ആ ട്രെൻഡ് മാറ്റാനാണ് ഞാൻ ശ്രമിച്ചത്; പ്രസവിക്കാനും മകന് വയ്യാതായപ്പോഴും മാത്രമാണ് മാറിനിന്നത്: സുഹാസിനി
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ മുഖമായിരുന്നു നടി സുഹാസിനി മണിരത്‌നം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. 80കളിലും 90 കളിലും നിരവധി ഹിറ്റ് സിനിമകളിൽ സുഹാസിനി നായികയായി. മമ്മൂട്ടി, റഹ്മാൻ, സുരേഷ് ഗോപി എന്നിവരുടെയെല്ലാം നായികയായി എത്തിയ സുഹാസിനിയോട് മലയാളികൾക്ക് എന്നും പ്രത്യേക സ്നേഹമുണ്ട്. തെന്നിന്ത്യയിലെ പ്രഗൽഭനായ സംവിധായകൻ മണിരത്നനത്തിന്റെ പ്രിയപത്നിയായ സുഹാസിനി തിരക്കഥാകൃത്തായും സംവിധായികയായുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് പൊതുവെ നായികമാര്‍ക്ക് ആയുസില്ല എന്നാണ് പറയുക. അവിടെ കഴിഞ്ഞ നാല് പതിറ്റാണ്ടായി സജീവമായി നിൽക്കുന്ന താരമാണ് സുഹാസിനി. സുഹാസിനിക്കൊപ്പം എൺപതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞ് നിന്ന പല നായികമാരും സിനിമയിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും സുഹാസിനി ഇന്നും സജീവമാണ്. തന്റെ നാൽപത് വർഷം നീണ്ട കരിയറിൽ ആകെ 20 മാസം മാത്രമാണ് താൻ സിനിമ വിട്ടു നിന്നിട്ടുള്ളു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുഹാസിനി ഇപ്പോൾ. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

1980 ല്‍ ആണ് സുസാഹിനി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തെന്നിന്ത്യയിലെ മുൻനിര താരമായി വളരുന്നതിനിടെ 88 ല്‍ ആയിരുന്നു മണിരത്‌നവുമായിട്ടുള്ള വിവാഹം. അതിന് ശേഷവും സുഹാസിനി സിനിമയിൽ സജീവമായിരുന്നു. പിന്നീട് ഗർഭിണി ആയതോടെയാണ് സുഹാസിനി ആദ്യമായി സിനിമയിൽ നിൻ ഇടവേളയെടുക്കുന്നത്. ഏകദേശം പത്ത് മാസം സിനിമയിൽ നിന്നും വിട്ടുനിന്ന സുഹാസിനി ഒരു ആൺകുഞ്ഞ് പിറന്ന ശേഷം വീണ്ടും തിരിച്ചെത്തി.
എന്നാൽ മകന്റെ ആരോഗ്യസ്ഥിതി വീണ്ടും സുഹാസിനിയെ സിനിമയിൽ നിന്നും മാറ്റി നിർത്തുകയായിരുന്നു. മകന് ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള സമയത്താണ് ആസ്മ വരുന്നത്. ആ സമയത്ത് മകന്റെ കൂടെ നിൽക്കേണ്ടി വന്നതോടെയാണ് വീണ്ടും ഇടവേളയിലേക്ക് പോകുന്നത്. ഏകദേശം പത്ത് മാസത്തിന് ശേഷം നടി വീണ്ടും സജീവമായി. അത് മാത്രമാണ് തന്റെ കരിയറിൽ ഉണ്ടായിട്ടുള്ള ഇടവേള എന്ന് സുഹാസിനി പറയുന്നു.
'ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ആളാണ് ഞാന്‍. കമല്‍ ഹസന്റെ ബന്ധുവാണ്, ചാരുഹസന്റെ മകളാണ്, മണിരത്‌നത്തിന്റെ ഭാര്യയാണ് എന്ന ഐഡന്റിറ്റിയൊന്നും ഞാനെന്ന വ്യക്തിയെ ബാധിക്കുന്നില്ല. ലക്ഷ്വറി എനിക്ക് പേടിയാണ്. ആഡംബര ജീവിതം എന്നെ ഭ്രമിപ്പിക്കാറില്ല. സിനിമയുടെ ഏതെങ്കിലും ഒരു മേഖലയില്‍ സജീവമായി നില്‍ക്കണം എന്നു മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. മുന്‍പ് ഒരുപാട് അധ്വാനിച്ച് കുറച്ച് സമ്പാദിച്ചു, ഇപ്പോള്‍ കുറച്ച് അധ്വാനിച്ച് കുടുതല്‍ സമ്പാദിക്കാനാണ് ശ്രമിക്കുന്നത്', സുഹാസിനി പറഞ്ഞു.

വിവാഹശേഷം സ്ത്രീകൾ ജോലി ചെയ്യാതിരിക്കുന്ന ട്രെൻഡ് മാറ്റാൻ ശ്രമിച്ച വ്യക്തിയാണ് താനെന്നും നടി വ്യക്തമാക്കി. 'എല്ലാ കാലത്തും നമ്മള്‍ മത്സരിക്കാറുണ്ട്, പഠനത്തില്‍ മുന്നിലെത്താന്‍, മറ്റു കലാപരിപാടികളില്‍ മുന്നിലെത്താന്‍, ജോലിയില്‍ എല്ലാം നമ്മള്‍ മത്സരിക്കും. വിവാഹ ശേഷം നല്ല ഭാര്യയാവാന്, നല്ല പാചകക്കാരിയാവാന്‍, നല്ല മരുമകളാവാന്‍, നല്ല അമ്മയാവാനും മത്സരിക്കും. എന്നാല്‍ അവസാനം എന്തു സംഭവിക്കും. അന്‍പതിനു ശേഷം സ്ത്രീകള്‍ ശരിയായ ഭക്ഷണം കഴിക്കാതെ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ജീവിതം വെറുത്ത് അസുഖം വന്ന് മരിക്കും',
'അതാണ് പഠനങ്ങള്‍ പറയുന്നത്. ആരാണ് അതിന് കാരണം, സ്ത്രീകള്‍ തന്നെയാണ്. ജീവിതം മടുക്കാതെ മുന്നോട്ടു കൊണ്ടു പോവുക എന്നത് പ്രധാനമാണ്. ജോലിയ്ക്ക് പോകുന്ന അമ്മമാരെ കുറിച്ച് ചിലരെങ്കിലും മോശമായി സംസാരിക്കുമായിരിക്കും, അത് ഒരു കാതുകൊണ്ട് കേട്ട് മറ്റേ കാതുകൊണ്ട് തള്ളിക്കളയേണ്ടതേയുള്ളു', സുഹാസിനി പറഞ്ഞു. അതേസമയം പൂക്കാലം ആണ് മലയാളത്തിൽ സുഹാസിനി അവസാനം അഭിനയിച്ച സിനിമ. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് സുഹാസിനി എത്തിയത്.


Click it and Unblock the Notifications