ഭാഗ്യരാജുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ്; പിന്നാലെ സംഭവിച്ചത്! എനിക്ക് പ്രേതബാധയാണെന്ന് വരെയാക്കി: വടിവുക്കരശി
തെന്നിന്ത്യൻ സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് വടിവുക്കരശി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 350-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1978ൽ പുറത്തിറങ്ങിയ കമൽ ഹാസനും ശ്രീദേവിയും പ്രധാന വേഷത്തിൽ എത്തിയ സിഗപ്പു രാജാക്കൾ ആയിരുന്നു വടിവുക്കരശിയുടെ ആദ്യ ചിത്രം. എന്നാൽ ഭാഗ്യരാജ് നായകനായി 1979ൽ പുറത്തിറങ്ങിയ കന്നിപ്പരുവത്തിലെ എന്ന സിനിമയിലൂടെയാണ് നടി ആദ്യമായി നായികയാകുന്നത്.
ആദ്യകാലങ്ങളിൽ തന്നെ നായികയായി അഭിനയിക്കാൻ മടി കാണിച്ചിരുന്ന നടിയാണ് വടിവുക്കരശി. അതുകൊണ്ട് തന്നെ ഏതാനും സിനിമകളിൽ മാത്രമാണ് നടി നായികയായി അഭിനയിച്ചിട്ടുള്ളൂ. കൂടുതലും അമ്മ വേഷങ്ങളിലും സഹനടി വേഷങ്ങളിലുമാണ് വടിവുക്കരശി തിളങ്ങിയത്. നിരവധി സിനിമകളിൽ വില്ലത്തിയായും താരം എത്തിയിരുന്നു.

നായികയായാൽ നായകനുമായി നൃത്തം ചെയ്യുകയും റൊമാൻസ് ചെയ്യുകയും വേണം. അത് തനിക്ക് വൃത്തിയായി വരില്ല. അതുകൊണ്ടാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഒഴിവാക്കിയതെന്നാണ് വടിവുക്കരശി പറഞ്ഞത്. അതേസമയം കഥാപാത്രത്തിന് വേണ്ടി എന്ത് മേക്കോവറും ചെയ്യാൻ തയ്യാറയിട്ടുള്ള താരം കൂടിയാണ് അവർ. രജനികാന്ത് നായകനായ അരുണാചലം എന്ന സിനിമയിലെ മുത്തശ്ശി വേഷം അതിന് തെളിവാണ്.
ഇന്നും സിനിമകളിലും സീരിയലുകളിലുമെല്ലാം സജീവമാണ് വടിവുക്കരശി. കാർത്തി നായകനായ വിരുമൻ എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിലെ ചില സംഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. ഭാഗ്യരാജിനൊപ്പം തുടർച്ചയായി സിനിമകൾ ചെയ്തിരുന്ന സമയത്ത് ഭാഗ്യരാജുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചതിനെ കുറിച്ചും വടിവുക്കരശി പറഞ്ഞു.
ഗോസിപ്പുകൾ സംവിധായകൻ രാജ് കിരണിന്റെ ചെവിയിൽ എത്തുകയും സെറ്റിൽ വച്ച് അദ്ദേഹം ഇത് സംബന്ധിച്ച് പറഞ്ഞ ഒരു വാക്കിന്റെ പേരിൽ താൻ ദേഷ്യപ്പെട്ടതിനെ കുറിച്ചും വടിവുക്കരശി ഓർമിച്ചു. കന്നിപ്പരുവത്തിലെ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഈ സംഭവങ്ങൾ. ട്രിച്ചിയിൽ ആയിരുന്നു ചിത്രത്തിന്റെ 30 ദിവസത്തെ ഷൂട്ട്. ഭാഗ്യരാജ് ആയിരുന്നു തനിക്ക് എല്ലാ ഡയലോഗുകളും പറഞ്ഞു തന്നിരുന്നതെന്ന് വടിവുക്കരശി പറയുന്നു.

'അന്ന് പ്രവീണയും ഭാഗ്യരാജും പ്രണയത്തിലായിരുന്നു. എന്റെ അടുത്തേക്ക് വരുന്ന സമയത്തൊക്കെ ഭാഗ്യരാജ് പ്രവീണയെ നോക്കും. ഭാഗ്യരാജ് മറ്റു പെൺകുട്ടികളോട് സംസാരിച്ചാൽ പ്രവീണയോട് പറയുന്ന ജോലി എന്റേതായിരുന്നു. അന്ന് എനിക്ക് മാത്രമാണ് ഒരു അബാസഡർ കാർ യാത്രയ്ക്കായി തന്നിരുന്നത്. ഭാഗ്യരാജും കാറിൽ എനിക്കൊപ്പം വരാറുണ്ട്. ഈ യാത്രയിലെല്ലാം അദ്ദേഹം പ്രവീണയെ കുറിച്ചായിരിക്കും പറയുക. എന്നാൽ ആരൊക്കെയോ രാജകിരൺ സാറിനെ വിളിച്ച് വടിവുക്കരശിയും ഭാഗ്യരാജും പ്രണയത്തിലാണെന്ന് പറഞ്ഞു കൊടുത്തു',
'ഒരു ദിവസം നൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ രാജ്കിരൺ സാർ ദേഷ്യത്തോടെ ചോദിച്ചു, "എന്താണ് ഇവിടെ എല്ലാവരും ഹണിമൂൺ ആഘോഷിക്കാൻ വന്നതാണോ?" ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു, ഇരുന്നിരുന്ന കസേരയെടുത്ത് ഞാൻ വലിച്ചെറിഞ്ഞു. അതോടെ ഞാൻ ആയി അവിടത്തെ സംസാര വിഷയം. എനിക്ക് പ്രേതബാധ കയറി എന്തൊക്കെയോ ചെയ്തു എന്നാണ് പ്രചരിച്ചത്', വടിവുക്കരശി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











