അനാദരവ് ആകുമെന്ന് കരുതി ശിവജിക്ക് മുന്നിൽ എഴുന്നേറ്റില്ല; വിവാദത്തിൽ പെട്ട സിൽക്ക് സ്മിത; സംഭവിച്ചത്!
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഹരം പിടിപ്പിച്ച സ്വപ്ന സുന്ദരിയാണ് നടി സിൽക്ക് സ്മിത. തമിഴിലൊക്കെ സിൽക്ക് സ്മിത ഇല്ലാത്ത ചിത്രങ്ങൾ അക്കാലത്ത് വളരെ അപൂർവമായിരുന്നു. സിനിമാ വിതരണക്കാർ പോലും സിൽക്ക് സ്മിതയുടെ ഡാൻസുണ്ടെങ്കിൽ മാത്രം സിനിമ വിതരണത്തിന് എടുക്കുന്നതായിരുന്നു രീതി. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും ജ്വലിക്കുന്ന സൗന്ദര്യവുമായി എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ തരംഗം തീർക്കുകയായിരുന്നു താരം.
വലിയൊരു ആരാധക വൃന്ദം തന്നെ സിൽക്ക് സ്മിതയ്ക്ക് അന്ന് ഉണ്ടായിരുന്നു. മുൻനിര നായികമാർക്ക് പലർക്കും ലഭിക്കാത്ത തരത്തിലുള്ള പ്രശസ്തിയും ബഹുമാനവും സിനിമയ്ക്ക് അകത്തും പുറത്തും നടിക്ക് ലഭിച്ചു. തമിഴിന് പുറമെ, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സാന്നിധ്യമറിയിക്കാനും തരംഗം തീർക്കാനും സിൽക്കിന് കഴിഞ്ഞു. 17 വര്‍ഷക്കാലം നീണ്ടുനിന്ന കരിയറിൽ ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചു.

സൂപ്പർ താരങ്ങളേക്കാൾ ഡിമാൻഡായിരുന്നു സിൽക്ക് സ്മിതയ്ക്ക് സിനിമാ മേഖലയിൽ ഉണ്ടായിരുന്നത്. അതേസമയം പലവിവാദങ്ങളും നടിയുടെ പേരിൽ ഉയർന്നിരുന്നു. ഒരിക്കൽ മോഹൻലാൽ ചിത്രത്തിലെ ഗാനരംഗം ചെയ്യാനായി സിൽക്കിനെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അത് ചെയ്യണമെങ്കിൽ മോഹൻലാലിനോട് തമിഴ്നാട്ടിലേക്ക് വരാൻ പറയൂ എന്നാണ് അറിയിച്ചത്. ഇത് വലിയ ചർച്ചയായി.
എന്നാൽ ഈഗോ കൊണ്ടായിരുന്നില്ല ഇത്. ഒരേസമയം മൂന്ന് സിനിമകളിൽ സിൽക്ക് അഭിനയിച്ചിരുന്നു. അതുകൊണ്ടാണ് അവിടെ വന്ന് എനിക്ക് അഭിനയിക്കാൻ സാധിക്കില്ലെന്ന് നടി അറിയിച്ചത്. ഇതുപോലെ തന്നെ ചർച്ചയായ മറ്റൊരു സംഭവമായിരുന്നു നടൻ ശിവാജി ഗണേശൻ മുന്നിൽ എഴുന്നേൽക്കാൻ സിൽക്ക് സ്മിത തയ്യാറായില്ലെന്നത്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ശിവാജി ഗണേശൻ പങ്കെടുത്ത ഒരു വേദിയിൽ സിൽക്ക് സ്മിത എഴുന്നേൽക്കാതെ കാലുമേൽ കാൽ കയറ്റി ഇരുന്നു എന്നായിരുന്നു നടിക്കെതിരെ ഉയർന്ന ആരോപണം. ഒരു ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് സിൽക്ക് ഈ വേദിയിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നൽകിയ കോസ്റ്റുമിൽ ആയിരുന്നു താരം. ശിവാജി വേദിയിലേക്ക് എത്തിയപ്പോൾ മറ്റുള്ളവർ എല്ലാവരും എഴുന്നേറ്റു എന്നാൽ സിൽക്ക് അത് ചെയ്തില്ല.

താൻ എഴുന്നേറ്റിരുന്നെങ്കിൽ തന്നെ ആ ഗ്ലാമർ വേഷത്തിൽ ആയിരിക്കും അദ്ദേഹം കാണുക. അദ്ദേഹത്തോട് കാണിക്കുന്ന ബഹുമാനക്കുറവായി അത് മാറിയേക്കാം. അതുകൊണ്ടാണ് കാലുമേൽ കാൽ കയറ്റി താൻ അവിടെ ഇരിപ്പ് തുടർന്നത് എന്നാണ് സിൽക്ക് നൽകിയ വിശദീകരണം. പിന്നീട് സിൽക്ക് തന്നെ ശിവജിയോട് ഇക്കാര്യം പറയുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നുവെന്നും ചെയ്യാറു ബാലു പറയുന്നു.
അതേസമയം സിനിമയ്ക്ക് പുറത്ത് വ്യക്തി ജീവിതത്തിലും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ളയാളാണ് സിൽക്ക് സ്മിത. എപ്പോഴും വിഷാദം നിറഞ്ഞ മുഖത്തോടെയാണ് സിൽക്കിനെ സഹപ്രവർത്തകർ കണ്ടിട്ടുള്ളത്. വിഷാദം തന്നെയാണ് നടിയുടെ ജീവനെടുത്തതും എന്നാണ് പറയപ്പെടുന്നത്. 1996 സ്പെറ്റംബർ 23ന് ആയിരുന്നു നടിയുടെ മരണം. ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകൾ പിൽക്കാലത്ത് ഉയർന്നിരുന്നു.


Click it and Unblock the Notifications











