'ഫെയിം എന്ന് പറയാനല്ല അക്സപ്റ്റൻസ് എന്ന് പറയാനാണ് ഇഷ്ടം'-ഡിമ്പൽ ഭാൽ
ബിഗ് ബോസ് മലയാളം സീസൺ 3യിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിമ്പൽ ഭാൽ. ഹൗസിനുള്ളിലേക്ക് എത്തിയ മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണെന്നാണ് ഡിമ്പലിനെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെയും ആരാധകരെയും പരമാവധി സമയം തന്റെ നേരെ നിർത്താൻ ഡിമ്പലിന് സാധിച്ചു. മറ്റുള്ളവരുടെ വസ്ത്രത്തെ കമൻ്റ് ചെയ്യരുതെന്ന മാസ് ഡയലോഗുമായി വന്ന മിടുക്കി ഒരു ക്യാൻസർ സർവൈവർ കൂടിയാണ്. പന്ത്രണ്ടാമത്തെ വയസിൽ നട്ടെല്ലിന് ക്യാൻസർ ബാധിച്ച് നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ് ഡിമ്പൽ. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്.
Also Read: 'നാം എന്തിന് പരസ്പരം ഇത്രമാത്രം സ്നേഹിച്ചു', പ്രണയത്തെ കുറിച്ച് സാമന്തയും നാഗചൈതന്യയും പറഞ്ഞത്
കുട്ടികളുടെ സൈക്കോളജിസ്റ്റായി ജോലി ചെയുന്ന ഡിമ്പലിന്റെ അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. സൈക്കളജിസ്റ്റ് മാത്രമല്ല ഒരു മോഡൽ കൂടിയാണ് ഡിമ്പൽ. അവസാന ഫൈവിൽ നാല് ആൺപുലികൾക്കൊപ്പം മത്സരിച്ചാണ് ഡിമ്പൽ എന്ന പെൺപുലി സെക്കന്റ് റണ്ണറപ്പായത്. ഇപ്പോൾ താൻ നേരിട്ട ജീവിതാനുഭവങ്ങളും വിജയവഴികളെയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഏഷ്യാനെറ്റിലെ ബ്രോക്ക് ദി ലൂപ്പിന്റെ ഭാഗമായി ഡിമ്പൽ ഭാൽ.

നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്, ഫൈനൽ റൗണ്ടിൽ എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. മണിക്കുട്ടൻ, ഡിമ്പൽ ഭാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു ഫൈനലിൽ എത്തിയത്. ഇവരിൽ നിന്ന് അത് അഞ്ചായി ചുരുങ്ങി. അതിൽ നിന്നാണ് ബിഗ് ബോസ് കിരീടധാരിയെ കണ്ടെത്തിയത്. ഡിമ്പൽ ഒന്നാം സ്ഥാനം നേടുമെന്നായിരുന്നു എല്ലാവരും കരുതിയത് എന്നാൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബിഗ് ബോസിലായിരിക്കെ തന്നെയാണ് ഡിമ്പലിന്റെ അച്ഛൻ മരിച്ചത്. ആ അവസ്ഥകളെയെല്ലാം അതിജീവിച്ച് വീണ്ടും ഹൗസിലേക്ക് ഡിമ്പൽ തിരിച്ചെത്തിയത് എല്ലാവരിലും വലിയ സന്തോഷം നൽകി. ബിഗ് ബോസ് മത്സരങ്ങൾ അവസാനിച്ച ശേഷവും വീട്ടുവിശേഷങ്ങളും ജോലി സംബന്ധിച്ച വിശേഷങ്ങളും റീലുകളുമെല്ലാമായി സോഷ്യൽമീഡിയയിൽ ഡിമ്പൽ എന്നും സജീവമാണ്. പന്ത്രണ്ടാം വയസിൽ ആരംഭിച്ച ക്യാൻസർ പോരാട്ടത്തെ കുറിച്ചും എത്തിപിടിച്ച മേഖലകളെ കുറിച്ചും നറുപുഞ്ചിരിയോടെ വാതോരതെ ഡിമ്പൽ സംസാരിക്കുമ്പോൾ എല്ലാവരിലും പ്രതീക്ഷയുടെ പുഞ്ചിരിവിടരും. ബിഗ് ബോസിലെത്തിയതോടെ ഫെയിം നേടിയെന്ന് കേൾക്കുന്നതിനേക്കാൾ അക്സപ്റ്റൻസ് ലഭിച്ചുവെന്ന് പറയാനാണ് ഇഷ്ടപ്പെടുന്നതും ഡിമ്പൽ പറയുന്നു.
Recommended Video

'ഒരുപാട് നാളുകൾ വേദന തിന്നു. അതിന് ശേഷമാണ് രോഗം കണ്ടുപിടിച്ചത്. അപ്പോഴേക്കും അത് മൂർച്ഛിച്ചിരുന്നു. ശസ്ത്രക്രിയകൾ നടത്തി. മകളെ തിരിച്ചുകിട്ടില്ലെന്നാണ് പപ്പയും മമ്മിയും കരുതിയിരുന്നത്. അവർ ഒരുപാട് വിഷമിച്ചു. ഞാൻ ഒരിക്കലും അസുഖത്തെ കുറിച്ച് ഓർത്ത് സങ്കടപെടാറില്ല... ഭൂമിയിൽ ലഭിക്കുന്ന കുറച്ച് സമയം മനോഹരമായി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് വന്ന അസുഖം ഒരു കുഞ്ഞിന് പോലും ഇനി വരരുത് എന്ന് പ്രാർഥിക്കാറുണ്ട്. അസുഖം വന്നപ്പോഴും അതിജീവിക്കാനെ ശ്രമിച്ചിട്ടുള്ളൂ. എനിക്ക് തുള്ളിച്ചാടി നടന്ന് ജോലികൾ ചെയ്യാനാണ് ഇഷ്ടം അതുകൊണ്ടാണ് ആർക്കെങ്കിലുമൊക്കെ ആശ്വാസമാകാൻ കഴിയുന്ന സൈക്കോളജി തെരഞ്ഞെടുത്തത്. ഫാഷൻ രംഗത്തും സൈക്കോളജിക്ക് പ്രാധാന്യമുള്ളതിനാൽ അവിടെയും പ്രവർത്തിക്കാൻ സാധിക്കുന്നു. ജീവിത വിജയത്തിന് എന്നും ആവശ്യം സെൽഫ് റസ്പെക്ടാണ്. ആൺ, പെൺ എന്ന് മൂഹത്തെ വിഭജിക്കാതെ മനുഷ്യൻ എന്ന് പരിഗണിക്കുന്നതിനോടാണ് എനിക്ക് താൽപര്യം. എല്ലാവരും അത്തരത്തിൽ ചിന്തിക്കുന്നവരാവണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഒന്നിലും തളർന്നിരിക്കാറില്ല. എത്രത്തോളം പ്രവർത്തിക്കാൻ സാധിക്കുമോ അത്രത്തോളം അതിന് തുനിഞ്ഞ് ഇറങ്ങാറുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. കുറഞ്ഞ ദിവസങ്ങളെ നമുക്കുള്ളൂ... അത് ആസ്വദിക്കണം' ഡിമ്പൽ പറഞ്ഞു.


Click it and Unblock the Notifications