എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത ഒരാളെ ഭര്‍ത്താവാക്കിയ നടി; ജീവിതദുരിതം പങ്കിട്ട് ശോഭ ശങ്കര്‍
തന്റെ ജീവിതകഥ തുറന്ന് പറഞ്ഞ് നടി ശോഭ ശങ്കര്‍. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത ഒരാളെ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു ശോഭ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശോഭ തന്റെ ജീവിത കഥ തുറന്നു പറഞ്ഞത്. ആ വാക്കുകളിലേക്ക്...
ഹോള്‍സെയില്‍ ബിസിനസായിരുന്നു ശങ്കറേട്ടന്. ബിസിനസ് നന്നായി പോകുന്നതിനിടെയാണ് സ്‌കൂട്ടര്‍ ആക്‌സിഡന്റ് സംഭവിക്കുന്നത്. ഹെഡ് ഇഞ്ചുറിയായിരുന്നു. എട്ട് മാസം കോമയിലായി. റിക്കവറിയായി വീട്ടിലിരിക്കുന്ന സമയത്ത് ഒരു സഹായത്തിന് വേണ്ടി അദ്ദേഹത്തിന്റെ സ്റ്റാഫാണ് ഭാരത് മാട്രിമോണിയില്‍ കൊണ്ടിടുന്നത്. കല്യാണത്തിന് വേണ്ടിയായിരുന്നില്ല. ചേട്ടന് ആഹാരം എടുത്ത് കഴിക്കാനോ വസ്ത്രം പിഴിയാനോ ഹോട്ടല്‍ ഭക്ഷണം കൊണ്ടു വരുന്ന കവര്‍ അഴിക്കാനോ പോലും സാധിക്കില്ല.

അച്ഛനും അമ്മയുമില്ല. ബന്ധുക്കളൊന്നും സഹായത്തിനുണ്ടായിരുന്നില്ല. ആശുപത്രിയിലായിരുന്ന സമയത്ത് സാധനങ്ങളും കാറുമൊക്കെ ബന്ധുക്കളും പഴയ സ്റ്റാഫുകളും അടിച്ചു മാറ്റിയിരുന്നു. നടക്കാന്‍ പറ്റില്ല. ഭിത്തിയില്‍ പിടിച്ചു പിടിച്ചാണ് നടക്കുന്നത്. ലെഫ്റ്റ് വിഷനില്ല. ബാലന്‍സില്ല. ജസ്റ്റ് എഴുന്നേറ്റ് നില്‍ക്കും. കണ്ണിനകത്ത് പഴുപ്പ് വന്നു കൊണ്ടിരിക്കും. ഒരു നേരത്തെ ഭക്ഷണം പോലും വീട്ടുകാര്‍ കൊടുക്കാതായി. ഇവരെയൊക്കെ ആവുന്ന സമയത്ത് എല്ലാ വിധത്തിലും സഹായിച്ചതാണ്.
ആ സമയത്ത് ഞാന്‍ സീരിയലുകളില്‍ കത്തി നില്‍ക്കുകയാണ്. 2012 ലാണ്. വസുന്ധര മെഡിക്കല്‍സ്, അമാവാസി, മിന്നുകെട്ടി, അമ്മേദേവി തുടങ്ങി സീരിയലുകളില്‍ അഭിനയിച്ചു നില്‍ക്കുകയാണ്. എനിക്ക് ചെറിയൊരു വാഹനാപകടമുണ്ടായി. ഷോള്‍ഡറിന് പൊട്ടലുണ്ടായി. രണ്ട് മാസം ബെല്‍റ്റ് ഇടേണ്ടി വന്നു. ഈ സമയത്ത് മാട്രിമോണിയല്‍ നോക്കുമ്പോഴാണ് ചേട്ടന്റെ ഫോട്ടോ കാണുന്നത്. ഒരു പാവം പിടിച്ച മനുഷ്യന്‍. ഹായ് അയച്ചു. അപകടത്തെക്കുറിച്ചൊന്നും അതില്‍ പറഞ്ഞിരുന്നില്ല. പ്ലബിംഗ് ബിസിനസ് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പിറ്റേന്ന് അവിടുത്തെ സ്റ്റാഫ് വിളിച്ചു. ശങ്കറിന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ശോഭയുടെ അമ്മയാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. പുള്ളിക്കാരന്‍ വളരെ പതുക്കെയായിരുന്നു സംസാരിച്ചത്. വൈകിട്ട് ഏഴ് മണി സമയമാണ്. ചില ആണുങ്ങള്‍ ഈ സമയത്ത് വെള്ളമടിക്കുമല്ലോ. അത്ര കുഴഞ്ഞാണ് സംസാരിക്കുന്നത്. കള്ള് കുടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല മക്കളേ, കുടിച്ചതല്ല. ജഗതി ശ്രീകുമാറിനെ പോലെ വലിയൊരു അപകടം പറ്റി റിക്കവറി ആയി വന്നതാണ്. കല്യാണം കഴിക്കാനല്ല, ഒരു സഹായത്തിന് വേണ്ടിയാണ് പയ്യന്മാര്‍ ഇട്ടത് എന്ന് പറഞ്ഞു.
പുള്ളി എല്ലാം വിശദമായി തന്നെ സംസാരിച്ചു. ഇങ്ങോട്ടൊന്ന് വരാന്‍ പറ്റുമോന്ന് ഞാന്‍ ചോദിച്ചു. പറ്റില്ല, എനിക്ക് നടക്കാന്‍ പറ്റില്ല നിങ്ങള്‍ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചു. പറയുന്നതില്‍ സത്യമുണ്ടെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും ഞങ്ങള്‍ കുറച്ച് ദിവസങ്ങള്‍ സംസാരിച്ചിരുന്നു. എനിക്ക് പ്രേമമായിരുന്നില്ല, ഒരു മനുഷ്യനോടുള്ള സിമ്പതിയായിരുന്നു. ഷോള്‍ഡറിന്റെ ചെറിയ പരുക്ക് തന്നെ എനിക്ക് വലിയ വേദനയായിരുന്നു. അപ്പോള്‍ ഈ മനുഷ്യന്‍ അനുവദിക്കുന്ന വേദന എത്ര വലുതായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. വിഷുവിന് ഞാന്‍ വന്ന് കാണാം എന്ന് പറഞ്ഞു.
ഒരു നല്ല കാര്യം ചെയ്യാം എന്ന് മാത്രമാണ് ഞാന്‍ കരുതിയത്. എനിക്കന്ന് 26 വയസാണ്. ദാമ്പത്യജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്‌നേഹം. 12 വര്‍ഷമായി. ഇന്നുവരെ ഞാന്‍ ഒരു രാത്രി പോലും ചേട്ടനെ വിട്ടു കഴിഞ്ഞിട്ടില്ല. ഇന്നും എന്റെ ചേട്ടന്‍ എനിക്കൊരു അധികപ്പറ്റല്ല. പൊന്നു പോലെ ഞാന്‍ നോക്കും. എന്നെ ദൈവ്യം നിയോഗിച്ചതാണ്.
ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. നിന്റെ ഇഷ്ടം പോലെ ചെയ്യാന്‍ അമ്മ പറഞ്ഞു. കാണാന്‍ ചേച്ചിയും ഭര്‍ത്താവുമാണ് കൂടെ വന്നത്. മോതിരം വാങ്ങി വെക്കാന്‍ ഞാന്‍ നേരത്തെ പറഞ്ഞു. കാണുന്നതിന് മുമ്പ് തന്നെ കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടന്‍ ധൈര്യമായിട്ടിരിക്കൂ, ഞാന്‍ സംരക്ഷിച്ചോളാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. തന്റെ അവസ്ഥകളൊക്കെ ചേട്ടന്‍ എന്നോട് വിശദമായി പറഞ്ഞിരുന്നു.
ആദ്യമായി കാണുമ്പോള്‍ എന്നെ ശരിക്കും കാണാന്‍ പോലും സാധിക്കില്ലായിരുന്നു. ഒരു സൈഡ് മാത്രമായിരുന്നു വിഷനുണ്ടായിരുന്നത്. കൃഷ്ണമണി മാറ്റി മാറ്റി നോക്കണം. കണ്ടു മോതിരമിട്ടു. ഇത് വേണോ എന്ന് ചേച്ചി ചോദിച്ചിരുന്നു. പക്ഷെ എനിക്ക് ഒരു വാക്കേയുള്ളൂ. ഞാന്‍ മനുഷ്യന് ഞാന്‍ വാക്കു കൊടുത്തു. വയ്യാതിരിക്കുന്ന ആ മനുഷ്യന്റെ മനസില്‍ ഒരു പ്രതീക്ഷയുണ്ടായി. അത് തെറ്റിക്കാന്‍ സാധിക്കില്ല എനിക്ക്. നീ കുഴിയില്‍ ചാടുകയാണെന്നാണ് ചേച്ചി പറഞ്ഞത്.

ഒരു മാസം കഴിഞ്ഞാണ് കല്യാണം നടക്കുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് കല്യാണം. ദിവസവും ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോകുമായിരുന്നു. ആ സമയത്ത് ഞാന്‍ സീരിയലില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. മോതിരമിടാന്‍ ചെന്നപ്പോള്‍ അപകടത്തിന്റെ തെളിവായി എംആര്‍ഐ അടക്കമുള്ളതെല്ലാം കാണിച്ചു തന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ല. ഞാന്‍ നീട്ടിയ കൈ ആണ്.
കല്യാണത്തിനായി താലിയൊക്കെ വാങ്ങി ചേട്ടന്‍. തലേന്ന് വിളിച്ച് നീ വരുമോ നാളെ, എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ വരും എന്ന് ഞാന്‍ പറഞ്ഞു. വീട്ടില്‍ നിന്നും അനുഗ്രഹമൊക്കെ വാങ്ങി ഇറങ്ങി. എല്ലാവരും കരച്ചിലായിരുന്നു. ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ച് കല്യാണത്തിന് പോകുന്നത്. കല്യാണ വേഷത്തില്‍ കാര്‍ ഓടിച്ച് പോയ ഏക ആള്‍ ഞാനായിരിക്കും. താലി കെട്ടിയതു പോലും പൂജാരിയുടെ സഹായത്തോടെയായിരുന്നു. അന്ന് വിഗ്രഹത്തിലേക്ക് നോക്കി ഞാന്‍ മനസില്‍ പറഞ്ഞത്, ദൈവമേ ഈ മനുഷ്യനെ സ്‌നേഹിക്കാന്‍ എനിക്ക് കഴിയണേ എന്ന് മാത്രമായിരുന്നു. ഇന്ന് ഞാന്‍ എന്റെ ജീവനേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് എന്റെ ചേട്ടനെയാണ്.


Click it and Unblock the Notifications