'അവന് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ളത് നൽകിയാണ് വിട്ടത്; എനിക്ക് 20 വയസേ ഉണ്ടായിരുന്നുള്ളു': വരലക്ഷ്‌മി
തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് നടി വരലക്ഷ്മി ശരത്കുമാര്‍. അച്ഛൻ ശരത് കുമാറിന്റെ പാത പിന്തുടർന്നാണ് വരലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. താരപുത്രി എന്ന നിലയിൽ വരലക്ഷ്മിയുടെ അരങ്ങേറ്റം വലിയ ശ്രദ്ധനേടിയിരുന്നു. 2012 ൽ പോടാ പോടീയിലാണ് താരപുത്രി ആദ്യം അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ കയ്യടി നേടാൻ വരലക്ഷ്മിക്ക് കഴിഞ്ഞു. തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിന്നെല്ലാം ശ്രദ്ധയ വേഷങ്ങൾ നടിയെ തേടിയെത്തി.
മലയാളത്തിൽ മമ്മൂട്ടി നായകനായ കസബ ആയിരുന്നു ആദ്യ ചിത്രം. കസബയ്ക്ക് ശേഷം കാറ്റ്, മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. പോലീസുകാരിയായിട്ടും നായികയും വില്ലത്തിയായുമൊക്കെ ഇതിനകം നിരവധി വേഷങ്ങൾ വരലക്ഷ്‍മി കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളിലും തിളങ്ങാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ തെലുങ്കിൽ കത്തി കയറുകയാണ് വരലക്ഷ്മി. നെഗറ്റീവ് റോളുകളിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡി, മൈക്കിൾ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വരലക്ഷ്‌മി കൈയടി വാങ്ങി കൂട്ടിയിരുന്നു. മാരുതി നഗർ പോലീസ് സ്റ്റേഷൻ എന്ന തമിഴ് ചിത്രമാണ് നടിയുടേതായി അവസാനം ഇറങ്ങിയത്.
സിനിമകളിൽ ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള വരലക്ഷ്‍മി ഓഫ് സ്ക്രീനിലും വളരെ ബോൾഡായ സ്ത്രീയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും എല്ലാം തുറന്ന് പറയാൻ വരലക്ഷ്‌മി മടി കാണിക്കാറില്ല. എന്തും തുറന്നു സംസാരിക്കുന്ന നടി അടുത്തിടെ ഒരു അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച തന്റെ ചിന്തകൾ പങ്കുവയ്ക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നടിമാരോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിക്കുക ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു എന്നാണ് വരലക്ഷ്മി പറയുന്നത്. അവർക്ക് ചോദിക്കണമെന്ന് തോന്നിയാൽ ചോദിക്കും. കാരണം മുൻകാലങ്ങളിലെ ഈ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിന് ഇക്കാലത്ത് എന്തെങ്കിലും മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അതാണ് പ്രധാന പ്രശ്‌നമെന്ന് വരലക്ഷ്‌മി പറയുന്നു.
ഇത് നിർത്താൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമുണ്ട്. ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് നോ പറയാൻ എല്ലാവരും തയ്യാറാവണം. നമ്മൾ കുറച്ചുപേർ മാത്രം കാസ്റ്റിംഗ് കൗച്ചിനെതിരെ നിലപാടെടുത്താൽ അത് മാറില്ലെന്ന് വരലക്ഷ്‌മി പറഞ്ഞു. അവസരങ്ങൾ തേടുമ്പോൾ താൻ അച്ഛന്റെ പേര് ഉപയോഗിക്കാറില്ലെന്നും അങ്ങനെ അവസരങ്ങൾ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വരലക്ഷ്‌മി പറഞ്ഞു. തനിക്ക് കഴിവുണ്ട് അത് മതി സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാനെന്നും താരം കൂട്ടിച്ചേർത്തു.
തനിക്ക് ഒരിക്കൽ പബ്ബിൽ വെച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ചും വരലക്ഷ്‌മി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 19, 20 വയസ്സേ അന്ന് തനിക്കുള്ളുവെന്ന് താരം പറയുന്നു. പബ്ബിൽ വെച്ച് ഒരാൾ തന്റെ പുറകിൽ മോശമായി സ്പർശിച്ചു. അയാൾ എന്ത് ഉദ്ദേശിച്ചാണ് ചെയ്തതെന്ന് അറിയില്ല. എന്നാൽ താൻ അപ്പോൾ തന്നെ പ്രതികരിച്ചെന്ന് വരലക്ഷ്‌മി പറയുന്നു.

അവനെ ഞാൻ തള്ളി നിലത്തിട്ടു. അവൻ ഇനിയൊരിക്കലും ഒരു സ്ത്രീയെയും അങ്ങനെ തൊടാൻ ധൈര്യപ്പെടില്ലെന്ന് ഞാൻ ഉറപ്പാക്കി. ഞാൻ എന്താണ് ചെയ്തതെന്ന് പൊതു ഇടത്തിൽ പറയാൻ കഴിയില്ല. പക്ഷേ അത് അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഉണ്ട്, വരലക്ഷ്‌മി പറഞ്ഞു.
നേരത്തെ സിനിമയിൽ താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വരലക്ഷ്‍മി തുറന്നു പറഞ്ഞിരുന്നു. നടന്റെ മകളായിട്ട് കൂടി തന്നോട് സംവിധായകനും നിർമാതാവിനുമൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു എന്നാണ് വരലക്ഷ്‍മി പറഞ്ഞത്.


Click it and Unblock the Notifications