ദിവസേന 25 സിഗരറ്റ് വരെ വലിച്ചിരുന്നു, ഒരു ദിവസം എല്ലാം നിർത്തി; കാരണം വെളിപ്പെടുത്തി നടൻ വിശാൽ
തമിഴ് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടന്മാരിൽ ഒരാളാണ് നടന്‍ വിശാൽ. തമിഴിലെ ഊർജ്ജസ്വലനായ നടൻ എന്നറിയപ്പെടുന്ന വിശാലിന് കേരളത്തിലും വലിയ സ്വീകാര്യതയാണ് ഉള്ളത്. നിർമാതാവ് ജി.കെ റെഡ്ഡിയുടെ മകനായ വിശാൽ 2004ലാണ് സിനിമയിലേക്ക് എത്തുന്നത്. സഹസംവിധായകനായി കൊണ്ടാണ് വിശാലിന്റെ തുടക്കം. പിന്നീട് ചെല്ലമേ എന്ന സിനിമയിലൂടെ നായകനായി. എന്നാൽ സണ്ടക്കോഴി എന്ന സിനിമ മുതലാണ് വിശാൽ തമിഴകത്തിന്റെ പ്രിയപ്പെട്ട നടനായി മാറുന്നത്.
തുടർന്ന് തിമിര്, താമരഭരണി, മാലൈക്കോട്ടെ തുടങ്ങിയ സിനിമകളിലൂടെ മികച്ച നടന്മാരിൽ ഒരാളായി വിശാൽ പേരെടുക്കുകയായിരുന്നു. ആക്ഷൻ സിനിമകളാണ് വിശാലിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത്. എത്ര വെല്ലുവിളി നിറഞ്ഞ ആക്ഷൻ രംഗങ്ങളും ചെയ്യുന്ന നടനായാണ് ആരാധകർ വിശാലിനെ വിശേഷിപ്പിക്കാറുള്ളത്. അഭിനേതാവ് എന്നതിന് പുറമെ നിർമാതാവായും വിശാൽ തമിഴ് സിനിമയിൽ ഒരിടം കണ്ടെത്തിയിട്ടുണ്ട്.

വിശാൽ ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരനാണ് നടൻ. കൂടാതെ തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തലവന്‍ കൂടിയാണ് വിശാൽ. അങ്ങനെ തമിഴ് സിനിമാ ലോകത്ത് ആർക്കും നിഷേധിക്കാനാവാത്ത ഒരിടം തന്നെ ഇന്ന് വിഷലിനുണ്ട്.
അതേസമയം കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപോലെ വിജയ പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് വിശാൽ. നിശ്ചയിച്ച വിവാഹം മുടങ്ങിയതടക്കം പല പ്രശ്നങ്ങളും നടന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പൊതുവെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ തുറന്ന് പറയാറില്ലെങ്കിലും ചിലതൊക്കെ നടൻ അഭിമുഖങ്ങളിലും മറ്റും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ പുകവലിക്ക് അടിമപ്പെട്ടിരുന്ന ആളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശാൽ.
കോളേജ് പഠനകാലത്തും സിനിമയിൽ എത്തിയ ആദ്യ കാലങ്ങളിലും താൻ ഒരു ചെയിൻ സ്മോക്കറായിരുന്നു എന്ന് വിശാൽ പറയുന്നു. ഒരു ദിവസം 25 സിഗരറ്റെങ്കിലും വലിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ദിവസം ഈ ശീലം ഉപേക്ഷിക്കണം എന്ന് വിശാൽ കരുതി, അവസാനത്തെ സിഗരറ്റും ഊതി കെടുത്തിയ ശേഷം, പ്രിയ സുഹൃത്തെ ഇനി നിനക്കും എനിക്കും ബന്ധമില്ല എന്ന് പറഞ്ഞ് ആ ശീലം നിർത്തുകയായിരുന്നു എന്ന് നടൻ പറയുന്നു.

ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യമാണ് അവനുള്ള ദുശ്ശീലങ്ങളെക്കാൾ പ്രധാനമെന്നും ക്രമേണ ദുശ്ശീലങ്ങൾ കുറയ്ക്കേണ്ടത് ആവശ്യമാണെന്നും വിശാൽ അഭിമുഖത്തിൽ പറഞ്ഞു. മുൻപ് നടൻ രജനീകാന്തും താൻ പുകവലിക്ക് അടിമപ്പെട്ടിരുന്ന ആളാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. പുകവലിയും മദ്യപാനവും ആണ് തനിക്കുണ്ടായിരുന്ന ദുശ്ശീലങ്ങളെന്നും അതിൽ നിന്നും പുറത്തുകടക്കാൻ സഹായിച്ചത് തന്റെ ഭാര്യ ആണെന്നുമാണ് രജനീകാന്ത് ഒരിക്കൽ പറഞ്ഞത്. അന്തരിച്ച നടൻ ശരത് ബാബു പുകവലി നിർത്താൻ തന്നെ ഉപദേശിച്ചിരുന്നതിനെ കുറിച്ചും നടൻ ഒരിക്കൽ പറഞ്ഞിരുന്നു.
അതേസമയം മാർക്ക് ആന്തണിയാണ് വിശാലിന്റെ ഏറ്റവും പുതിയ ചിത്രം. എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.


Click it and Unblock the Notifications