മുപ്പത് വർഷത്തെ സിനിമാ ജീവിതം; പ്രേക്ഷകശ്രദ്ധ നേടിയത് ഇപ്പോൾ; വിക്രത്തിലെ ഏജന്റ് ടീന ചില്ലറകാരിയല്ല
2022 ജൂൺ 3, ലോകമെമ്പാടുമുള്ള കമൽ ഹാസൻ ആരാധകർ കാത്തിരുന്ന ദിവസം.'വിക്രം' പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കുമപ്പുറം ഒരു ഗംഭീര ദൃശ്യവിരുന്നായി ചിത്രം മാറുകയായിരുന്നു.
ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും സംവിധായകൻ ലോകേഷ് കനകരാജിന്റെ സമർഥ്യത്തിൽ അമ്പരന്നിരിക്കുന്ന കാഴ്ചയാണ് തീയറ്ററുകളിൽ കാണാൻ സാധിക്കുന്നത്.
ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിനുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങളായ ഫഹദ് ഫാസിൽ, ഹരീഷ് പേരടി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിലും വിജയ് സേതുപതിയും ചിത്രത്തിൽ ഗംഭീര അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

സൂപ്പർ സ്റ്റാറുകളുടെ അഭിനയത്തിനിടയിലും പ്രേക്ഷകർ ഞെട്ടിത്തരിച്ചത് മറ്റൊരു താരത്തിന്റെ അഭിനയത്തിലാണ്. നൃത്തകിയും അഭിനയത്രിയുമായ വാസന്തിയുടെ പ്രകടനം.
പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഏജന്റ് ടീനയായി താരം കടന്ന് വരുന്നത്. ഇത് സിനിമ കണ്ട ഓരോരുത്തരെയും രോമാഞ്ചപ്പെടുത്തി എന്നതിൽ യാതൊരു സംശയവും ഇല്ല.
കമൽ ഹാസന്റെയും ഫഹദ് ഫാസിലിന്റെയും ആക്ഷൻ രംഗങ്ങൾക്ക് കിട്ടിയ അതെ കൈയ്യടിയായിരുന്നു ഏജന്റ് ടീനയുടെ പ്രകടനത്തിനും ലഭിച്ചത്.
മുപ്പത് വർഷമായി ചലച്ചിത്ര മേഖലയിൽ നിൽക്കുന്ന വാസന്തി തനിക്ക് ലഭിച്ച ഈ ഭാഗ്യത്തെപ്പറ്റിയും ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളെപ്പറ്റിയും അടുത്തിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ തന്റെ ആദ്യത്തെ ഷോട്ട് ഫഹദ് ഫാസിലിനൊപ്പം ആയിരുന്നുവെന്നും ആദ്യ ഷോട്ടിൽ ടെൻഷൻ കാരണം വിറച്ചുവെന്നും വാസന്തി പറഞ്ഞു. ആദ്യത്തെ ഷോട്ട് രണ്ട് മൂന്ന് ടേക്ക് പോയി. എന്നാൽ ഫഹദ് ഫാസിൽ വളരെ സ്വീറ്റ് ആയിരുന്നു.
ചിത്രം റിലീസായ ദിവസം തന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് പറഞ്ഞ് നിറയെപേർ വിളിച്ചിരുന്നതായി താരം വ്യക്തമാക്കി. ആദ്യ ദിവസം താൻ ഷോ കണ്ട പുറത്തിറങ്ങിയപ്പോൾ തന്നെ തിരിച്ചറിഞ്ഞ ഒരുപാട് പേർ അഭിനന്ദിച്ചതായി താരം പറഞ്ഞു.
തന്നെപോലെ ഒരാൾക്ക് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുമെന്ന് വിചാരിച്ചതേയില്ല എന്നും വാസന്തി പറഞ്ഞു.
മാസ്റ്ററിന്റെ ചിത്രീകരണ സമയത്താണ് വിക്രത്തിൽ അഭിനയിക്കാനായി ഓഡിഷന് വിളിച്ചതെന്നും കമൽ ഹാസൻ ചിത്രമാണെന്ന് അറിഞ്ഞപ്പോൾ മുതൽ താൻ വളരെ ആവേശത്തിലായിരുന്നെന്നും താരം വ്യക്തമാക്കി.

മാസ്റ്റർ ചിത്രത്തിന്റെ സെറ്റിൽ വെച്ച് തന്നെ താരത്തെ ലോകേഷ് ശ്രദ്ധിച്ചിരുന്നു. വിക്രത്തിലെ റോളിന് വാസന്തി ഉത്തമം ആണെന്ന് തീരുമാനിക്കുകയായിരുന്നു. സംവിധായകൻ എന്ന നിലയിൽ ലോകേഷ് വേറെ ലെവൽ ആണെന്നും വാസന്തി പറയുന്നു.
അതി ഗംഭീരമായി വാസന്തി അഭിനയിച്ച സംഘട്ടന രംഗം ചിത്രീകരിക്കാൻ വെറും മൂന്ന് ദിവസം മാത്രമാണ് വേണ്ടിവന്നത്. രണ്ടുതവണ റിഹേഴ്സൽ ചെയ്തശേഷമാണ് ചിത്രീകരിച്ചതെന്നും താരം വെളിപ്പെടുത്തി.
നൃത്തകി എന്ന നിലയിൽ മുപ്പത് വർഷത്തോളമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന വാസന്തിക്ക് നൃത്തം എന്നത് ജീവശ്വാസം പോലെയാണ്.
നാളിതുവരെ താൻ ഒരു സീറ്റിലും അഞ്ചു നിമിഷം പോലും താമസിച്ച് എത്തിയിട്ടില്ലെന്നും അത്രക്ക് ആത്മാർഥമായാണ് തന്റെ ജോലിയെ കാണുന്നതെന്നും വാസന്തി അഭിമുഖത്തിൽ പറഞ്ഞു.
കൈതി, മാസ്റ്റർ, മാനഗരം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായ ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം കാണുന്നതിന് മുൻപ് കൈതി ഒന്നുകൂടി കാണണം എന്ന് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
കൈതിക്ക് സമാനമായ പശ്ചാത്തലം തന്നെയാണ് വിക്രമിലുമുള്ളത്. എന്നാൽ ചിത്രം കുറച്ച്കൂടി വലിയ ക്യാൻവാസിൽ ഒരിക്കിയിരിക്കുന്നു എന്നുമാത്രം.


Click it and Unblock the Notifications











