതിരെ കമന്റുകളുമായി എത്തുന്നത്. 'വളരെ മോശം പരാമർശം, സിനിമ ഒരു വിനോദ മാധ്യമമാണ്, അത് സാങ്കൽപ്പികമാണ്, യാഥാർത്ഥ്യമല്ല. അതിനെക്കുറിച്ച് ഈ രീതിയിൽ സംസാരിക്കുന്നത് തെറ്റാണ്', 'അദ്ദേഹം ഫീൽഡ്ഔട്ട് ആയ നടനാണ് ജീവിക്കാൻ കഷ്ടപ്പെടുകയാണ്. അതിനിടെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. ആരെങ്കിലും അദ്ദേഹത്തിനോട് പറയുമെന്ന് കരുതുന്നു', എന്നാണ് ചിലർ കുറിക്കുന്നത്.

എന്നാൽ മൻസൂർ അലി ഖാന്റെ പരാമർശത്തോട് ജയിലർ സംവിധായകൻ നെൽസണോ, സംഗീത സംവിധായകൻ അനിരുദ്ധോ, തമന്നയോ പ്രതികരിച്ചിട്ടില്ല. അരുൺരാജ കാമരാജാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ഗായിക ശിൽപ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇന്ത്യയൊട്ടാകെ ഹിറ്റായി മാറിയിരുന്നു. ഇൻസ്റ്റാഗ്രാം റീലിസിലൊക്കെയായി ഇപ്പോഴും ഗാനം വൈറലാണ്. അതിനിടെയാണ് മൻസൂർ അലി ഖാന്റെ പരാമർശം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് മൻസൂർ അലി ഖാന്റെ ഏറ്റവും പുതിയ ചിത്രം. വിജയ് നായകനായ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് മൻസൂർ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനും മൻസൂർ അലി ഖാന്റെ വേഷത്തിനും ലഭിക്കുന്നത്.


Click it and Unblock the Notifications