'അഡ്ജസ്റ്റ്മെന്റിന് തയ്യാറായിരുന്നെങ്കിൽ ഞാൻ വിജയുടെ നായിക, ജീവിതം മാറിയേനെ'; വെളിപ്പെടുത്തി നടി!
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരവധി താരങ്ങൾ ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാർക്ക് പലർക്കും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. നയൻതാര അടക്കമുള്ള നായികമാർ തങ്ങൾക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു നടിയുടെ തുറന്നു പറച്ചിൽ തമിഴകത്ത് ശ്രദ്ധനേടുകയാണ്. നടി ബാലാംബികയാണ് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചത്. അഡ്ജസ്റ്റ്മെന്റിന് തയ്യാറായിരുന്നെങ്കിൽ തനിക്ക് വിജയുടെ നായികയാകമായിരുന്നു എന്ന് ബാലാംബിക പറയുന്നു. തമിഴ് സിനിമയിൽ അനിയത്തി വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ബാലാംബിക. പ്രമുഖ സംവിധായകൻ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന രാമസ്വാമിയുടെ മകളാണ് നടി.

പാലം എന്ന സിനിമയിലൂടെ ആയിരുന്നു ബാലാംബികയുടെ അരങ്ങേറ്റം. തമിഴ് നടൻ എസ് ഡി മുരളിയുടെ അനുജത്തിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. അതിനു ശേഷം നടിഗനിൽ ഖുശ്ബുവിന്റെ സഹോദരിയായും പത്തുക്ക് ഒരു തലൈവൻ എന്ന ചിത്രത്തിൽ വിജയകാന്തിന്റെ അനുജത്തിയായും തിരുമതി പളനിച്ചാമിയിൽ സത്യരാജിന്റെ അനുജത്തിയായും ബാലാംബിക അഭിനയിച്ചു. നിരവധി സിനിമകളിൽ അനുജത്തി വേഷങ്ങളിൽ എത്തിയെങ്കിലും വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമാണ് ബാലാംബികയ്ക്ക് നായിക വേഷം ലഭിച്ചത്.
എന്നാൽ വിജയ്, അജിത്, കമൽ, പ്രശാന്ത് തുടങ്ങിയവരുടെ സിനിമകളിൽ നിന്ന് തനിക്ക് നായിക വേഷങ്ങൾ വന്നിട്ടുണ്ടെന്ന് ബാലാംബിക പറയുന്നു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം എന്ന് വന്നതിനാലാണ് അത് ഉപേക്ഷിച്ചതെന്ന് തരം വെളിപ്പെടുത്തി. ഗലാട്ട വോയിസ് എന്ന ചാനലിൽ ഷക്കീലയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
"അഡ്ജസ്റ്റ്‌മെന്റ് ചെയ്താൽ വിജയ്, പ്രശാന്ത് എന്നിവർക്കൊപ്പം അഭിനയിക്കാമെന്ന് അവർ എന്നോട് പറഞ്ഞു. അതിന് ഞാൻ തയ്യാറായില്ല. അച്ഛനും സമ്മതിച്ചില്ല. നമുക്ക് അതിന്റെ ആവശ്യമില്ലെന്ന് അച്ഛൻ പറഞ്ഞു. അന്ന് വിജയ്‌ക്കൊപ്പം അഭിനയിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ഇപ്പോൾ മാറിയേനെ" ബാലാംബിക പറഞ്ഞു. ഇന്ന് സിനിമകളിൽ അത്ര സജീവമല്ല താരം. വിവാഹബന്ധം വേർപെടുത്തി നിൽക്കുന്ന താരം, കോവിഡ് കാലത്ത് അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്.

ഭർത്താവുമായി നല്ല ബന്ധം ആയിരുന്നില്ല. അതുകൊണ്ട് ആ ബന്ധം വേണ്ടെന്ന് വെച്ചു. ഒരുപാട് സമ്പാദ്യം ഉണ്ടായിരുന്നപ്പോൾ ഒരുപാട് യാത്രകൾ ചെയ്തു. ചെലവുകൾ കൂടുതലായിരുന്നു. ഇപ്പോൾ എനിക്കെല്ലാം നഷ്ടപ്പെട്ടു. കൊറോണ കാലത്ത് ബുദ്ധിമുട്ടിലായപ്പോൾ നടൻ സത്യരാജിനോട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം വീട്ടിലേക്ക് വിളിച്ച് 20,000 രൂപ നൽകി സഹായിച്ചു. വിജയകാന്തിനെ ഒന്നും ആ സമയത്ത് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് ബാലാംബിക പറയുന്നു.
അതേസമയം സിനിമാ പശ്ചാത്തലമുണ്ടായിട്ടും ബാലാംബികയോട് അഡ്‌ജസ്റ്റിമെന്റിന് ആവശ്യപ്പെട്ടു എന്നതാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. എന്നാൽ നടി വരലക്ഷ്മി ശരത്കുമാർ ഇതുപോലൊരു അനുഭവം മുൻപ് പങ്കുവച്ചിട്ടുണ്ട്. താരപുത്രിയെന്ന പരിഗണനയെന്നും ഇക്കാര്യത്തിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നും നടന്റെ മകളായിട്ട് കൂടി നടനും നിർമ്മാതാവിനുമൊപ്പം കിടക്ക പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വരലക്ഷ്മി ഒരിക്കൽ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











