അമ്മയെ എതിർത്ത് വിവാഹം! മകൻ ജനിച്ചതോടെ ഭർത്താവ് ഉപേക്ഷിച്ചു; നടി മനോരമയുടെ ജീവിതം
തമിഴ് സിനിമ കണ്ട അതുല്യ നടിമാരിൽ ഒരാളാണ് മനോരമ. ആച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടി തമിഴ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു. നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ മനോരമ കോമഡി വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. എന്നാൽ എല്ലാത്തരം വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് നടി തെളിയിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിയിരുന്നൂറോളം സിനിമകളിലും, ആയിരത്തോളം നാടകങ്ങളിലും മനോരമ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഭിനയം കൂടാതെ പിന്നണി ഗാനരംഗത്തും മനോരമ കഴിവ് തെളിയിച്ചു. ഏകദേശം മുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. ദാരിദ്രവും കഷ്ടപാടുകളും കാരണം ആറാം ക്ലാസിൽ പഠനം നിർത്തിയ മനോരമ തുടർന്നാണ് നാടകത്തിലേക്ക് എത്തുന്നത്. വേദനകൾ മറന്ന് അഭിനയിച്ച താരം പിന്നീട് സിനിമയിലേക്ക് എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങി. 1963ൽ ആയിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. കോമഡി വേഷങ്ങൾ അവതരിപ്പിച്ച് അതിവേഗം തന്റേതായ ഒരിടം കണ്ടെത്താൻ മനോരമയ്ക്ക് സാധിച്ചു.

പിന്നീട് തുടർച്ചയായി അവസരങ്ങൾ മനോരമയെ തേടിയെത്തി. അപ്പോഴും മനോരമയുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. സിനിമയിൽ ചുവടുറപ്പിക്കുന്നതിനിടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം മനോരമയുടെ ജീവിതത്തിലുണ്ടായി. 1964ലായിരുന്നു മനോരമയുടെ വിവാഹം. നാടക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിജയപ്പെട്ട എസ്എം രാമനാഥനെയാണ് നടി വിവാഹം കഴിച്ചത്. ഇവരുടെ പ്രണയം മനോരമയുടെ അമ്മ എതിർത്തതോടെ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ വെച്ച് പെട്ടെന്ന് വിവാഹം ചെയ്യുകയായിരുന്നു.
അധികം വൈകാതെ തന്നെ മനോരമ ഗർഭിണിയായി. വിവാഹത്തെ പൂർണമായും എതിർത്തെങ്കിലും ഗർഭിയായ മകളെ അമ്മ സ്വീകരിച്ചു. എന്നാൽ ഒമ്പത് മാസം ആകുന്നതുവരെ അഭിനയിക്കണമെന്ന് ഭർത്താവ് നിർബന്ധിച്ചു. അങ്ങനെ പ്രസവത്തിന് ഏതാനും ദിവസം മുൻപ് വരെ മനോരമ നാടകത്തിൽ സജീവമായി തുടർന്നു. അങ്ങനെ 1965ൽ നടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഭൂപതി എന്നാണ് മകന് പേരിട്ടത്. കുഞ്ഞ് ജനിച്ച് ഒരു മാസം കഴിഞ്ഞാണ് ഭർത്താവ് കുട്ടിയെ കാണാൻ വന്നത്.

ഉടൻ തന്നെ നാടകത്തിലേക്ക് തിരികെ വരണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാൽ മനോരമ ഇത് നിരസിച്ചു. ഇതോടെ വീടുവിട്ടിറങ്ങിയ ഭർത്താവ് പിന്നെ തിരിച്ചു വന്നില്ല. അതോടെ ആ ഭർത്താവ് ഇനി വേണ്ടെന്ന് മനോരമ തീരുമാനിച്ചു. വേർപിരിഞ്ഞു താമസം തുടങ്ങിയ ഇവർ 1966ൽ വിവാഹമോചിതരായി. പിന്നീട് ഒറ്റയ്ക്കാണ് മനോരമ മകനെ വളർത്തിയത്. ഒറ്റയ്ക്ക് ജീവിച്ച്, ഒറ്റയ്ക്ക് മകനെ പഠിപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയ താരം കരിയറിലും തിളങ്ങി.
അറുപതുകളിൽ സിനിമാ ജീവിതം തുടങ്ങിയ മനോരമ 2013ൽ ആരോഗ്യം മോശമാകുന്നതിന് വരെ സിനിമകളിൽ സജീവമായിരുന്നു. രണ്ടു വർഷക്കാലം പലതവണ അസുഖങ്ങളെ തുടർന്ന് ആശുപതിയിലായ താരം 2015 ഒക്ടോബറിലാണ് വിടപറഞ്ഞത്. ആന്തരിക അവയവങ്ങളുടെ പ്രവത്തനം നിലച്ചതിനെ തുടർന്നായിരുന്നു മരണം. തമിഴകത്തെ വേദനയിലാഴ്തിയ വിയോഗമായിരുന്നു അത്. നടികർ തിലകം എന്നാണ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയും മുൻ നടിയുമായ ജയലളിത മനോരമയെ വിശേഷിപ്പിച്ചത്.


Click it and Unblock the Notifications











