'ഖുഷിയിൽ ജ്യോതികയ്ക്ക് നായകനാകേണ്ടിയിരുന്നത് വിജയ് അല്ല, നടൻ പിടിച്ചുവാങ്ങിയത്!'; വെളിപ്പെടുത്തി നിർമാതാവ്
അജിത് നായകനായ വാലി എന്ന ചിത്രത്തിലൂടെയാണ് എസ് ജെ സൂര്യ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം അജിത്തിന്റെ കരിയറിൽ ഒരു വലിയ വഴിത്തിരിവായി മാറി. ഒപ്പം തമിഴ് സിനിമയ്ക്ക് ഒരു മികച്ച നായികയായെയും ലഭിച്ചു, ജ്യോതിക. ഹിന്ദിയിലൂടെ കരിയർ ആരംഭിച്ച ജ്യോതിക തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
വാലിയുടെ വിജയത്തിന് ശേഷം എസ് ജെ സൂര്യ അടുത്ത സിനിമ ചെയ്തതും ജ്യോതികയെ നായികയാക്കിയാണ്. ഖുഷി ആയിരുന്നു ആ ചിത്രം. വിജയ് ആയിരുന്നു ചിത്രത്തിലെ നായകൻ. 200ൽ പുറത്തിറങ്ങിയ ഈ ചിത്രവും വിജയമായി മാറി. പ്രണയിതാക്കൾക്കിടയിലെ ഈഗോയും അതേ തുടർന്നുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞത്. യുവാക്കൾ ഏറ്റെടുത്തതോടെ ചിത്രം വലിയ ഹിറ്റായി.

വിജയ് എന്ന നടന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു ഖുഷി. എന്നാൽ വിജയ് ആയിരുന്നില്ല യഥാർത്ഥത്തിൽ ഈ സിനിമയിൽ നായകൻ ആകേണ്ടിയിരുന്നത്. അടുത്തിടെ തമിഴകത്തെ അറിയപ്പെടുന്ന നിർമ്മാതാവായ പി എൽ തേനപ്പൻ ആണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖുഷിയിൽ അഭിനയിക്കേണ്ടിയിരുന്ന നടൻ ആരായിരുന്നെന്നും അത് എങ്ങനെയാണ് വിജയിലേക്ക് എത്തിയതെന്നും തേനപ്പൻ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: "ഖുഷിക്ക് മുമ്പ് ഞാൻ വിജയ് സാറിന് അഡ്വാൻസ് കൊടുത്തിരുന്നു. ആ സമയത്ത് മിൻസാര കണ്ണ എന്ന സിനിമയുടെ ചിത്രീകരണത്തിനായി സ്വിറ്റ്‌സർലൻഡിൽ പോയപ്പോൾ, വിജയ് എന്റെ അടുത്ത് വന്ന് വാലി എന്ന സിനിമ വളരെ മികച്ചതാണെന്നും സംവിധായകൻ എസ് ജെ സൂര്യയെ കണ്ട് കഥ ചോദിക്കണമെന്നും പറഞ്ഞു.
അതിനു ശേഷം ഞാൻ എസ് ജെ സൂര്യയെ കണ്ടു സംസാരിച്ചു. എ എം രത്‌നം നിർമ്മിക്കുന്ന ഒരു സിനിമ താൻ നിർമ്മിക്കാൻ പോകുകയാണെന്നും അതിൽ പ്രഭുദേവ ആണ് നായകനെന്നും അദ്ദേഹം പറഞ്ഞു. രത്‌നം എന്റെ സുഹൃത്തായതിനാൽ എസ് ജെ സൂര്യയുടെ സംവിധാനത്തിൽ അഭിനയിക്കാൻ വിജയ്ക്ക് ആഗ്രഹമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തനിക്കും ആഗ്രഹമുണ്ടെന്നും സംസാരിക്കാമെന്നും ആയിരുന്നു മറുപടി. അതിനു ശേഷം ഒരു മാസത്തേക്ക് ഞാൻ ലണ്ടനിലേക്ക് ഒരു യാത്ര പോയി.

ഞാൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, വിജയ് എ എം രത്നം നിർമ്മിച്ച് എസ് ജെ സൂര്യയുടെ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്നതായി റിപ്പോർട്ട്. അപ്പോഴാണ് പ്രഭുദേവയ്ക്ക് പകരം വിജയ് ആ പ്രൊജക്ടിൽ നായകനായി എന്ന് ഞാൻ അറിയുന്നത്. പക്ഷെ ഞാൻ ഒന്നും പറയാൻ പോയില്ല. നമുക്കുള്ളത് നമുക്ക് ലഭിക്കും എന്ന അറിയാവുന്നത് കൊണ്ട് മിണ്ടിയില്ല," എന്നാണ് തേനപ്പൻ പറഞ്ഞത്.
അതേ സമയം വാലി, ഖുഷി എന്നീ സിനിമകളിലൂടെ സംവിധായകനായുള്ള അരങ്ങേറ്റം മികച്ചതാക്കിയ എസ് ജെ സൂര്യ ഇന്ന് സംവിധായകനായും നടനായുമെല്ലാം തിളങ്ങി നിൽക്കുകയാണ്. ജിഗർത്തണ്ട ഡബിൾ എക്‌സാണ് എസ് ജെ സൂര്യ അവസാനം അഭിനയിച്ച ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ ഗംഭീര അഭിപ്രായങ്ങളാണ് നേടിയത്. രാഘവ ലോറൻസാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടുപേരുടെയും പ്രകടനം കയ്യടി വാങ്ങികൂട്ടിയിരുന്നു.


Click it and Unblock the Notifications