ഒന്നുമില്ലാത്തപ്പോൾ കൂടെ നിന്നവളാണ്! എന്റെ എല്ലാമെല്ലാമായവൾ; വിവാഹവാർഷികത്തിൽ സുഹാനയെ കുറിച്ച് ബഷീർ!
മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീർ ബഷിയും കുടുംബവും. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ബഷിയും രണ്ടു ഭാര്യമാരും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും മൂവരും പങ്കുവെക്കാറുമുണ്ട്. ഈയ്യടുത്താണ് ബഷിയുടെ രണ്ടാം ഭാര്യ മഷൂറ അമ്മയായത്. സോഷ്യല്‍ മീഡിയയിലൂടെ മഷൂറയുടെ ഗര്‍ഭകാലം മൂവരും കൂടി ആഘോഷമാക്കി മാറ്റിയിരുന്നു.
ഇപ്പോഴിതാ, മറ്റൊരു സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ബഷീർ ബഷി. ആദ്യ ഭാര്യ സുഹാനയും ബഷീറും പതിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഇതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. "പതിനാല് വർഷം കടന്നുപോയി. ഇനിയും എന്നെന്നേക്കും ഇതുപോലെ. എന്റെ പാറയും പ്രണയവും എല്ലാമെല്ലാമായവൾക്ക് വിവാഹ വാർഷികാശംസകൾ. ലവ് യു സോനു", വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് ബഷീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.

ആരാധകർ അത്ഭുതത്തോടെ കാണുന്ന ദാമ്പത്യമാണ് ബഷീറിന്റെയും സുഹാനയുടെയും. ബഷീർ ജീവിതത്തിലേക്ക് മഷൂറയെ കൂടെ കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ശക്തമായ പിന്തുണ നൽകി കൂടെ നിന്നത് സുഹാനയാണ്. അതുകൊണ്ട് തന്നെ വളരെ പ്രത്യേകതയുള്ള ദാമ്പത്യ ജീവിതമായാണ് ആരാധകർ ഇവരുടെ ദാമ്പത്യത്തെ കാണുന്നത്. എന്നാൽ ഇവരുടെ ദാമ്പത്യം പോലെ തന്നെ പ്രത്യേകതയുള്ളതാണ് ഇവരുടെ പ്രണയവും.
രണ്ട് മാസം മുന്‍പ് മഷുറയുടെ യൂട്യൂബ് ചാനലിലൂടെ ബഷിയും സുഹാനയും തങ്ങളുടെ പ്രണയ കഥ തുറന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ യൂണിഫോമിലാണ് സോനുവിനെ ആദ്യമായി ബഷീർ കാണുന്നത്. അന്ന് കപ്പലണ്ടി കച്ചവടം ആയിരുന്നു ബഷീറിന്. വളരെ സ്റ്റൈലായി നിന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നയാളെ സോനു ശ്രദ്ധിച്ചു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പിന്നീട് ബഷീർ ആയിരുന്നു സുഹാനയെ പ്രപ്പോസ് ചെയ്തത്. നിന്റെ ലുക്കിന് ഞാന്‍ മാച്ചല്ല എന്നാണ് സോനു അന്ന് നൽകിയ മറുപടി.
മൂന്ന് മൂന്നര വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹത്തിലേക്ക് കടന്നത്. വിവാഹത്തിലേക്ക് കടന്നപ്പോൾ മതം പ്രധാന പ്രശ്നമായി മാറി. സോനു ക്രിസ്ത്യനും ബഷീർ മുസ്ലിമും ആയിരുന്നു. അപ്പോഴേക്കും ബഷീർ കപ്പലണ്ടി കച്ചവടം അവസാനിപ്പിച്ച്, സ്വന്തമായി ഒരു ഷൂ ഷോറും തുടങ്ങി, ബൈക്കെല്ലാം വാങ്ങി സാമ്പത്തികമായി അൽപം മെച്ചപ്പെട്ടു. അപ്പോഴും വീട്ടുകാരുടെ എതിർപ്പ് നിലനിന്നു. സോനുവിന്റെ കുടുംബത്തിനെക്കാള്‍ ബഷിയുടെ കുടുംബത്തിനായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നതിനോട് എതിര്‍പ്പ്.

എട്ട് മകളില്‍ ഇളയവനായതുകൊണ്ട് തന്നെ വീട്ടുകാർക്ക് ബഷീറിനോട് വാത്സല്യം കൂടുതലായിരുന്നു. മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടി വേണ്ട എന്ന നിലപാടിൽ ബഷീറിന്റെ വീട്ടുകാർ ഉറച്ചു നിന്നു. തന്നെ ബ്രെയിന്‍ വാഷ് ചെയ്യാനൊക്കെ അവരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായി ബഷീർ പറയുകയുണ്ടായി. എന്നാല്‍ താൻ ഒന്നുമല്ലാത്ത സമയത്ത് പോലും തനിക്കൊപ്പം നിന്നവളാണ്, അവളെ വിട്ടു കളയാനാവില്ല എന്ന് പറഞ്ഞ് ബഷീർ സുഹാനയെ ചേർത്തു പിടിക്കുകയായിരുന്നു.
ബിസിനസ്സില്‍ നല്ല നേട്ടമൊക്കെ ഉണ്ടാക്കി ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഒറ്റയടിക്ക് എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥയുണ്ടായിരുന്നു. അപ്പോഴാണ് സോനുവുമായുള്ള വിവാഹം നടന്നത്. മഹറ് കൊടുക്കാനുള്ള കാശ് പോലും ബഷീറിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ഉള്ളത് കൊണ്ട് തട്ടിക്കൂട്ടി ഇരുവരും വിവാഹിതരാവുകയായിരുന്നു. ആ ദാമ്പത്യമാണ് ഇന്ന് പതിനാലാം വർഷത്തിൽ എത്തി നിൽക്കുന്നത്. ഇന്നിവർക്ക് കൂട്ടായി ഒരു മോളും മോനും ഒപ്പം മഷൂറയും മകനുമുണ്ട്.


Click it and Unblock the Notifications











