ഭർത്താവിന്റെ മരണശേഷം വന്ന വാർത്തകൾ മീനയെ തകർത്തു കളഞ്ഞു; തിരികെ കൊണ്ടുവന്നത് അവർ: ചെയ്യാറു ബാലു
കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തൊണ്ണൂറുകളിലാണ് മീന തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തരംഗം സൃഷ്ടിക്കുന്നത്. ഭാഗ്യ നായികയായി പേരെടുത്ത മീനയ്ക്ക് കൈ നിറയെ അവസരങ്ങൾ അക്കാലത്ത് ലഭിച്ചു. മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി.
തൊണ്ണൂറുകളിലെ മിക്ക നടിമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും മീനയ്ക്ക് അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. അമ്മയായ ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് സിനിമകളിൽ പ്രധാന വേഷമാണ് മീനയ്ക്ക് ലഭിച്ചത്. അടുത്തിയെടാണ് മീന ഇൻഡസ്ട്രിയിൽ എത്തിയതിന്റെ നാല്‍പതാം വാര്‍ഷികം ബിഹൈൻഡ്വുഡ്‌സിനൊപ്പം ചേർന്ന് തമിഴ് സിനിമാലോകം ആഘോഷമാക്കിയത്.

മീന ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തന്നെയാണ് ഈ ആഘോഷവും സംഘടിപ്പിക്കപ്പെട്ടത്. സത്യത്തില്‍ മീനയെ ആ വേദനയിൽ നിന്നെല്ലാം തിരികെ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമം കൂടെയായിരുന്നു അതെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു.
ഭർത്താവ് വിദ്യാസാഗറിന്റെ മരണം തീർത്ത വേദനയിൽ നിന്ന് മീനയെ ജീവിതത്തിലേക്കും, പിന്നീട് സിനിമയിലേക്കും തിരികെ കൊണ്ടുവരാന്‍ കല മാസ്റ്റര്‍ അടക്കമുള്ള സുഹൃത്തുക്കൾ നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു ആ പരിപാടിയെന്ന് അദ്ദേഹം പറയുന്നു.
സിനിമയിൽ സജീവമായി നില്‍ക്കുമ്പോഴാണ് മീനയും വിദ്യാസാഗറും വിവാഹിതരാകുന്നത്. ആരും പ്രതീക്ഷിച്ചതായിരുന്നില്ല മീനയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന്, ഒരു സമ്പൂര്‍ണ വീട്ടമ്മയായി കഴിയാനായിരുന്നു മീനയുടെ ആഗ്രഹം. എന്നാല്‍ ചിലര്‍ സിനിമ വിട്ടാലും, അവരെ സിനിമ വിടില്ല എന്നു പറയുന്നതുപോലെ മീന തിരിച്ചെത്തി.
മീനയുടെ വിവാഹം ജനങ്ങള്‍ക്ക് എത്രത്തോളം ഷോക്കിങ് ആയിരുന്നോ അതുപോലെ ഷോക്കിങ് ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിന്റെ മരണവും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഒരുപാട് വ്യാജ വാര്‍ത്തകള്‍ വന്നു.
മീനയുടെ ഭര്‍ത്താവിന് ദുശ്ശീലങ്ങളുണ്ടായിരുന്നു, മറ്റു പല അസുഖങ്ങളും നേരിട്ടിരുന്നു, പ്രാവിനെ വളര്‍ത്തിയതുകൊണ്ടാണ് എന്നൊക്കെയായിരുന്നു വാർത്തകൾ. എന്നാല്‍ എല്ലാം വാസ്തവ വിരുദ്ധമായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന്റെ വേദന മറികടക്കും മുന്‍പേ ഇത്തരം വ്യാജ വാര്‍ത്തകൾ വന്നതോടെ മീന മാനസികമായി തകര്‍ന്നു എന്നാണ് ചെയ്യാറു ബാലു പറയുന്നത്. അതില്‍ നിന്നും മീനയെ പുറത്തുകൊണ്ടുവന്നത് കല മാസ്റ്ററാണ്.

ഒരു പണിയും ഇല്ലാത്തവര്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയും, അവരുടെ നേരംപോക്കിന് ആളാവരുത് എന്നു പറഞ്ഞ് മീനയെ നിര്‍ബന്ധിച്ച് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ എത്തിച്ചു. യാത്രകളും പരസ്യ ചിത്രങ്ങളുമൊക്കെ ചെയ്യിപ്പിച്ചു. ആ സാഹചര്യത്തിലാണ് മീന@40 എന്ന പരിപാടിയും വരുന്നത്. ആര്‍ക്കുവേണ്ടിയും ഇറങ്ങിവരാത്ത രജിനികാന്ത് പോലും മീനയ്ക്ക് വേണ്ടി ആ പരിപാടിയില്‍ പങ്കെടുത്തു. രജിനി തന്നെ പങ്കെടുത്തതോടെ ആ ഷോയുടെ മുഖം തന്നെ മാറി. മീനയ്ക്ക് സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണയാണ് ആ പരിപാടിയില്‍ കണ്ടതെന്ന് ചെയ്യാറു ബാലു പറയുന്നു.
അതേസമയം, വീണ്ടും സിനിമയും ടെലിവിഷൻ പരിപാടികളുമൊക്കെയായി മീന സജീവമായിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലാണ് മീന അവസാനമായി അഭിനയിച്ചത്. റൗഡി ബേബി എന്ന തമിഴ് ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. മലയാളത്തിൽ അടക്കം വിവിധ പ്രോജക്ടുകൾ മീനയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications