വിവാഹത്തിലെത്തിയ രാധിക-വിജയകാന്ത് പ്രണയം, മുടക്കിയത് ആ സുഹൃത്ത്; കാരണം വെളിപ്പെടുത്തി ചെയ്യാറു ബാലു
ഒരു കാലത്ത് തമിഴ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു നടൻ വിജയകാന്ത്. അഭിനയത്തിന് പുറമെ സംവിധായകനായും നിർമാതാവായും തിളങ്ങാൻ വിജയകാന്തിന് സാധിച്ചു. വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന നടൻ ഇന്ന് തമിഴ് രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയെങ്കിലും നടനുള്ള ജനപ്രീതിയിൽ യാതൊരു കുറവും വന്നിട്ടില്ല.
പുറച്ചി കലൈഗർ എന്നാണ് ആരാധകർക്കിടയിൽ വിജയകാന്ത് അറിയപ്പെട്ടിരുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകളിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. രജനീകാന്തും കമൽഹാസനും സൂപ്പർ താരങ്ങളായി പേരെടുക്കുന്ന സമയത്ത് അവരുടെ ഒപ്പം തന്നെ ഉയർന്ന് വരാനും തമിഴ് സിനിമാ ലോകത്ത് തന്റേതായ ഒരു ഇടം നേടിയെടുക്കാൻ വിജയകാന്തിന് കഴിഞ്ഞു. ഇതുവരെ 154 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചു.

ചെറിയ ബജറ്റിലുള്ള സിനിമകൾ ചെയ്ത് സാമ്പത്തിക വിജയം നേടുന്നതായിരുന്നു വിജയകാന്തിന്റെ രീതി. 1979 ൽ ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്കുള്ള പ്രവേശനം. സട്ടം ഒരു ഇരുട്ടറെെ എന്ന സിനിമയ്ക്ക് ശേഷമാണ് വിജയകാന്ത് പ്രശസ്തിയിലേക്ക് ഉയരുന്നത്. നടൻ വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. എസ് എ ചന്ദ്രശേഖറിന്റെ സിനിമകളിലൂടെയാണ് പിൽക്കാലത്ത് വിജയകാന്ത് തിളങ്ങിയതും.
അതേസമയം കരിയറിൽ ഒരുപാട് അവഗണകൾ വിജയകാന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സാധാരണ നായക നടൻമാരിൽ കണ്ടു വരുന്ന സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നടനെ പലരും മാറ്റി നിർത്തി. പല നിർമാതാക്കളും വിജയകാന്തിനോട് മുഖം തിരിച്ചു. നടന്റെ സിനിമകളിൽ അഭിനയിക്കാൻ അക്കാലത്തെ നായിക നടിമാർ തയ്യാറാകാത്ത സാഹചര്യമുണ്ടായി. എന്നാൽ ഹിറ്റുകൾ സമ്മാനിച്ച് വിജയകാന്ത് മുന്നേറുകയായിരുന്നു. ഇതോടെ ഈ സാഹചര്യങ്ങളും മാറി മറിഞ്ഞു.
ഒരുകാലത്ത് തമിഴകത്തെ ഹിറ്റ് ജോഡികളായിരുന്നു വിജയകാന്തും രാധികയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചാൽ ആ സിനിമ ഹിറ്റാകും എന്നായിരുന്നു വിശ്വാസം. ഒരുപിടി ഹിറ്റുകൾ ഇവർ തമിഴ് സിനിമയ്ക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ആയിരുന്നു ഇരുവരും. ഇടക്കാലത്ത് ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നിരുന്നു. വിവാഹത്തിനായി ഇരുവരും തയ്യാറെടുത്തെങ്കിലും വിവാഹം നടന്നില്ല.
ഇപ്പോഴിതാ വിവാഹത്തിലെത്തിയ രാധിക-വിജയകാന്ത് പ്രണയം തകരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തൽ. തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ഇബ്രാഹിം റാവുത്തറാണ് വിവാഹത്തിലേക്ക് എത്തിയ ഇവരുടെ പ്രണയം തകരാൻ കാരണക്കാരനായതെന്ന് ചെയ്യാറു ബാലു പറയുന്നു.
'വിജയകാന്തിന് പേടിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരു ഗോസിപ്പുകൾക്കും ചെവി കൊടുത്തിരുന്നില്ല. അതിനിടെ ഇബ്രാഹിം റാവുത്തറാണ് വിജയകാന്തിനെയും രാധികയെയും വേർപെടുത്തിയത്. അദ്ദേഹം വിവാഹത്തിന് ഇല്ലെന്ന് പറഞ്ഞു. ഇരുവർക്കും എന്താണ് വേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രണ്ടുപേരും സിനിമയിൽ ഉള്ളത് കൊണ്ടാകും റാവുത്തർ ആ വിവാഹം വേണ്ടെന്ന് ഉപദേശിച്ചതെന്ന് അദ്ദേഹം കരുതി. എന്നാൽ വിജയകാന്തിനെ ഒരു മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു റാവുത്തറുടെ ഉദ്ദേശം',

'റാവുത്തറാണ് വിജയകാന്തിനെ എല്ലാത്തിലും ഉപദേശിച്ചിരുന്നത്. രാധിക നടന്റെ ജീവിതത്തിലേക്ക് വന്നാൽ എല്ലാം മാറുമെന്ന് റാവുത്തർ കരുതി. വിജയകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയത് രാധികയെ വിഷമിപ്പിച്ചിരുന്നു. പിന്നീട് വിജയകാന്ത് ഭാര്യ പ്രേമലതയെ വിവാഹം കഴിച്ചു, മാത്രമല്ല അതുവരെ തന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായ റാവുത്തറിൽ നിന്ന് അകലുകയും ചെയ്തു', ചെയ്യാറു ബാലു പറഞ്ഞു.
അതേസമയം അതേസമയം 71-കാരനായ വിജയകാന്ത് ചില ആരോഗ്യ പ്രശ്നനങ്ങളെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്. അടുത്തിടെ നടന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആരോഗ്യ ദൃഡഗാതനായിരുന്ന വിജയകാന്തിനെ വല്ലാതെ ക്ഷീണിച്ച രൂപത്തിലാണ് ചിത്രത്തിൽ കണ്ടത്. എന്നാൽ വിജയകാന്തിന് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഭാര്യ പ്രേമലത വ്യക്തമാക്കി.


Click it and Unblock the Notifications