അത്യാഗ്രഹങ്ങൾ ഇനിയും ബാക്കിയുണ്ട്, ലളിത ചേച്ചി ചെയ്ത പോലുള്ള വേഷങ്ങൾ ചെയ്യണം; ജീജ സുരേന്ദ്രൻ പറയുന്നു
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ജീജ സുരേന്ദ്രൻ. മെഗാ സീരിയലുകളിൽ അടക്കം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് 20 വർഷത്തിലേറെയായി അവർ സിനിമ, സീരിയൽ ലോകത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്. സിനിമകളിലും പ്രേക്ഷക ശ്രദ്ധ ലഭിച്ച നിരവധി കഥാപാത്രങ്ങളെ ജീജ അവതരിപ്പിച്ചിട്ടുണ്ട്.
പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള നടി കൂടിയാണ് ജീജ. സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും വിവാഹ ശേഷം നടി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായി മാറിയിരുന്നു. ഇവരുടെ വിവാഹമോചനത്തിന് ശേഷവും ജീജ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

കരിയറിൽ അറുപതിലധികം സിനിമകളിൽ അഭിനയിച്ച ജീജ ഇപ്പോൾ തന്റെ ആഗ്രഹങ്ങളെ കുറിച്ചു മനസ് തുറക്കുകയാണ്. അഭിനയിക്കാനുള്ള അതിയായ മോഹം ഇനിയും തനിക്കുള്ളിലുണ്ടെന്നാണ് നടി പറയുന്നത്. അഭിനയഭ്രാന്തി എന്ന് സ്വയം വിശേഷിപ്പിച്ച ജീജ തനിക്ക് സുകുമാരിയും ലളിത ചേച്ചിയും ചെയ്ത പോലുള്ള റോളുകൾ ഇനിയും ചെയ്യണമെന്നും അതിന് ശേഷമേ തന്നെ മുകളിലേക്ക് വിളിക്കാവൂ എന്നാണ് പ്രാർത്ഥനയെന്നും പറയുന്നു.
"ഞാനൊരു അഭിനയ ഭ്രാന്തിയാണ്. അഭിനയിക്കുമ്പോൾ കൊള്ളാമെന്ന് തോന്നുമെങ്കിലും മനസിന്റെ ഉള്ളിൽ അത്യാഗ്രഹങ്ങൾ ഇനിയും ബാക്കിയാണ്. ഞാൻ ഇപ്പോഴും തിരക്കഥാ കൃത്തുക്കളോടും സംവിധായകരോടും പറയും, ഞാനും എന്തെങ്കിലും വന്ന് മരിച്ചു പോയാൽ അയ്യോ ചേച്ചി അന്ന് റോൾ ചോദിച്ചിരുന്നല്ലോ എന്നോർത്ത് ദുഃഖിക്കാതിരിക്കാൻ എനിക്ക് ഇപ്പോഴേ റോളുകൾ തന്നേക്കണം എന്ന് തമാശയായി പറയും."
"സുകുമാരി ചേച്ചി ചെയ്ത വേഷങ്ങൾ ലളിത ചേച്ചി ചെയ്ത റോളുകൾ ഒക്കെ കാണുമ്പോൾ അതൊന്നും ചെയ്യാതെ എനിക്ക് മരിക്കണ്ട എന്നാണ്. ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കും എന്റെ ആഗ്രഹങ്ങൾ ഒന്നും തീർക്കാതെ എന്റെ ചേട്ടനെ കൊണ്ടുപോയ പോലെ കൊണ്ടുപോയേക്കരുതെന്ന്." ജീജ പറഞ്ഞു.
ഇപ്പോൾ ഒരു ചിത്രത്തിൽ ലളിത ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ ഒരു കഥാപാത്രം തനിക്ക് ലഭിച്ചുവെന്നും അതൊരു നല്ല വേഷമാണെന്നും നടി പറഞ്ഞു. സംവിധായകൻ ജോഷി മാത്യുവിന്റെ 'അമ്മ' എന്ന പുതിയ ചിത്രത്തിൽ തനിക്ക് നല്ലൊരു വേഷമുണ്ട് അതിന്റെ ചിത്രീകരണം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
സീരിയലുകളിൽ തനിക്ക് ലഭിക്കുന്നത് എല്ലാം നെഗറ്റിവ് കഥാപാത്രങ്ങൾ ആണെന്ന് പറഞ്ഞ ജീജ പണ്ട് തനിക്ക് സെറ്റിൽ വച്ചുണ്ടായ ഒരു രസകരമായ അനുഭവവും പങ്കുവെക്കുന്നുണ്ട്. ദൂരദർശന് വേണ്ടി ഒരു സീരിയൽ ചെയ്യുന്ന സമയത്ത് ഷൂട്ടിങ് സെറ്റിൽ എത്തിയ ഒരു അമ്മച്ചി എന്നെ കുട കൊണ്ട് അടിച്ചു. നീ എന്താണ് ആ പെൺകൊച്ചിനോട് കാണിക്കുന്നത് എന്ന് ചോദിച്ചായിരുന്നു തല്ല്. പിന്നീട് അവരെ വിളിച്ചു ഇരുത്തി ചായ ഒക്കെ നൽകി. താൻ അങ്ങനെയൊന്നുമല്ല സീരിയലിനായി ചെയ്യുന്നത് ആണെന്നൊക്കെ പറഞ്ഞു. ഒടുവിൽ അവർ മാപ്പ് പറഞ്ഞിട്ടാണ് സെറ്റിൽ നിന്ന് പോയതെന്നും ജീജ പറഞ്ഞു.
ഊട്ടിയിലെ ജോലി രാജിവച്ച് സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും ജീജ സംസാരിച്ചു. "വിവാഹശേഷം ഭർത്താവിനൊപ്പം ഊട്ടിയിലേക്ക് പോയി. അദ്ദേഹത്തിന് ബ്രൂക്ബോണ്ട് കമ്പനിയിലായിരുന്നു ജോലി. ഞങ്ങൾക്ക് മകൻ ജനിച്ചു. അതിനു ശേഷം ഞാൻ അവിടെ ഒരു സ്‌കൂളിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. അതിനിടയിലാണ് അമ്മ വേഷം ചെയ്യാൻ ആളെ തിരയുന്ന ഒരു ഓഡിഷൻ കോൾ കണ്ടത്. അങ്ങനെ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്‌താണ് സീരിയലിൽ എത്തുന്നത്" ജീജ പറഞ്ഞു.


Click it and Unblock the Notifications