എന്റെ മടിയിൽ കിടന്ന് അവൾ മരിച്ചു; ഇപ്പോഴും ആ വേദനയിലാണ് വിജയ്, വലിയ ഷോക്കായിരുന്നു അവന്: ചന്ദ്രശേഖർ
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് വിജയ്. തമിഴകത്തിന്റെ സ്വന്തം ദളപതി. കരിയറിന്റെ തുടക്കത്തിൽ തന്നെ പരിഹസിച്ചവരെ കൊണ്ടെല്ലാം പിൽക്കാലത്ത് കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ വരെ വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഇപ്പോഴിതാ ലിയോ തീര്‍ത്ത ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്ത് ചിത്രം പ്രദർശനം തുടരുകയാണ്.
ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയവും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിജയുടെ കുടുംബത്തെ തങ്ങളുടെ സ്വന്തം കുടുംബത്തെ പോലെയാണ് ആരാധകർ കാണുന്നത്. താരത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറും ഭാര്യ ശോഭയുമെല്ലാം ആരാധകർക്ക് ഏറെ പരിചിതരാണ്. അഭിമുഖങ്ങളിലൂടെയും മറ്റും ഇരുവരും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. പലപ്പോഴും വിജയിയുടെ വിശേഷങ്ങൾ പോലും ആരാധകർ അറിയാറുള്ളത് ഇവരിലൂടെയാണ്.

ഇതുവരെ കരകയറാൻ കഴിയാത്തൊരു ദുഃഖം വിജയുടെ മനസിലുള്ളതായി മുൻപൊരിക്കൽ അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. ഒരേയൊരു സഹോദരി വിദ്യയുടെ വിയോഗമാണ് ആ തീരാദുഃഖം. മൂന്നര വയസിലാണ് അസുഖ ബാധിതയായി വിദ്യ മരിക്കുന്നത്. വിദ്യ മരിക്കുമ്പോൾ വിജയ്ക്ക് പത്ത് വയസ് ആയിരുന്നു പ്രായം. അതിന്റെ ഷോക്കിൽ നിന്നും വിജയ് ഇന്നുവരെയും മുക്തനായിട്ടില്ലെന്നാണ് വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭ ചന്ദ്രശേഖറും പറയുന്നത്. അവരുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.
"ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മകൾ വിദ്യയെ ആണ്. മൂന്നര വയസിൽ ആണ് അവൾ മരിക്കുന്നത്. അവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അതിമനോഹരം ആയിരുന്നേനെ. ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ആ ഷോക്കിൽ നിന്നും വിജയ് ഇതുവരെ മുക്തനായിട്ടില്ല,"

"യഥാർത്ഥത്തിൽ വിദ്യ ജനിച്ചതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. അവളരെ ഗർഭിണി ആയിരിക്കുമ്പോൾ പതിയെ പതിയെ ഞങ്ങൾ ഉയർന്നുവരിക ആയിരുന്നു. അപ്പോൾ മുതലാണ് പണം കാണാൻ തുടങ്ങിയത്. എല്ലാം തന്നിട്ട് അവൾ അങ്ങ് പോയി. ആ പ്രായത്തിലും അവൾ നന്നായി പാടുമായിരുന്നു. വിജയിയെ ഡെയ് അണ്ണാ എന്നെ വിളിക്കൂ. മരിക്കുന്ന ദിവസം ഷൂട്ടിങ്ങിന് പോകാൻ വേണ്ടി ഞാൻ(ചന്ദ്രശേഖർ) ഇറങ്ങി. പക്ഷേ വിദ്യ എന്റെ കയ്യിൽ പിടിച്ച് പോകണ്ട എന്ന് പറഞ്ഞ് ബഹളം വച്ചു,"
"അപ്പ പോയി വരാം എന്ന് പറഞ്ഞ് എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു. ഡോക്ടർ വന്ന് നോക്കിയപ്പോൾ രക്ഷയില്ലെന്ന് പറഞ്ഞു. എന്റെ മടിയിൽ കിടന്ന് തന്നെ അവൾ മരിച്ചു. വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞു. ആ ഷോക്ക് ഇപ്പോഴും വിജയ്ക്ക് ഉണ്ട്. ഒരു ദൈവീക കുഞ്ഞായിരുന്നു അവൾ. ആ പ്രായത്തിലും എല്ലാവർക്ക് വേണ്ടിയും അവൾ പ്രാർത്ഥിക്കുമായിരുന്നു." എന്നാണ് വിജയുടെ അച്ഛനും അമ്മയും പറഞ്ഞത്.


Click it and Unblock the Notifications











