'അന്ന് എന്റെ എല്ലാ ബന്ധങ്ങളും ഞാന്‍ പൂര്‍ണമായും കട്ട് ഓഫ് ചെയ്തു, ഒപ്പം നിന്നത് സ്നേഹ മാത്രം'; പ്രസന്ന പറഞ്ഞത്
തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. മലയാളികളുടെയും ഇഷ്ട ദമ്പതിമാരാണ് ഇവർ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 2009ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം ഇക്കാര്യം ഇരുവരും മറച്ചുവെച്ചെങ്കിലും 2011ൽ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നും സ്നേഹയും പ്രസന്നയും വാർത്താസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.
2012ലാണ് ഇരുവരും വിവാഹിതരായത്. നിലവിൽ രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സ്നേഹയും പ്രസന്നയും. സിനിമയിലും സജീവമാണ് താരങ്ങൾ. പരസ്‌പരം വളരെയധികം പിന്തുണ നൽകുന്ന താരദമ്പതികളാണ് ഇരുവരും. അഭിമുഖങ്ങളിൽ രണ്ടുപേരും ഇതേക്കുറിച്ച് വാചാലരാകാറുണ്ട്. ഇപ്പോഴിതാ സ്‌നേഹ തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ചും സ്‌നേഹയുടെ പ്രെഗ്നന്‍സിയെ കുറിച്ചുമെല്ലാം പ്രസന്ന മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.

തനിക്ക് കിട്ടിയ ഭാഗ്യമാണെന്നാണ് പ്രസന്ന സ്നേഹയെ വിശേഷിപ്പിക്കുന്നത്. സ്‌നേഹയെ പോലൊരു ഭാര്യ കൂടെയുണ്ടെങ്കില്‍ എത്ര പരാജയങ്ങൾ ഉണ്ടായാലും അതിനെ അതിജീവിക്കാന്‍ കഴിയുമെന്ന് പ്രസന്ന പറയുന്നു. 'ലൈഫില്‍ എല്ലാവര്‍ക്കും ഇനിയെന്ത് എന്ന ചോദ്യം ഉയരുന്ന ഒരു ഘട്ടമുണ്ടാകും. അങ്ങനെയൊരു അവസ്ഥയില്‍, ഒന്ന് ചവിട്ടി നിര്‍ത്തിയിട്ട് നല്ല രീതിയില്‍ ചിന്തിച്ച് ഒരു തീരുമാനമെടുക്കണം. മനസ്സ് അലങ്കോലപ്പെട്ടിരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കാന്‍ പാടില്ല. അതിന് സമയം ആവശ്യമാണ്',
'അങ്ങനെ ഞാന്‍ സിനിമയിൽ നിന്നും മൂന്ന് വര്‍ഷത്തോളം ഗ്യാപ് എടുത്തു. എന്റെ എല്ലാ ബന്ധങ്ങളും ഞാന്‍ പൂര്‍ണമായും കട്ട് ഓഫ് ചെയ്തു. ജിം വിട്ടാല്‍ വീട്, കുടുംബം എന്ന അവസ്ഥയിലേക്ക് ഒതുങ്ങി. ആ അവസ്ഥയിൽ എനിക്ക് മോറല്‍ സപ്പോര്‍ട്ട് തന്നത് സ്‌നേഹ മാത്രമാണ്. നീ എന്താ ഒന്നും ചെയ്യാത്തത്, സിനിമ ചെയ്യുന്നില്ലേ, മറ്റെന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ എന്നൊക്കെ ചോദിച്ച് എന്റെ അച്ഛന്‍ പോലും വിളിച്ചു കൊണ്ടിരുന്നപ്പോള്‍, സ്‌നേഹ എനിക്ക് ഒരുതരത്തിലുള്ള പ്രഷറും തന്നില്ല',
'എന്തെങ്കിലും ചെയ്യും, എന്നാൽ അതിന് സമയം വേണമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. ആ സപ്പോര്‍ട്ട് മാത്രം മതിയായിരുന്നു എനിക്ക്. മറ്റാരുടെ അടുത്തും ഒരു മോറല്‍ സപ്പോർട്ടിനായി ഞാൻ പോയിട്ടില്ല', എന്നാണ് പ്രസന്ന പറഞ്ഞത്. തുടർന്നാണ് ഗര്‍ഭാവസ്ഥയിൽ സ്‌നേഹയ്ക്ക് നൽകിയ പിന്തുണയെ കുറിച്ച് പ്രസന്ന സംസാരിച്ചത്.
'ഗര്‍ഭകാലത്ത് (രണ്ടാമത്തെ) ഞങ്ങള്‍ ഒരുപാട് യാത്രകള്‍ ചെയ്തു. ഒരു ഒന്നൊന്നര മാസം മാത്രമാണ് ഞങ്ങള്‍ക്ക് അൽപം ബുദ്ധിമുട്ടുകൾ തോന്നിയത്. ഞാന്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു, മകന്‍ വിഹാനം കൂടെയില്ലാതെ സ്‌നേഹ തനിച്ചായി. അതുകഴിഞ്ഞ് പിന്നെയെല്ലാം ജോളി ആയിരുന്നു', പ്രസന്ന പറഞ്ഞു.

'ആദ്യത്തെ കുട്ടി പെണ്ണായിരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ആണ്‍കുഞ്ഞ് പിറന്നപ്പോള്‍ ചെറിയ സങ്കടം തോന്നി. അതുകൊണ്ട് രണ്ടാമത്തെ പ്രസവത്തില്‍ ഞങ്ങള്‍ ഒന്നും പ്രതീക്ഷിച്ചില്ല, ആണായാലും പെണ്ണായാലും സന്തോഷം എന്ന രീതിയിലായിരുന്നു. ദൈവം ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചു', എന്നും പ്രസന്ന അഭിമുഖത്തിൽ പറയുകയുണ്ടായി.
അതേസമയം ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയിലാണ് പ്രസന്ന അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് പ്രസന്ന അവതരിപ്പിച്ചത്. സ്നേഹ മലയാളത്തിൽ ഒരുപിടി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രസന്നയുടെ കരിയറിലെ രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്. പൃഥ്വിരാജ് നായകനായ ബ്രദേർസ് ഡേ ആണ് പ്രസന്നയുടെ ആദ്യ മലയാള സിനിമ.


Click it and Unblock the Notifications











