'തെറ്റു പറ്റിയിട്ടില്ല, രജനികാന്തായിരുന്നു അതിനു പിന്നിൽ'; നന്ദി അറിയിച്ച് ശിവാജി ഗണേശൻ കത്തെഴുതി
ഇന്ത്യൻ സിനിമയുടെ ആക്ടിംഗ് യൂണിവേഴ്സിറ്റിയാണ് 'നടികർ തിലകം ശിവാജി ഗണേശൻ'. അത്രക്കും മികച്ച സിനിമകളാണ് അദ്ദേഹം സംഭാവന ചെയ്തത്. 1952ൽ തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്. ഏകദേശം 47 വർഷത്തെ അഭിനയ ജീവിതത്തിൽ 288 സിനിമകൾ അദ്ദേഹം ചെയ്തു. ശിവാജി ഗണേഷൻ എന്നത് ഒരു ബ്രാൻഡായി മാറുകയായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് രസകരമായ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
തമിഴ് സിനിമയുടെ സുവർണ കാലഘട്ടത്തിൽ വേറിട്ട അനേകം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നായകനായി തിളങ്ങുമ്പോഴും ക്യാരക്ടർ റോളുകളും ഒരുപാട് ചെയ്തിട്ടുണ്ട്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷമായിരുന്നു അത്തരത്തിൽ കഥാപാത്രങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചത്. 1954ൽ തമിഴിൽ സംവിധാനം ചെയ്ത സിനിമയാണ് 'കൂണ്ടുക്കിളി'. ചിത്രത്തിൽ എം.ജി. ആറും ശിവാജി ഗണേശനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ അഭിനയത്തിന് എം.ജി.ആറിന് 8 ലക്ഷവും ശിവാജി ഗണേശന് 5 ലക്ഷവും പ്രതിഫലം ലഭിച്ചു.

പിന്നീട് ക്യാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങിയപ്പോൾ സാലറിയെ കുറിച്ച് അദ്ദേഹം നിർമ്മാതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഓരോ കഥാപാത്രത്തിനും നിർമ്മാതാക്കൾ മനസിൽ കണ്ടിരിക്കുന്ന തുക എന്താണോ അത് സാലറിയായിട്ട് തനിക്ക് നൽകിയാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'വൺസ് മോർ' ചിത്രത്തിൽ ശിവാജി ഗണേശനും വിജയും പ്രധാന വേഷത്തിലെത്തി. ചിത്രത്തിനു വേണ്ടി 100 രൂപയാണ് ശിവാജി ഗണേശൻ അഡ്വാൻസ് വാങ്ങിയത്. എന്നാൽ 10 ലക്ഷം രൂപ അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചു.
ഇതേ പോലെ തന്നെയായിരുന്നു ശിവാജി ഗണേശനും കമൽഹാസനും ഒരുമിച്ച് അഭിനയിച്ച 'തേവർ മകൻ'. ഈ ചിത്രത്തിലും അദ്ദേഹം തന്റെ സാലറിയെ കുറിച്ച് സംസാരിച്ചിട്ടില്ല. തേവർ മകനിൽ ശിവാജി ഗണേശൻ അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം അദ്ദേഹം അഭിനയിച്ച് വിസ്മയിപ്പിച്ചു. സിനിമയിലെ സുപ്രധാന കഥാപാത്രമായ പെരിയ തേവരായി പകർന്നാടിയ അദ്ദേഹത്തിന് 20 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു. അതുവരെയുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ തേവർ മകനിലെ പ്രതിഫലമായിരുന്നു ഏറ്റവും വലുത്. ചിത്രം 1992ലെ വമ്പൻ ഹിറ്റായി മാറി.
തേവർ മകനു ശേഷം വമ്പൻ ബോക്സ് ഓഫീസ് ഹിറ്റ് നേടിയ ചിത്രമാണ് 'പടയപ്പ'. 1999ൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. രജനികാന്തിന്റെ അതിഗംഭീര സ്റ്റൈലും ആക്ഷനും നിറഞ്ഞാടിയ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ശിവാജി ഗണേശന്റെ ധർമലിംഗം എന്ന വേഷമാണ്. പതിവ് പോലെ പടയപ്പയിലെ അഭിനയത്തിനും അദ്ദേഹം സാലറി ചോദിച്ചില്ല. നിർമ്മാതാവിന് ഇഷ്ടമുള്ളത് തന്നാൽ മതിയെന്ന് പറഞ്ഞു.

10 ലക്ഷം അല്ലെങ്കിൽ 20 ലക്ഷം ലഭിക്കുമെന്നാണ് ശിവാജി ഗണേശൻ മനസിൽ കുറിച്ചത്. നിർമ്മാതാവ് അദ്ദേഹത്തിന് ഒരു ചെക്ക് നൽകി. വീട്ടിൽ ചെന്ന് ചെക്ക് നോക്കിയപ്പോൾ 1 കോടി രൂപ. തെറ്റു പറ്റിയതാവും എന്നോർത്ത് അദ്ദേഹം നിർമ്മാതാവിനെ വിളിച്ച് അന്വേഷിച്ചു. "തെറ്റു പറ്റിയിട്ടില്ല. രജനികാന്ത് പറഞ്ഞതു പ്രകാരം 1 കോടി പ്രതിഫലം താങ്കൾക്ക് കൈമാറണമെന്ന് നേരത്തെ തീരുമാനിച്ചതാണ്." നിർമ്മാതാവ് തേനപ്പൻ അദ്ദേഹത്തോട് പറഞ്ഞു.
ഇതിന്റെ തൊട്ടു പിന്നാലെ രജനിക്ക് ശിവാജി ഗണേശൻ നന്ദി പറഞ്ഞു കൊണ്ടൊരു കത്ത് എഴുതിയിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ശിവാജി ഗണേശൻ അവസാനമായി അഭിനയിച്ച ചിത്രവും പടയപ്പയായിരുന്നു.


Click it and Unblock the Notifications