24-ാം വയസ്സിൽ കണ്ടുമുട്ടി, പ്രണയിച്ചത് ഒറ്റ മാസം; നന്നാകാൻ ഉപദേശിച്ചയാളെ തന്നെ കെട്ടി; പ്രിൻസ് പറയുന്നു
അനുരാഗ ഗാനം പോലെ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് പ്രിൻസ്. പരമ്പരയിൽ ഗിരിധർ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സീരിയൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രൊമോ വീഡിയോയിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ മുഖമാണ് പ്രിൻസിന്റേത്. പക്ഷെ നടനെ ആർക്കും പരിചയമില്ലായിരുന്നു. എന്നാൽ സീരിയൽ സംപ്രേഷണം തുടങ്ങി വളരെ കുറച്ചു കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറാൻ പ്രിൻസിന് സാധിച്ചു.
സീരിയലിലെ സ്ഥിര നായക സങ്കൽപങ്ങളെ എല്ലാം പൊളിച്ചുകൊണ്ടാണ് പ്രിൻസ് അനുരാഗം ഗാനം പോലെയിൽ നായകനായെത്തിയത്. നടി കവിത നായരാണ് നായിക വേഷത്തിൽ എത്തുന്നത്. തീര്‍ത്തും രണ്ട് സാഹചര്യങ്ങളില്‍ ജീവിച്ചു വളര്‍ന്ന, വ്യത്യസ്ത അഭിപ്രായങ്ങളുള്ള രണ്ട് പേര്‍ ജീവിതത്തിലും ഒന്നിക്കുന്ന രസകരമായ കാഴ്ചകളിലൂടെയാണ് അനുരാഗ ഗാനം പോലെ എന്ന പരമ്പര മുന്നോട്ട് പോകുന്നത്. പരമ്പരയിൽ നാല്പതാം വയസ്സിൽ വിവാഹം കഴിക്കുന്ന ആളാണ് പ്രിൻസ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നേരത്തെ തന്നെ വിവാഹിതനായ ആളാണ് താരം.

ഇപ്പോഴിതാ തന്റെ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് പ്രിൻസ്. 24-മത്തെ വയസിലാണ് തന്റെ ഭാര്യയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതെന്നും നടൻ പറയുന്നു. ഒറ്റ മാസം പ്രണയിച്ച ശേഷം അധികം വൈകാതെ തന്നെ വിവാഹം കഴിച്ചു എന്ന് പ്രിൻസ് പറയുന്നു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായരുന്നു നടൻ.
'എന്റേത് പ്രണയവിവാഹമാണ്. 24-മത്തെ വയസിലാണ്. ഒരു മാസത്തെ പ്രണയമാണ്. ഒറ്റ മാസമേ പ്രണയിച്ചിട്ടുള്ളു. പുള്ളിക്കാരി ഹൈക്കോർട്ടിൽ ആയിരുന്നു. അവിടെ വക്കീൽ ആയിരിക്കുന്ന സമയമാണ്. അങ്ങനെയിരിക്കെ കണ്ടുമുട്ടി. എന്തോ വിഷയത്തിൽ അഭിപ്രായം ചോദിച്ചതാണ്, ആ അഭിപ്രായങ്ങൾ നല്ലതാണെന്ന് തോന്നി. അന്ന് ഞാൻ ചെന്നൈയിൽ ആയിരുന്നു. എറണാകുളം എനിക്ക് വലിയ പരിചയമില്ല. ഞാൻ അവരുടെ ഫ്ലാറ്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്, എഗ്രിമെന്റ് എഴുതാൻ വന്നതാണ്. അത് ജീവിതകാലം മുഴുവൻ ഇല്ലാതാകുമെന്ന് വിചാരിച്ചില്ല',
'അങ്ങനെ അതങ്ങ് സംഭവിച്ചതാണ്. ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന സമയമായിരുന്നു. അങ്ങനെയിരിക്കെ എന്നെ കുറെ ഉപദേശിക്കുകയും മറ്റുമൊക്കെ ചെയ്തിരുന്നു. ആ സമയത്ത് ഇയാൾ നല്ലയാളാണെന്ന് എനിക്ക് തോന്നി. ഞാൻ തന്നെയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. അവരുടെ ഉപദേശങ്ങൾ എല്ലാം കേട്ട് അതനുസരിച്ച് ഞാൻ നല്ല കുട്ടി ആവാൻ തുടങ്ങി. അങ്ങനെ ഒരു നല്ല കുട്ടി ആകാൻ പറ്റുമെങ്കിൽ ഇയാൾക്കെന്നെ വിവാഹം കഴിച്ചുകൂടെ എന്നാണ് ഞാൻ ചോദിച്ചത്',

'പക്ഷെ സമയമെടുത്തു. അവരുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഹാപ്പിയാണ്. എന്റെ വീട്ടുകാരും വൈഫിന്റെ വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നല്ല സ്നേഹമാണ്. എന്റെ പെങ്ങന്മാർക്ക് എന്റെ ഭാര്യയെ ആണ് എന്നേക്കാൾ ഇഷ്ടം. അവർ ഭയങ്കര കൂട്ടാണ്. ഫാമിലി ഹാപ്പി ആണെങ്കിൽ നമ്മളും ഹാപ്പി ആണ്', പ്രിൻസ് പറഞ്ഞു.
'ആൾ വളരെ ജാനുവിനാണ്. ആ ക്വാളിറ്റിയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഞാനും അത് തന്നെയാണ് പകർത്തിയത്. വിവാഹശേഷം ഇതുവരെയുള്ള പ്രിൻസ് നേരെ വാ, നേരെ പോ രീതിയിലെ നിന്നിട്ടുള്ളൂ. പറയാനുള്ളത് മുഖത്ത് നോക്കി പറയും. നമ്മൾ ജാനുവിനായി ഇരുന്നാൽ മനസ് ഫ്രീയാകും. അതുകൊണ്ട് ഞാൻ എപ്പോഴും ഹാപ്പിയാണ്. ജെനുവിൻ ആയിരിക്കുക എന്നതാണ് പ്രണയിക്കുന്നവർക്കെല്ലാം നൽകാനുള്ള ഉപദേശം', പ്രിൻസ് പറഞ്ഞു. അതേസമയം രണ്ടു മക്കളാണ് പ്രിൻസിന് ഉള്ളത്. മോൻ പത്താം ക്ലാസിലും. മോൾ എട്ടാം ക്ലാസ്സിലുമാണ് പഠിക്കുന്നതെന്ന് പ്രിൻസ് അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications