ആ അനുഭവങ്ങളൊക്കെ സിൽക്ക് പങ്കുവെച്ചിരുന്നു; അതിനുശേഷം അവളുമായുള്ള ബന്ധം നഷ്ടമായി; കമൽഹാസൻ!
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരഗം സൃഷ്‌ടിച്ച നടിയാണ് സിൽക്ക് സ്മിത. മാദക താരമായി അറിയപ്പെട്ടിരുന്ന സിൽക്ക് സ്മിതയ്ക്ക് മുമ്പോ ശേഷമോ അതുപോലൊരു താരം ഉയർന്നു വന്നിട്ടില്ലെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും ജ്വലിക്കുന്ന സൗന്ദര്യവുമായി എണ്‍പതുകളില്‍ തെന്നിന്ത്യയുടെ ഹരമായി മാറുകയായിരുന്നു നടി. മരിച്ചിട്ട് ഒരുപാട് വർഷങ്ങളായെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്നും ആ പേര് ചർച്ചയാണ്.
മേക്കപ്പ് സഹായി ആയാണ് വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. അധികം വൈകാതെ അഭിനയത്തിലേക്ക് കടന്ന നടി വളരെ പെട്ടെന്നാണ് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൗന്ദര്യറാണിയായി മാറിയത്. എന്നാൽ സ്‌ക്രീനിൽ കാണുന്നത് പോലെ അത്ര ഗ്ലാമറസ് ആയിരുന്നില്ല സിൽക്കിന്റെ യഥാർത്ഥ ജീവിതം. മുഴുപ്പട്ടിണിയിലായ കുടുംബത്തെ രക്ഷിക്കാൻ പത്താം വയസ്സിൽ പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങിയതാണ് നടി. ആ അലച്ചിലാണ് സിൽക്കിനെ സിനിമയിലേക്കും എത്തിച്ചത്.

1979ൽ വണ്ടിച്ചക്രം എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. സിൽക്ക് എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തിൽ അവതരിപ്പിച്ചത്. അതോടെയാണ് സിൽക്ക് സ്മിത എന്ന പേര് ലഭിക്കുന്നതും തെന്നിന്ത്യൻ സിനിമയുടെ മാദക റാണിയായി നടി ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നതും.
നൃത്തരംഗങ്ങൾ ആയിരുന്നു സിൽക്ക് സ്മിതയുടെ പ്രശസ്തി ഉയർത്തിയത്. തമിഴിലൊക്കെ അക്കാലത്ത് സിൽക്ക് സ്മിതയുടെ ഡാൻസ് ഇല്ലാത്ത സിനിമകൾ വളരെ അപൂർവമായിരുന്നു. സിനിമാ വിതരണക്കാർ പോലും സിൽക്ക് സ്മിതയുടെ ഡാൻസുണ്ടെങ്കിൽ മാത്രം സിനിമ വിതരണത്തിന് എടുക്കുന്നതായിരുന്നു രീതി. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം സിൽക്ക് സ്മിത അഭിനയിച്ചിട്ടുണ്ട്.
നടൻ കമൽ ഹാസനൊപ്പം സദ്മ എന്ന ചിത്രത്തിൽ സിൽക്ക് സ്മിത അഭിനയിച്ചിരുന്നു. അതിൽ ഇരുവരും ഒന്നിച്ചെത്തിയ ഓഹ് ബാബുവ എന്ന് തുടങ്ങുന്ന ഒരു ഗാനം അക്കാലത്ത് വലിയ ഹിറ്റായിരുന്നു. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ അന്ന് സിൽക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ച അനുഭവവും ഓർമകളും കമൽ ഹാസൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിൽക്ക് സ്മിതയുടെ ജന്മദിനത്തിൽ ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
'ഞാനും സിൽക്ക് സ്മിതയും കൂടിയുള്ള ഗ്ലാമറസ് നൃത്തരംഗം സത്യത്തിൽ സിനിമയിൽ ഉണ്ടായിരുന്നതല്ല. സിനിമയുടെ വാണിജ്യ താല്പര്യങ്ങളുടെ ഭാഗമായി കൂട്ടിച്ചേർക്കുകയായിരുന്നു. എനിക്കും അതിനൊപ്പം നിൽക്കേണ്ടി വന്നു. മറ്റൊരു സിനിമയിലും മുൻപ് ചെയ്തിട്ടില്ലാത്ത വിധത്തിൽ ചെലവ് കുറച്ച് ഞങ്ങളെ രണ്ടുപേരെ മാത്രം വെച്ചാണ് സംവിധായകൻ ആ ഗാനരംഗം ഷൂട്ട് ചെയ്തത്,'

'യഥാർത്ഥത്തിൽ ഡാൻസ് അറിയാത്ത ആളാണ് സിൽക്ക് സ്മിത. അന്ന് ആ ഗാനരംഗം കൊറിയോഗ്രാഫ് ചെയ്തത് പ്രഭുദേവയുടെ അച്ഛൻ സുന്ദരം മാസ്റ്റർ ആയിരുന്നു. അദ്ദേഹം സിൽക്കിന് ചെയ്യാൻ കഴിയുന്നത് എന്തൊക്കെയാണെന്ന് നോക്കി അതനുസരിച്ചാണ് കൊറിയോഗ്രാഫ് ചെയ്തത്. അനുകരിക്കാൻ മിടുക്കിയായിരുന്നു സിൽക്ക്, പഠിച്ച കാര്യങ്ങൾ അതുപോലെ തന്നെ ചെയ്യുന്നതിലും മിടുക്കുണ്ടായിരുന്നു,' കമൽ ഹാസൻ പറഞ്ഞു.
സിൽക്കിന്റെ ഫാഷൻ സെൻസിനെയും കമൽ ഹാസൻ അന്ന് പുകഴ്ത്തിയിരുന്നു. 'സാധാരണ നാട്ടിൽപുറത്ത് നിന്നുള്ള ആളായിരുന്നെങ്കിലും ഫാഷന്റെ കാര്യത്തിൽ വല്ലാത്തൊരു സെൻസ് ഉണ്ടായിരുന്നു ആൾക്ക്. ഒരുപാട് ഫാഷൻ മാഗസിനുകൾ വായിക്കുമായിരുന്നു. അത്ര നല്ല പാചകക്കാരി ആയിരുന്നിലെങ്കിലും പാചകം ചെയ്യാൻ ആൾക്ക് ഇഷ്ടമായിരുന്നു. മര്യാദക്കുള്ള ചേരുവകൾ അറിയില്ലെങ്കിലും എനിക്കും ബാലുവിനും (സംവിധായകൻ ബാലു മഹേന്ദ്ര) ഭക്ഷണം ഉണ്ടാക്കി തരുമായിരുന്നു. സദ്മയ്ക്ക് ശേഷം അവളുമായുള്ള ബന്ധം നഷ്ടമായി,'
'ഒരുപാട് കഷ്ടതകൾ നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ട്. ആ അനുഭവങ്ങളൊക്കെ സിൽക്ക് ഞങ്ങളുമായി പങ്കുവെച്ചിരുന്നു', എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.


Click it and Unblock the Notifications